തിരുവനന്തപുരം: ഇന്ധനവില വര്‍ധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അനുമതി തേടി. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
അതേസമയം, നോട്ടീസിന് നല്‍കിയ മറുപടിയില്‍ കോണ്‍ഗ്രസിന്റെ യുപിഎ സര്‍ക്കാരിനെ പഴിചാരി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രംഗത്ത് വന്നതോടെ സഭയില്‍ ശക്തമായ വാദപ്രതിവാദം നടന്നു.
ഗൗരവമുള്ള വിഷയമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബാലഗോപാല്‍ പ്രതികരിച്ചത്. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ 130 കടന്നു. ഇന്ധന വില നിര്‍ണ്ണയ അധികാരം കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ സര്‍ക്കാരാണ്. അത് എന്‍ഡിഎ തുടര്‍ന്നു. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തില്‍ അഞ്ച് വര്‍ഷമായി നികുതി കൂട്ടിയിട്ടില്ല. കേന്ദ്ര നയത്തിനെതിരെയാണ് അണിചേരേണ്ടതെന്നും മന്ത്രി പറഞ്ഞു.
നരേന്ദ്ര മോദി കക്കാന്‍ ഇറങ്ങുമ്പോള്‍ സംസ്ഥാനം ഫ്യൂസ് ഊരി കൊടുക്കുന്നുവെന്ന് പ്രമേയാവതാരകന്‍ ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. ജനരോഷത്തില്‍ നിന്ന് സംഘപരിവാറിനെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കരുത്. ഇപ്പോള്‍ 36 ശതമാനം മാത്രമാണ് അടിസ്ഥാന എണ്ണയുടെ വില. ഇതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തേണ്ട. ഇടതുപക്ഷത്തിന് കേരളത്തിലെ അധികാരം ഏല്‍പ്പിച്ചത് രാജസ്ഥാനില്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കാനല്ല. ഉമ്മന്‍ ചാണ്ടി ഭരിച്ചിരുന്നപ്പോള്‍ 600 കോടിയുടെ അധിക നികുതി വേണ്ടെന്നുവെച്ചു. നികുതി ഭീകരതയാണ് നടക്കുന്നത്. നികുതി തിരുമാനിക്കുന്നത് കമ്പനികളല്ല, സര്‍ക്കാരാണ്. വില നിര്‍ണ്ണയാധികാരം കൈമാറിയെന്നത് കോണ്‍ഗ്രസിനെതിരായ വ്യാജ പ്രചരണമാണ്. യുപിഎ കാലത്ത് പെട്രോളിന് ഈടാക്കിയത് പരമാവധി 9.20 രൂപയും മോദി സര്‍ക്കാര്‍ ഈടാക്കുന്നത് 32.98 രൂപയാണ്. സംസ്ഥാനം നികുതി കുറക്കണം. നികുതി കൊള്ള അംഗീകരിക്കാനാവില്ലെന്നും ഷാഫി വ്യക്തമാക്കി.
അഞ്ച് വര്‍ഷമായി സംസ്ഥാനത്ത് ഇന്ധനത്തിന് നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഈ സര്‍ക്കാരും നികുതി കൂട്ടിയിട്ടില്ല. വില നിര്‍ണ്ണയാധികാരം കമ്പനികള്‍ക്ക് വിട്ടു കൊടുത്തത് കോണ്‍ഗ്രസാണ്. പല സംസ്ഥാനങ്ങളിലും നികുതിയും വിലയും കേരളത്തേക്കാള്‍ കൂടുതലാണ്. അധിക നികുതിയില്‍ നിന്ന് കേന്ദ്രത്തിന് മൂന്ന് ലക്ഷം കോടി വരുമാനമുണ്ട്. അത് സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കുന്നില്ല. വാദത്തിനിടെ നടന്‍ ജോജുവിന്റെ വിഷയവും ധനമന്ത്രി ഉയര്‍ത്തി. താരത്തെ തടഞ്ഞത് ആരെന്ന് ചോദിച്ച ധനമന്ത്രി മദ്യപിച്ചെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ക്ലിഫ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച വനിതക്ക് ഒന്നും സംഭവിച്ചില്ലെന്നും പറഞ്ഞു.
മറുപടിയുമായി എഴുന്നേറ്റ പ്രതിപക്ഷ നേതാവ് എങ്ങിനെ സമരം ചെയ്യണമെന്ന് സര്‍ക്കാര്‍ തങ്ങളെ പഠിപ്പിക്കേണ്ടതില്ലെന്ന് തിരിച്ചടിച്ചു. അക്രമ സംഭവങ്ങളുടെ പരമ്പര നടത്തിയവരാണ് ഇടതുപക്ഷം. നിങ്ങളുട സമരത്തിന് നേരെയാണ് പ്രതിഷേധിച്ചതെങ്കില്‍ ഇന്ന് അനുശോചനം നടത്തേണ്ടി വന്നേനെയെന്നും അദ്ദേഹം പരിഹസിച്ചു. ഇതോടെ മുഖ്യമന്ത്രിയും എഴുന്നേറ്റു. പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ അന്വേഷിച്ച് വിമര്‍ശിക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് ഇന്നലെ പ്രതികരിച്ചത് പ്രതിപക്ഷ നേതാവിന്റെ ഭാഷയിലല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് നിലപാടെടുത്തു. ഇന്ധന വില വര്‍ധനയിലൂടെ സംസ്ഥാന സര്‍ക്കാരിന് കിട്ടുന്ന അധിക വരുമാനത്തില്‍ നിന്ന് സബ്സിഡി നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷ അംഗങ്ങള്‍ സഭ വിട്ട് പുറത്തേക്ക് പോയി.