Wednesday, June 18, 2025

ആട്ടിയോടിക്കപ്പെട്ടവർ തിരിച്ചെത്തുമ്പോള്‍

Must Read

സിദ്ദീഖ് കുറ്റിക്കാട്ടൂർ

ചരിത്രത്തിന്റെ ഏതോ ഇരുളടഞ്ഞ ഇടനാഴിയിൽ വെളിച്ചം വീശിയ വിശുദ്ധ  ഇസ്‌ലാമും കേരളദേശവും തമ്മിലുള്ള ഹൃദയബന്ധം, സഹസ്രാബ്ദങ്ങള്‍ മറികടന്ന്  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഹൃദ്യമായി തുടരുന്നു. ഈയൊരു ദീര്‍ഘവും വിമലവുമായ ആത്മ ബന്ധത്തെ സ്വാഭാവികമായും രണ്ടു ചരിത്രഘട്ടമായി തിരിക്കാവുന്നതാണ്. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്നിന് മുമ്പും ശേഷവും എന്നിങ്ങനെ. കാരണം അത്ര തീക്ഷ്ണമായിരുന്നു മലബാറിലെ മുസ്‌ലിംകള്‍ക്ക് അക്കാലം.
1498 ൽ, പറങ്കിത്തലവന്‍ ഗാമയും കൊഠൂര സംഘങ്ങളും മലബാറിന്റെ നിഷ്കളങ്കതീരം കളങ്കിതമാക്കിയതോടെ തുടങ്ങിയതാണ് ഇവിടെത്തെ മുസ്‌ലിം ജീവിത ദുരിതങ്ങള്‍. വിശ്വാസപരമായി വേട്ടയാടപ്പെട്ടും സാമ്പത്തികമായി തകര്‍ക്കപ്പെട്ടും മുസ്‌ലിം ജീവിതമിവിടെ തീര്‍ത്തും ദുരന്തമായി. പോർച്ചുഗീസ് സൈന്യം ഈ ദേശത്തിലെ സവര്‍ണ ബ്രാഹ്മണ്യവുമായി സംഘം ചേര്‍ന്നപ്പോള്‍ മുസ്‌ലിം ജീവിതം ഏതാണ്ട് സ്തംഭനത്തിലുമായി. സ്വയം പ്രതിരോധമല്ലാതെ ഉപായമില്ലെന്നായ മലബാറിലെ ദേശവാസികള്‍ മതഭേദങ്ങളേതുമില്ലാതെ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ  സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചു തുടങ്ങി. ഗാന്ധിജി, ദേശീയ പ്രസ്ഥാന നായകത്വമേറ്റെടുത്തതോടെ മലബാറിലെ സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങൾ  കൂടുതല്‍ ഉജ്ജ്വലമായി.  ഗാന്ധിജിയും മൗലാനാ ശൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് നടത്തിയ സ്വാതന്ത്ര്യസമരാഹ്വാനം നെഞ്ചേറ്റിയാണ് അക്കാലത്ത് നിരവധി പേര്‍ അവരവരെത്തന്നെ സ്വാതന്ത്ര്യസമരത്തിലേക്ക്‌ സ്വയം സമർപ്പിക്കാൻ പുറപ്പെട്ടു പോയത്. ആലി മുസ്‌ല്യാരും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയുമൊക്കെ ഇങ്ങനെ ദേശീയ പ്രസ്ഥാനത്തിലേക്ക് ഇറങ്ങിത്തിരിച്ച പ്രമുഖരാണ്. സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണ്ണായകമായൊരു ഘട്ടത്തില്‍ മലബാറിലെത്തിയ ഗൂര്‍ഖാപ്പടയും ഇംഗ്ലീഷ് ജനറല്‍മാരും സവര്‍ണ മാടമ്പിമാരും അവർ വിലക്കെടുത്ത ഒറ്റുകാരും  ചേര്‍ന്ന് നടത്തിയൊരു മുസ് ലിം ഉൻമൂലനവും മലബാറിലുണ്ട്. അതിപ്പോൾ ചരിത്രത്തിന്റെ മുഖ്യദയിൽ നിന്ന് സവർണ നേതാക്കൾ ബോധപൂർവം വിസ്മൃതമാക്കിക്കഴിഞ്ഞു. ഒരു വര്‍ഷം നീണ്ട രൂക്ഷമായൊരു മുസ്‌ലിം ഉന്മൂലനമായിരുന്നു അത് . തൂക്കും കൂട്ടപ്പിഴയും ജയിലും വാഗണ്‍ ട്രാജഡിയും അന്തമാനിലെ വനപര്‍വ്വങ്ങളുമാണ് സ്വാതന്ത്ര്യവാദികളായ ദേശവാസികൾക്കന്ന്  പകരം കിട്ടിയത്. അവരുടെ വീട് അനാഥവും വീട്ടുകാര്‍ വിഹ്വലരും. ഒപ്പം എവിടെയും പട്ടിണിയും ഭീതിയും.  
