Thursday, June 19, 2025

എം എം നാസർ പോയത് അഞ്ഞൂറിലധികം സഹോദരങ്ങളെ യാത്രയയച്ച്‌

Must Read

അബ്ദുല്ല ഫാറൂഖി (വർക്കിങ് പ്രസിഡന്റ് യുഎഇ/ കെഎം സിസി)

ചില മരണങ്ങൾ അങ്ങനെയാണ്. മനസിന് താങ്ങാൻ കഴിയുന്നതിനും അപ്പുറത്ത്. കാഞ്ഞാങ്ങാട് അജാനൂരിലെ എം. എം.നാസറിന്റെ മരണം പ്രവാസ ലോകത്തെയും നാട്ടിലെയും പതിനായിരങ്ങളുടെ നോവാണ്. കാരണം, ജീവിച്ചിരിക്കുന്നവർക്കൊപ്പം മരണപ്പെടുന്നവരിലും കാരുണ്യത്തിന്റെ മഴ പെയ്യിപ്പിച്ചിരുന്ന അത്യപൂർവ മനുഷ്യരിൽ ഒരാളായിരുന്നു നാസർ. ഒരാൾ മരണപ്പെട്ടാൽ അയാൾ ഈ ഭൂമിയിൽ തീർത്തും നിസ്സഹായനായി. അയാൾക്കു വേണ്ടി പിന്നെ ചലിക്കുന്നതൊക്കെയും ജീവിച്ചിരിക്കുന്നവരാണ്. ഈ യാഥാർഥ്യം കൃത്യമായും ബോധ്യമുള്ളതു കൊണ്ടാണ്, ഏതു പാതിരാത്രിയിൽ ആണെങ്കിലും ശരി, ഒരു അസാധാരണ മരണം വിളിച്ചു പറഞ്ഞാൽ ഉടനെയുണ്ടാവും നാസറിന്റെ മറുപടി; ഇതാ എത്തിപ്പോയി, ഞാൻ ഷർട്ടൊന്നു മാറ്റട്ടെ”  മരിച്ച മനുഷ്യന്റെ മുൻപിൽ നിസ്സഹായനായി നിൽക്കുന്ന ഒരാൾക്ക് ഇതിലും ആശ്വാസകരമായി ഇനി എന്താണ് കിട്ടാനുള്ളത്!

വലത്ത് അന്തരിച്ച എം. എം. നാസർ. ഇടത്ത് ലേഖകൻ.

അപകടത്തിൽ പെട്ടാൽ ജീവിതത്തിലേക്കു തിരിച്ചു വരിക എന്നത് ഗൾഫിൽ വളരെ കുറവാണ്. അപകട മരണങ്ങളിൽ വിദേശത്തുള്ളവരാണെങ്കിൽ മൃത ശരീരം തിരിച്ചു കിട്ടുക എന്നതും ദുഷ്‌കരമാണ്. ഇത്തരം ഘട്ടങ്ങളിൽ, വിശേഷിച്ച് മലയാളികൾ ആശ്രയിച്ചിരുന്നത് നാസറിനെയായിരുന്നു. നിയമത്തിന്റെ ഊരാക്കുടുക്കുകൾ അഴിക്കാൻ അദ്ദേഹത്തോളം പരിചയവും തന്ത്രങ്ങളുമുള്ള മറ്റൊരു ഇന്ത്യക്കാരൻ തന്നെ യു എ ഇ യിൽ ഇല്ലെന്നതാണ് വസ്തുത. ഏറെ സങ്കീർണ്ണതകളിൽപെട്ട അഞ്ഞൂറിലധികം മൃത ശരീരങ്ങളാണ് അദ്ദേഹം ഇതിനകം നാട്ടിലെത്തിച്ചത്. അതിനു ജാതിയോ മതമോ രാഷ്ട്രീയമോ അദ്ദേഹം നോക്കിയിരുന്നില്ല. മരിക്കുന്നവർ ആരാകട്ടെ അവരെ എത്രയും വേഗം എങ്ങനെ ദൈവത്തിങ്കൽ എത്തിക്കാൻ കഴിയും എന്നു മാത്രമെ നാസർ ചിന്തിച്ചിരുന്നുള്ളൂ.അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ കൾച്ചറൽ- റിലീഫ് സെക്രട്ടറി, കെ എം സി സി പബ്ലിക് റിലേഷൻ കൺവീനർ, അജാനൂർ ദയ ചാരിറ്റബ്ൾ ട്രസ്റ് ചെയർമാൻ, അബുദാബി കാസർകോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡന്റ്‌, കാഞ്ഞങ്ങാട് മുസ്‌ലിം യതീംഖാന യു എ ഇ പ്രസിഡന്റ്, സുന്നി സെന്റർ പ്രവർത്തക സമിതി അംഗം തുടങ്ങി ഒട്ടേറെ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മതകീയ മേഖലകളിലെ സജീവ സാന്നിധ്യം കൂടിയായിരുന്നു കേവലം 47 വയസു മാത്രമുള്ള ഈ സുഹൃത്ത്. അബുദാബിയിലെ യു എ ഇ ഇന്ത്യൻ എംബസി പ്രതിനിധി കൂടിയായിരുന്നു നാസർ.  നാട്ടിൽ ചികിത്സയിലിരിക്കെ അദ്ദേഹത്തെ ചെന്ന് കാണുകയുണ്ടായി. ആർക്കും പ്രവേശനം നല്കിയിരുന്നില്ലെങ്കിലും ഞങ്ങളുടെ ബന്ധം അറിയുന്നത് കൊണ്ട് കുടുംബം കൂടിക്കാഴ്ചക്കു അനുവദിച്ചു. പേര് പറഞ്ഞപ്പോൾ അദ്ദേഹം അത് ആവർത്തിച്ചു. നമുക്ക് അവിടന്നു കാണാം എന്ന് നാസിർ പറഞ്ഞു. ആ കാണൽ അബുദാബിയിൽ നിന്നെന്നോ പരലോകത്തു നിന്നെന്നോ…? അദ്ദേഹം ഉദ്ദേശിച്ചത് എന്തായിരിക്കുമെന്ന് ഞാൻ സംശയിച്ചു. എന്നാൽ നാസറിന് ഉറപ്പുണ്ടായിരുന്നു, ആ കാഴ്ച പരലോകത്തു വെച്ചാണെന്ന്. ജാർഖണ്ഡിൽ നിന്ന് തിരിക്കവെ നാസറിന്റെ മരണ വിവരമറിഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനി എം. പി നടത്തിയ ഒരു പരാമർശം ഉദ്ധരിച്ച് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ:  “കുറഞ്ഞ ആയുസേ നാസറിന് ഇവിടെ ഉണ്ടായുള്ളൂ. അതിനിടയിൽ ഒട്ടേറെ കാര്യങ്ങൾ അദ്ദേഹം ചെയ്തു തീർത്തു. വേഗം പോവാനുള്ളവർ എല്ലാം വേഗം ചെയ്തു തീർക്കും. അത് അല്ലാഹുവിന്റെ ഒരു അലംഘനീയ വിധിയാണ്. കൃത്യ സമയത്ത്‌ മുറ തെറ്റാതെ നടക്കുന്ന വിധി”. 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img