Wednesday, June 18, 2025

അസം: സഅദ്ബിനു അബീ വഖാസ് പറഞ്ഞ കഥ, ആധുനിക അസമിന്റെയൊ?

Must Read

അബ്ദുസ്സലാം മോങ്ങം

അസം ജനതയുടെ ശരീരപ്രകൃതം, ഒട്ടി നിൽക്കുന്ന വയർ, മക്കളുടെ കരച്ചിൽ, വൃദ്ധരുടെ ദീന രോദനം, ഇതെല്ലം കണ്ടും സഹിച്ചും അസ്വസ്ഥരായ ചെറുപ്പക്കാർ, വഴികൾ അടച്ചു ഉപരോധിക്കാനുള്ള ഭരണകൂട ഭീകരതയുടെ കാർക്കശ്യം… ഇതൊക്കെ നേരിൽ കാണുമ്പോൾ പ്രവാചകൻ മുഹമ്മദ് നബിയുടെ നിയോഗത്തിന്റെ ഏഴാം വർഷമാണ് ഒർമ്മയിലെത്തുന്നത്. അന്ന് പ്രവാചകനെയും കുടുംബത്തെയും മൂന്നുവർഷത്തോളമാണ് മുശ് രിക്കുകൾ ഉപരോധത്തിൽ നിർത്തിയിരുന്നത്. ആ ഉപരോധം സംഘടിപ്പിക്കുന്നതിന്‌, വിശുദ്ധമക്കയിലെ  “മആബിദ” എന്നറിയപ്പെടുന്ന സ്ഥലത്ത് മുശ്‌രിക് പ്രമാണിമാർ ഒരുമിച്ചുകൂടി. ആ യോഗത്തിൽ അവർ  തീരുമാനിച്ചത് ഹാഷിം കുടുംബത്തെയും മുത്വലിബ് കുടുംബത്തെയും ഉപരോധിക്കാനായിരുന്നു. സാമ്പത്തിക സാമൂഹിക ഉപരോധം. മക്കയിലുള്ളവരെ അവർ എഴുതി അറിയിച്ചത് ഇപ്രകാരം: 
 “ഈ രണ്ട് കുടുംബങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെടരുത്. അവർക്ക് വിൽക്കുകയൊ അവരിൽ നിന്ന് എന്തെങ്കിലും വാങ്ങുകയൊ അരുത്. അവരോട് സംസാരിക്കരുത് , കൂടെ ഇരിക്കരുത്, കൊല്ലുന്നതിനു വേണ്ടി മുഹമ്മദിനെ നമുക്ക് ഏല്പിച്ചു തരുന്നത് വരെ ഈ നിലപാടുകൾ തുടരണം”
– ഈ ഉപരോധ അറിയിപ്പു പത്രിക അവർ കഅബയുടെ ചുമരിൽ തൂക്കിയിട്ടു. മുസ് ലിം സമൂഹം മാത്രമല്ല, രണ്ട് കുടുംബത്തിലെ മുസ്‍ലിംകൾ അല്ലാത്തവരും ഉപരോധിക്കപ്പെട്ടിരുന്നു. പക്ഷെ അബൂത്വാലിബിന്റെ നേതൃത്വത്തിൽ മുഹമ്മദ് നബിയെ സംരക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഇവിടെ നമ്മൾ അസമുകാർക്കു വേണ്ടി ഒരു അബൂത്വാലിബിനെ കൊതിച്ചു പോവുകയാണ്. ആധുനിക അബൂത്വാലിബുമാർ പ്രശംസകളാൽ നമ്മെ ഉറക്കിക്കിടത്തുന്നു. പട്ടാപകൽ നമ്മുടെ കൂടെയും പാതിരയായാൽ അബൂലഹബിയൻ കൂടാരത്തിലുമാണ് അവർ എന്നതാണ് ഇന്ത്യൻ മുസ്‌ലിംകളുടെ ദുര്യോഗം. പലരെയും തിരിച്ചറിയാൻ ആവുന്നില്ല എന്നത് മറ്റൊരു ദുരന്തമാണ്. ഉപരോധ കാലത്തു പ്രവാചകനും കുടുംബത്തിനും ഏറെ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വന്നു. പട്ടിണി കൂടപ്പിറപ്പായി. ദാഹജലം പോലും ലഭിച്ചില്ല. പച്ച വെള്ളവും പച്ചിലയും കുടിയും തീനുമായി.

