Friday, June 20, 2025

അസമില്‍ പ്രളയം

Must Read

ഏഴു മരണം
20 ജില്ലകള്‍ പ്രളയബാധിതം
2 ലക്ഷം ജനങ്ങള്‍ ദുരിതത്തില്‍
റെയില്‍ ഗതാഗതം താറുമാറായി
പാലങ്ങളും റോഡുകളും ഒലിച്ചുപോയി
ആയിരത്തിലേറെ വീടുകള്‍ തകര്‍ന്നു
നിരവധി പേരെ കാണാതായി

പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: അസമിലെ പ്രളയക്കെടുതിയില്‍ മരണം ഏഴായി. രണ്ടു ദിവസമായി തുടരുന്ന തോരാമഴയില്‍ 20 ജില്ലകള്‍ വെള്ളക്കെട്ടില്‍. പ്രളയം നേരിട്ട രണ്ടു ലക്ഷം ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ഊര്‍ജ്ജിത ശ്രമം തുടരുന്നതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയും പൊലീസ്, സേനാ-അര്‍ധസൈനിക വിഭാഗവും രക്ഷാ പ്രവര്‍ത്തനം തുടരുന്നു.
കനത്ത മഴയില്‍ അസമിലെ ഭൂരിഭാഗം പ്രദേശങ്ങളും പ്രളയദുരിതം പേറുകയാണ്. വിവിധ ജില്ലകളിലെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്നാണ് വെള്ളക്കെട്ടും മലവെള്ളപ്പാച്ചിലുമുണ്ടായത്. ഇതുവരെ ഏഴു പേര്‍ മരിച്ചതായും നിരവധി പേരെ കാണാതായതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രളയത്തില്‍ തകര്‍ന്ന ദിമ ഹസോവയിലെ ന്യൂ ഹഫ്‌ലോംഗ് റെയില്‍വേ സ്റ്റേഷന്‍

ദിമ ഹസോവ ജില്ലയില്‍ പ്രളയത്തില്‍ റോഡുകളും പാലങ്ങളും ഒലിച്ചുപോയി. ജില്ല പൂര്‍ണമായും ഒറ്റപ്പെട്ടു. ഇവിടെ റെയില്‍ ഗതാഗതം നിര്‍ത്തി. നിരവധി റെയില്‍വെ സ്റ്റേഷനുകള്‍ വെള്ളത്തിനടിയിലാണ്. വിവിധ ജില്ലകളിലുണ്ടായ മണ്ണിടിച്ചിലില്‍ വ്യാപക നാശമാണ് ഉണ്ടാക്കിയത്. ദിമ ഹസോവയിലെ ന്യൂ ഹഫ്‌ലോംഗ് റെയില്‍വേ സ്റ്റേഷന്‍ പൂര്‍ണമായി തകര്‍ന്നു. ശക്തമായ മണ്ണിടിച്ചിലിലാണ് റെയില്‍വേ സ്റ്റേഷനില്‍ നാശനഷ്ടമുണ്ടായത്. മണ്ണിടിച്ചിലിന്റെ ശക്തിയില്‍ ഇവിടെ നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ തീവണ്ടി ട്രാക്കില്‍ നിന്ന് പുറത്തേക്ക് മറിഞ്ഞുവീണു. ഇതിന്റെ വീഡിയോദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. റെയില്‍വേ ട്രാക്കുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ മേഖലയിലെ 18 ഓളം ട്രെയിനുകള്‍ റദ്ദാക്കി. ദിമാ ഹസാവോയിലെ ലുംഡിംഗ്ബദര്‍പൂര്‍ സെക്ഷനില്‍ കുടുങ്ങിയ രണ്ട് ട്രെയിനുകളിലെ 2,800 യാത്രക്കാരെ ഇന്ത്യന്‍ റെയില്‍വേ വ്യോമസേനയുടെ സഹായത്തോടെ രക്ഷപ്പെടുത്തി. മണ്ണിടിച്ചിലില്‍ പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ പൂര്‍ണമായി ഒലിച്ചുപോയി. മലയോര മേഖലകളിലാണ് റെയില്‍വേയ്ക്ക് കൂടുതല്‍ നാശം ഉണ്ടായത്.
നിരവധി പ്രദേശങ്ങളില്‍ റോഡുകളും പാലങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആയിരത്തിലേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൃഷി, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയും നശിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തോടൊപ്പം ഗതാഗത സൗകര്യം പുനസ്ഥാപിക്കുന്നതിലുമാണ് അടിയന്തര ശ്രദ്ധയെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img