 ഈയൊരു കൊടുങ്കാറ്റ്  പിന്നിട്ട് , ഇന്ന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയാവുന്നു. ഇരുപത്തി ഒന്നില്‍ നിന്ന് ഇന്നിലേക്കെത്തുമ്പോൾ സ്വാതന്ത്ര്യദാഹികളുടെ മൂന്നാമത്തെയും നാലാമത്തെയും തലമുറയാണ് മുസ്‌ലിം സമൂഹം. അന്ന് എല്ലാം നഷ്ടമായ ഒരു ജനത. ഭയന്നുപോയവര്‍, വേട്ടയാടപ്പട്ടവര്‍, ദരിദ്രര്‍, നിരക്ഷരര്‍, പതിതര്‍. ഈയൊരു തലമുറ എങ്ങനെ ജീവിതം കൂട്ടിത്തുന്നിയെന്നും അഗ്നി തുടച്ച അവരുടെ ഓലമാടങ്ങള്‍ എങ്ങനെ കുത്തിക്കെട്ടിയെന്നും തീർച്ചയായും അന്വേഷിക്കേണ്ടതുണ്ട്. കാട്ടിലും പശ്ചിമഘട്ടത്തിന്റെ വിദൂരങ്ങളിലും ഒളിച്ചു കഴിഞ്ഞവര്‍ എങ്ങനെ കാടിറങ്ങിയെന്നും അവര്‍ ജീവിതത്തിന്റെ പൊടിപ്പുകള്‍ക്കെങ്ങനെ കാവല്‍ നിന്നുവെന്നും അറിഞ്ഞിരിക്കേണ്ടതുണ്ട്.  കേരളീയ നവോത്ഥാനത്തെ പൂര്‍ത്തിയാക്കിയത് മലബാറിലെ മുസ്‌ലിം പ്രവാസമാണ്. ഇതുകൊണ്ടു കൂടിയാണ് നമ്മുടെ പെൺകൊടികള്‍ ഇന്ന് ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകളിലേക്ക് ഗവേഷണത്തിന് പോയത്.  ഇരുപത്തിരണ്ടിൽ സമുദായത്തിന് കിട്ടിയ പരശ്ശതം അനാഥര്‍ എങ്ങനെയൊക്കെയാണ് സംരക്ഷിക്കപ്പെട്ടത്, ഖസൂരിമാരെ പിന്തുണച്ച് എങ്ങനെയാണ് മുസ്‌ലിംകള്‍ ദേശമാസകലം സമഭാവനയുടെ അനാഥശാലകള്‍ വികസിപ്പിച്ചത്. അതിലേക്ക് സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ഉദാരത ദ്രവ്യപ്പെരുമഴയായി അനാഥരുടെ ദൈന്യക്കുമ്പിളിലേക്കൊഴുകിയെത്തിയതെന്തുകൊണ്ടാണ്… ഇങ്ങനെ നമ്മൾ അറിഞ്ഞിരിക്കേണ്ട എത്രായിരം കാര്യങ്ങൾ!ഒരു നൂറ്റാണ്ട് പിന്നിട്ട മുസ്‌ലിം സമുദായം, ഗതകാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതം തീര്‍ത്ത് മണ്ണിലേക്ക് മടങ്ങിയ രണ്ട് മൂന്ന് തലമുറകളെ കണ്ടെത്തുക തന്നെ വേണം. അവർ പ്രാരാബ്ധങ്ങളെ പ്രാകിയപ്പോഴും സ്വപ്നങ്ങളെ ധ്യാനിച്ചവരായിരുന്നു. സൂക്ഷ്മമായ ആ അന്വേഷണവും കണ്ടെത്തലും തന്നെയാണ് കോഴിക്കോട് വചനം ബുക്‌സ് പ്രസിദ്ധീകരിച്ച “1921-2021 കേരള മുസ്‌ലിംകള്‍ നൂറ്റാണ്ടിന്റെ ചരിത്രം ” എന്ന ഗവേഷണഗ്രന്ഥം. ആയിരത്തിനാനൂറിലധികം താളുകളിലേക്ക് വിടരുന്ന പുസ്തകം, ഈയൊരഭിശപ്തകാലത്തിന് ശേഷം സമൂഹത്തില്‍ വന്ന സര്‍വ പരിവര്‍ത്തനങ്ങളും നിസ്പക്ഷമായി വിലയിരുത്തുന്നുണ്ട്. കേരളീയ മുസ്‌ലിം സമൂഹരൂപവത് കരണം, അവരുടെ രാഷ്ട്രീയം, വിദ്യാഭ്യാസം, മതം, സംസ്‌കാരം, സാഹിത്യം, പ്രവാസം, മുസ്‌ലിംകളും പുറംലോകവും തുടങ്ങിയ പന്ത്രണ്ടോളം ഉപശീര്‍ഷകങ്ങളിലേക്ക് വിടര്‍ന്നുനില്‍ക്കുന്നു ഈ പുസ്തകം.