സഅദുബ്‌നു അബീ വഖാസ്, ഈ കാലഘട്ടത്തിലെ ഒരനുഭവം വിവരിക്കുന്നു: മൂത്രമൊഴിക്കുന്നതിനു വേണ്ടി ഒരു രാത്രിയിൽ അദ്ദേഹം പുറത്തേക്കിറങ്ങി നടന്നു. മൂത്രമൊഴിച്ചു കൊണ്ടിരിക്കുമ്പോൾ മൂത്രം ചെന്നു വീഴുന്നിടത്ത് ഒരു ശബ്ദം കേട്ടു.
ഇരുട്ടിൽ അദ്ദേഹം അതു തപ്പിയെടുത്തു. ഒരു ഒട്ടകത്തിന്റെ തോൽകഷ്ണമായിരുന്നു. അദ്ദേഹം അത് കഴുകി വൃത്തിയാക്കി ഭക്ഷിച്ചു. മൂന്നു ദിവത്തേക്കുള്ള ഊര്‍ജ്ജമായിരുന്നു അതെന്ന് അദ്ദേഹം ഓർക്കുന്നു. ചരിത്രത്തിലെ, ഓർക്കാൻ പോലും വയ്യാത്ത ക്രൂര സംഭവങ്ങളുടെ ആവർത്തനമാണോ  അസമിലെ ഈ സഹോദരങ്ങൾ അനുഭവിക്കുന്നത്! പ്രവാചക ഗോത്രത്തിനോടുള്ള ഉപരോധം അവസാനിച്ചത് ആ പത്രിക ചിതലരിച്ചപ്പോഴാണ്. തിരുമേനി തന്നെയാണ് അബൂത്വാലിബ് വഴി മുശ്‌രിക് പ്രമുഖരെ ആ വിവരം അറിയിച്ചത്. അദ്ദേഹം അവരെ സന്ദർശിച്ചു ഇങ്ങനെ പറഞ്ഞു:
  “നിങ്ങളുടെ ഉപരോധ പത്രിക അല്ലാഹുവിൻറെ നാമം ഒഴികെ എല്ലാം ചിതൽ തിന്നിരിക്കുന്നു. എന്റെ സഹോദരപുത്രൻ പറഞ്ഞത് ശരിയാണെങ്കിൽ നിങ്ങൾ ഈ ഉപരോധം അവസാനിപ്പിക്കണം. അവൻ പറഞ്ഞത് ശരിയല്ലെങ്കിൽ അവനെ ഞാൻ നിങ്ങൾക്കിട്ടു തരാം “
അബൂ ത്വാലിബ് അവരൊന്നിച്ച് കഅബയിലേക്ക് നടന്നു. അവിടെ ചെന്നപ്പോൾ പ്രവാചകൻ പറഞ്ഞത് പൂർണമായി ശരിയാണെന്ന് ബോധ്യമായി. പക്ഷേ മുശ് രിക്കുകൾ വാക്കുപാലിച്ചില്ല.
  തുടർന്നും ഏതാനും ദിവസങ്ങൾ ഉപരോധം നില നിന്നു. പിന്നീട് ചില പ്രധാനികളുടെ നേതൃത്വത്തിൽ അത് അവസാനിപ്പിക്കുകയായിരുന്നു. അസം സഹോദരങ്ങൾക്കെതിരെ ഉണ്ടാക്കിയ ഈ നിയമങ്ങളും പത്രികകളും ചിതലരിക്കുക തന്നെ ചെയ്യും. കാരണം മൂസാ പ്രവാചകന്റെ നാവിലൂടെ പടച്ചവൻ ഇങ്ങനെ ബോധിപ്പിക്കുന്നു :” മൂസ, തന്റെ ജനങ്ങളോട് പറഞ്ഞു: നിങ്ങൾ അല്ലാഹുവിനോട് സഹായം തേടുകയും ക്ഷമ അവലംബിക്കുകയും ചെയ്യുക. തീർച്ചയായും ഭൂമി അല്ലാഹുവിന്റേതാണ്. തന്റെ ദാസന്മാരിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവകാശപ്പെടുത്തിക്കൊടുക്കും. പര്യവസാനം സൂക്ഷ് മത പാലിക്കുന്നവർക്ക് അനുകൂലമായിരിക്കും. (വിശുദ്ധ ഖുർആൻ). 

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img