കോഴിക്കോട്: അമൃത്പദ്ധതിയുടെ ഭാഗമായി മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്ന ആവിക്കല്‍തോടില്‍ പരിശോധനക്കെത്തിയ സാങ്കേതിക സമിതി അംഗങ്ങളെ നാട്ടുകാര്‍ തടഞ്ഞു. പ്രദേശവാസികള്‍ കൂട്ടത്തോടെ പ്രതിഷേധവുമായി എത്തിയപ്പോള്‍ സാങ്കേതിക വിദഗ്ധരുടെ പത്തംഗ സംഘം തിരിച്ചുപോയി. അമൃത് ചീഫ് എഞ്ചിനീയറുടെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്ത് നിന്നാണ് സംഘം എത്തിയത്. പ്ലാന്റിന്റെ നിര്‍മാണം എങ്ങനെ വേണം എന്ന് പരിശോധിക്കാനാണ് ഇവര്‍ എത്തിയത്. കനത്ത പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ അതിജീവിക്കാന്‍ സാധിച്ചില്ല. ബലം പ്രയോഗിച്ചാണ് പ്രതിഷേധിച്ചവരെ പൊലീസ് മാറ്റിയത്. എന്നാല്‍ പരിശോധന നടത്താനായില്ല.
പദ്ധതിയുടെ ഡി.പി.ആര്‍ സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഡി.പി.ആര്‍ അംഗീകരിക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചെങ്കിലും പദ്ധതിക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് സൂചനയുണ്ട്. ഫണ്ട് വിഹിതവും കൂടുതല്‍ വേണ്ടിവരും. കാലാവധി വര്‍ധിപ്പിക്കുകയും വേണം. ഇതിനെല്ലാം സര്‍ക്കാര്‍ തലത്തില്‍ അനുമതിയും തീരുമാനവും വേണം. അതിനിടെയാണ് തിരക്കിട്ട് പരിശോധനക്ക് സാങ്കേതിക വിദഗ്ധര്‍ എത്തിയത്. ഇത് അംഗീകരിക്കാന്‍ ആവില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സമരസമിതി കണ്‍വീനര്‍ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.