കോഴിക്കോട്: കൃതികളുടെ പരിസരങ്ങളില്‍ സഞ്ചരിക്കുന്നതിന് പകരം അതിന്റെ ഉള്ളിലേക്ക് ആഴത്തില്‍ പ്രവേശിക്കുന്നതാണ് ആഷാ മേനോന്റെ നിരൂപണമെന്ന് എഴുത്തുകാരന് എം. മുകുന്ദന് അഭിപ്രായപ്പെട്ടു. ചാവറ സെന്ററില്‍ ആഷാമേനോന് എഴുത്തിന്റെ അമ്പതാം വര്‍ഷം എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേറിട്ടു നില്ക്കുന്ന എഴുത്താണ് ആഷാ മേനോന്റേത്. അതില്‍ ആത്മീയതയുടെ സ്ഫുരണങ്ങള്‍ ധാരാളം കാണാം. ഗായത്രീ മന്ത്രി കേള്‍ക്കുന്നത് പോലെയാണ് അദ്ദേഹത്തിന്റെ രചനകള്‍ വായിക്കുമ്പോഴുള്ള അനുഭവം. പദധ്യാനം എന്നെല്ലാം പറയുന്നത് ഏറ്റവും കൂടുതല്‍ സംഭവിച്ചിട്ടുള്ളത് ആഷാമേനോന്റെ കൃതികളിലാണ് എന്ന് നിസ്സംശയം പറയാം. ഒരു ഋഷിവര്യനെപോലെയാണ് അദ്ദേഹം കൃതികളെ സമീപിക്കുന്നത്. ഉള്‍ക്കാഴ്ചയുടെയും പാണ്ഡിത്യത്തിന്റെയും മാത്രമല്ല, ഉള്ളലിവിന്റെയും സ്രോതസ്സുകള്‍ അദ്ദേഹം തന്റെ വിമര്ശനചര്യയില് ഉപയോഗപ്പെടുത്തുന്നുണ്ട്. മുകുന്ദന് പറഞ്ഞു.
എഴുത്തുകാരന് ഒരു സ്വപ്നജീവിയാണ് പലപ്പോഴും. കഥയും നോവലും എഴുതുമ്പോള്‍ വഴി തെറ്റിപോകാന്‍ സാധ്യതയുണ്ട്. ഇവിടെ എഴുത്തുകാരനെ നേര്‍വഴിക്ക് നടത്താന്‍ വിമര്ശകന് ആവശ്യമാണ്. എഴുത്തിന്റെ അസ്ഥിവാരം നിര്‍ണയിക്കുന്നത് വിമര്‍ശകനാണ് എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. മുകുന്ദന് പറഞ്ഞു.
ജ്ഞാനേശ്വരി പബ്ലിക്കേഷന്‍സ് ആണ് പരിപാടി സംഘടിപ്പിച്ചത്. ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ജോണ്‍ മണ്ണാറത്തറ അധ്യക്ഷത വഹിച്ചു. ആഷാ മേനോനും ആര്.വി രാജീവനും ചേര്‍ന്നെഴുതിയ ജതിംഗ: പക്ഷികള്‍ മരണത്തിലേക്ക് കൂപ്പുകുത്തുന്നിടം എന്ന പുസ്തകത്തിന്റെ പ്രകാശനം എം. മുകുന്ദന് നിര്‍വഹിച്ചു. പത്രപ്രവര്ത്തകന് ഡോ. എം.കെ സന്തോഷ്കുമാര്‍ ഏറ്റുവാങ്ങി.ഇക്കോ സ്പിരിച്ചലിസം എന്ന വിഷയത്തില്‍ ഫാ. ബോബി ജോസ് കട്ടിക്കാട് പ്രഭാഷണം നടത്തി.