കോഴിക്കോട്: അമൃത് പദ്ധതിയുടെ ഭാഗമായി ആവിക്കല്‍തോടിലും കോതിയിലും നിര്‍മിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ഏറെ കാത്തിരിക്കേണ്ടിവരുമെന്ന് സൂചന. പദ്ധതിയുടെ കാലാവധി നീട്ടാന്‍ സര്‍ക്കാറിലേക്ക് എഴുതാനാണ് കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുള്ളത്. അതിന് അംഗീകാരം ലഭിച്ചാലും എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കുന്നത് പ്രശ്നമാവും. 139.5 കോടിയാണ് നിലവിലെ കരാര്‍ തുക. അത് ഇനിയും വര്‍ധിപ്പിക്കണമെന്നാണ് കരാര്‍ ഏറ്റെടുത്ത കമ്പനി ആവശ്യപ്പെടുന്നത്. കൂടുതല്‍ സ്ഥലവും ഏറ്റെടുക്കേണ്ടിവരും. 2023 മാര്‍ച്ച് വരെയാണ് പ്രവൃത്തിയുടെ കാലാവധി. അത് നീട്ടികിട്ടുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം ഉണ്ടാവണം. കേന്ദ്ര സര്‍ക്കാര്‍ വിഹിതം കൂടിയുള്ള പ്രോജക്ട് ആയതിനാല്‍ നിശ്ചിത സമയത്ത് തുടങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്ധതി നഷ്ടമാവും. ഇതുവരെ ചെലവഴിച്ച തുക നഷ്ടപ്പെടുകയും ചെയ്യും.
പദ്ധതി ഏറ്റെടുക്കാന്‍ പല കമ്പനികളും തയാറായിരുന്നില്ല. ഒടുവില്‍ മലപ്പുറത്തെ ഒരു കമ്പനിയാണ് ടെന്‍ഡര്‍ എടുത്തത്. പ്ലാന്റ് നിര്‍മിക്കാന്‍ ഹൈദരബാദിലെ നാസില്‍ ഇന്‍ഫ്രാസ്ട്രക്്ചര്‍ എന്ന കമ്പനിക്കാണ് കരാര്‍ നല്‍കിയത്. പൈപ്പ് ഇടുന്ന ജോലി ഉള്‍പ്പെടെ 104.83 കോടി രൂപക്കാണ് കരാര്‍. പ്ലാന്റ് പൂര്‍ത്തിയാക്കിയാല്‍ അഞ്ചു വര്‍ഷത്തേക്ക് പരിപാലനം കരാര്‍ കമ്പനിക്ക് ആയിരിക്കും. 2012 ഏപ്രില്‍ മാസത്തിലാണ് കരാര്‍ ഒപ്പിട്ടത്. 2022 ജനുവരിയില്‍ പ്രവൃത്തി തുടങ്ങുന്നതിന്റെ ഭാഗമായി മണ്ണ് പരിശോധനക്ക് അധികൃതര്‍ തയാറായെങ്കിലും നാട്ടുകാരുടെ എതിര്‍പ്പ് കാരണം നടന്നില്ല. പല വിധത്തിലുള്ള ആശങ്കകള്‍ ജനം പങ്കുവെക്കുന്നു. ഇത്രയും വലിയൊരു പ്രോജക്ട് ജനവാസകേന്ദ്രത്തില്‍ സ്ഥാപിച്ചാല്‍ ഉണ്ടാവുന്ന പ്രശ്നങ്ങള്‍ ആരാണ് പരിഹരിക്കുക എന്ന ചോദ്യം ഉയരുകയാണ്. പ്ലാന്റിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനിക്ക് ജനങ്ങളോട് വല്ല ഉത്തരവാദിത്വവും ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇതെല്ലാം മുന്നോട്ടുവെച്ചാണ് ജനകീയ സമരസമിതി പ്രക്ഷോഭം നടത്തുന്നത്. പ്ലാന്റിന്റെ ഉപയോഗം സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കോര്‍പറേഷന് ഇതുവരെ സാധിച്ചിട്ടില്ല. കോതിയില്‍ വരുന്ന പദ്ധതിക്കെതിരെ കല്ലായിപ്പുഴ സംരക്ഷണസമിതി കോടതിയെ സമീപിച്ചിരുന്നു. കേസില്‍ അന്തിമവിധി ഇതുവരെ വന്നിട്ടില്ല.
പദ്ധതിയുടെ കാലാവധി ഉയര്‍ത്തലും തുക വര്‍ധിപ്പിക്കലും ഒരു വശത്ത് ചര്‍ച്ചയാകുമ്പോള്‍ മറുഭാഗത്ത് ജനകീയ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സമരസമിതി. ഏതായാലും ഇത്തരമൊരു സാഹചര്യത്തില്‍ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്.