കഴിഞ്ഞ നൂറ്റാണ്ടില്‍ മുസ്‌ലിം സമൂഹത്തില്‍ വികസിച്ചുവന്ന മതപരവും രാഷ്ട്രീയവുമായ പ്രസ്ഥാനങ്ങള്‍, അവയുടെയൊക്കെ പ്രത്യേകതകള്‍,  അവര്‍  നടത്തുന്ന വിവാദങ്ങള്‍, അപ്പോഴും പങ്കുവെക്കുന്ന ഊഷ്മളതകള്‍, അവര്‍ സംഘാടനം നടത്തുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഇതൊക്കെയും  വിശദമായാണ് പുസ്തകം പറയുന്നത്. ഡോ. അബ്ദുല്ല മണിമ, പി.ടി. നാസര്‍, എ.പി. കുഞ്ഞാമു, എന്‍.പി. ചെക്കുട്ടി എന്നിവരാണീ മണ്ഡലം വിലയിരുത്തുന്നത്. കേരളീയ മുസ്‌ലിം ജീവിതത്തെ മതപരമായും സാംസ്‌കാരികമായും സര്‍ഗ്ഗാത്മകമായും വൈജ്ഞാനികമായും നവീകരിച്ചതെന്ന അതി വിപുലമായൊരു ആലോചനാലോകം വളരെ വിസ്താരത്തിലും എന്നാല്‍ സത്യസന്ധമായും പുസ്തകം ചര്‍ച്ചക്കെടുക്കുന്നുണ്ട്. വി.എ. കബീര്‍, ജലീൽ രാമന്തളി, വി. മുസഫർ അഹമ്മദ് തുടങ്ങിയവര്‍ ഈ രംഗം വരച്ചിടുന്നു. 
മുസ്‌ലിം സ്ത്രീകളുടെ ഉണര്‍വിന്റെ നൂറ്റാണ്ടുകൂടിയാണ് കഴിഞ്ഞ നൂറ്റാണ്ട്. അക്ഷരം വിലക്കപ്പെട്ട ഒരു സമൂഹം അക്ഷരലോകത്തിന്റെ മഹാശൈലങ്ങള്‍ ചവിട്ടിക്കടന്ന കാലം. സദറുദ്ദീന്‍ വാഴക്കാടും ഡോ. അജ്മല്‍ മുഈനും ഈ സംവാദമണ്ഡലം വെടിപ്പാക്കുന്നു. മുസ്‌ലിം സര്‍ഗാത്മക ലോകം ഡോ. ജമീല്‍ അഹമ്മദും ഡോ. മന്‍സൂര്‍ അലിയും എഴുതിത്തീര്‍ത്തിട്ടുണ്ട്. പത്രപ്രവർത്തന ചരിത്രം ഗവേഷകൻ അബ്ദുറഹിമാൻ മങ്ങാടും.മുഖ്യപത്രാധിപർ കൂടിയായ കെ.ഇ.എന്‍ ഇതിലെഴുതിയ ഒരു പ്രൗഢ പ്രബന്ധമുണ്ട്. ആഗോള മൂലധന മുതലാളിത്തവും പശുപ്രോക്ത ഇന്ത്യയും.  കേരളീയ മുസ് ലിം സമുദായത്തിന്റെ ഒരു നൂറ്റാണ്ട് ഇത്ര സമഗ്രതയില്‍ മലയാളത്തിൽ ഇതുവരെയും ആരും  സമാഹരിച്ചതായി അറിവില്ല. പി.എ. സൈദു മുഹമ്മദിന്റെയും സി.കെ. കരീമിന്റെയും മുസ്‌ലിം ഡയരക്ടറികളെക്കാള്‍ പൂർണ്ണവും സമകാലികവുമാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും നിര്‍ഭയമായി ഉപദാനിക്കാവുന്നൊരു ആകര ഗ്രന്ഥം. ചരിത്ര ഗുരു എം. ജി. എസും, ഗ്രന്ഥ കാരനും പ്രഭാഷകനുമായ കെ.ഇ.എന്നും കോളമിസ്റ്റും എഴുത്തുകാരനുമായ എ. പി കുഞ്ഞാമുവും അടങ്ങുന്ന പ്രബുദ്ധ സംഘംമാണ് സമാഹാരം തയ്യാറാക്കിയത്. തീര്‍ച്ചയായും ഒരു സമൂഹത്തിന്റെ തനതുകളുടെ സംക്ഷേപമാണ് ഇതെന്നു പറയാതെ വയ്യ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img