കോഴിക്കോട്- കേന്ദ്രത്തിൽ ബിജെപി സർക്കാറിന്റെ പിന്തുണയോടെ ആർഎസ്എസ് മതരാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായി കൂടുതൽ പീഢനത്തിനിരയാകുന്നത് ന്യൂനപക്ഷങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീരിന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിച്ചു. ഏതുകാര്യവും ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്.
വിവിധ രീതിയിൽ ജനങ്ങളെ വർഗീയമായി ചേരിതിരിക്കാൻ ബോധപൂർവം ശ്രമം നടക്കുന്നു. ഭക്ഷണം, വസ്ത്രം തുടങ്ങിയവ ആയുധമാക്കുന്നു. അടുക്കളയിൽ കയറി ഭക്ഷണം പരിശോധിച്ച് ആളെ കൊല്ലുന്ന അവസ്ഥ കാണേണ്ടി വന്നു. ധരിച്ച വസ്ത്രം നോക്കി തീവണ്ടി യാത്രക്കിടെ ഒരാളെ കൊല്ലുന്നത് രാജ്യം ഞെട്ടലോടെ കാണേണ്ടി വന്നു. സംഘപരിവാർ അവരുടെ തനി നിറം എല്ലാ രീതിയിലും കാണിക്കുകയാണ്. മുസ്ലിം ജനവിഭാഗത്തിനു നേരെ സംഘപരിവാരം പരസ്യമായി കലാപാഹ്വാനം നടത്തി. ആർഎസ്എസിന് പ്രചോദനം ഹിറ്റലറാണ്. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായി ആർഎസ്എസ് വിശേഷിപ്പിച്ച മുസ്ലിമും കൃസ്ത്യാനിയും കമ്മ്യൂണിസ്റ്റും എന്നത് ഹിറ്റ്ലറുടെ ജർമനിയിൽ നടപ്പാക്കിയതാണ്. ബോൾഷവിക്കുകളെയും യഹൂദരെയും ആഭ്യന്തര ശത്രുക്കളാക്കി മാറ്റി നിഷ്കാശനം ചെയ്യാൻ ജർമനി സ്വീകരിച്ച മാർഗം ഭാരതത്തിന് അനുകരണീയമാണെന്ന് ആർഎസ്എസ് കരുതുന്നു.
ആധുനിക സംഘപരിവാറിന്റെ പ്രധാന ശത്രു മാർക്സിസം ആണെന്ന് പറയുന്നിടത്ത് എത്തിയിരിക്കുന്നു. മുസ്ലിംകൾക്കു നേരെ വ്യാപകമായ ആക്രമണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു. ക്രൈസ്തവർക്കെതിരെയും ആക്രമണമുണ്ടായി. ക്രൈസ്തവ മേഖലയിൽ സ്കൂളുകളിലടക്കം കയറി ആക്രമണം നടത്തി. കേന്ദ്രസർക്കാറിനെ ഉപയോഗിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ. ഇതു തുടർന്നാൽ രാജ്യത്തിന് ആപത്താണ്. നാലതിരു മാത്രം രാജ്യമാകില്ല. രാജ്യത്തിന്റെ ജനങ്ങളാണ് പ്രധാനം. ജനങ്ങളുടെ ഒരുമയും ഐക്യവുമാണ് പ്രധാനം. മതനിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഒന്നിച്ചു രംഗത്തിറങ്ങേണ്ടതുണ്ട്. അതിന് വർഗീയതയുടെ അടയാള രൂപങ്ങൾ സ്വീകരിച്ചു കൊണ്ട് കഴിയില്ല എന്നു നാം മനസ്സിലാക്കണം.
രാഷ്ട്രം ബ്രിട്ടീഷുകാർക്കെതിരെ എല്ലാ മതസ്തരും വിവിധ ജാതി വിഭാഗങ്ങളും ഒന്നിച്ചാണ് അടരാടിയത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ അധികാരത്തിലെത്തിയ സർക്കാർ മതനിപേക്ഷതയാണ് അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റും മതനിരപേക്ഷതയുടെ വക്താവായിരുന്നു. എന്നാൽ നെഹ്റുവിന്റെ കുടുംബ പരമ്പരയിൽ പെട്ട കോൺഗ്രസ് നേതൃത്വം അതേ മതനിരപേക്ഷത തന്നെയാണോ അംഗീകരിക്കുന്നത്. അദ്ദേഹം ചോദിച്ചു. സംഘപരിവാർ ആശയങ്ങളുമായി സമരസപ്പെട്ടതാണ് കോൺഗ്രസ് ശോഷിച്ചു പോകാൻ കാരണമായത്. കോൺഗ്രസിന്റെ മുൻ മന്ത്രിമാരും എംഎൽഎമാരുമായ നിരവധി പേർ ഇപ്പോൾ ബിജെപിയുടെ നേതൃനിരയിലാണ്. കോൺഗ്രസ് ശക്തി കേന്ദ്രങ്ങളിൽ വലിയ തോതിലാണ് ബിജെപി വളർച്ച പ്രാപിച്ചത്. പലപ്പോഴും ബിജെപിയുടെ ബി ടീമായി നീങ്ങുന്ന നിലയാണ് കോണ്ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായത്. ആശയപരമായ തകർച്ചയാണ് കോൺഗ്രസിനെ വലിയ തോതിൽ ക്ഷീണിപ്പിച്ചത്. ഉദാര സാമ്പത്തിക നയങ്ങൾ കാരണം രാജ്യത്തെ ജനങ്ങൾ പാപ്പരാവുകയും അതി സമ്പന്നർ വലിയ വളർച്ച നേടുകയും ചെയ്തു. അവർക്കു വേണ്ടിയാണ് ഭരണം എന്ന നിലയുണ്ടായി. രാജ്യത്തെ എല്ലാ സമ്പത്തും കോർപ്പറേറ്റുകളുടെ മുന്നിൽ അടിയറ വെച്ചു. സ്വകാര്യ വത്കരണം വഴി പൊതുമേഖലാ സ്ഥാപനങ്ങൾ തകർത്താണ് മോദി സർക്കാർ മുന്നോട്ടു പോകുന്നത്. പ്രക്ഷോഭങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. കർഷക സമരത്തിലൂടെ ജനങ്ങളുടെ അമർഷവും രോഷവുമാണ് പുറത്തു വന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കോൺഗ്രസ്, ബിജെപി പേരുകളല്ല നടപ്പാക്കുന്ന ആഗോളവത്കരണ നയങ്ങളാണ് പ്രശ്നം. ആഗോളവത്കരണ നയം സ്വീകരിച്ചത് തെറ്റായെന്ന് കോൺഗ്രസ് ആലോചിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.