അബ്ദുസ്സലാം മോങ്ങം
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്ന്, സംസ്ഥാനത്ത് മൂന്നു പേര്‍ ആത്മഹത്യ ചെയ്തതായി രണ്ടു ദിവസം മുൻപ് എടപ്പാളിൽ നിന്നൊരു വാർത്ത പലരും വായിച്ചു കാണും. ജീവനൊടുക്കിയതിൽ ഒരാൾ ഹോട്ടൽ ഉടമയാണ് . രണ്ടാമത്തെ ആൾ ലോട്ടറിക്കടയുടമ. മൂന്നാമത്തേത് ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന ആൾ.
ഈ വാർത്ത വായിക്കുന്നതിന് തൊട്ട് മുമ്പ് ചിന്തിച്ചു കൊണ്ടിരുന്നത് ആത്മഹത്യയെക്കുറിച്ചായിരുന്നു. ഇന്ത്യൻ ജനതയിൽ ഇന്ന് ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കുന്നവരാണ് അസം ജനത. എന്നാൽ നമ്മെ സ്തബ്ധരാക്കുന്ന ഒരു ചോദ്യമുണ്ട്; എന്തു കൊണ്ടാണ് ഇവരിൽ ഒരാൾ പോലും ആത്മഹത്യ ചെയ്യാത്തത്, അതിനെക്കുറിച്ചു ചിന്തിക്കാത്തത്? ജീവിതത്തിൽ സ്വന്തമെന്നു കരുതിപ്പോന്നതൊക്കെയും ഒറ്റ ദിവസം കൊണ്ട് നഷ്ടപ്പെട്ടവർ, ഒറ്റ ദിവസം കൊണ്ട് വിധവകൾ ആയവർ, അനാഥർ ആയവർ, ആരും സംരക്ഷിക്കാനില്ലാത്ത വൃദ്ധ സമൂഹം, മാറാരോഗികൾ, സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും നഷ്ടമായവർ, അദ്ധ്വാനിച്ചുണ്ടാക്കിയ കാർഷിക വിഭവങ്ങൾ ബുൾഡോസർ വെച്ച് നശിപ്പിക്കുന്നത് നോക്കി നിൽക്കേണ്ടി വന്നവർ! ഒരു കുപ്പി വിഷം തരൂ, ജീവിതം മടുത്തു എന്ന് ഇവരിൽ ഒരാളും ഒരിക്കലുംപറഞ്ഞില്ല. എന്ത് കൊണ്ട് എന്ന ചോദ്യം വീണ്ടും പ്രസക്തമാകുന്നു. ഇവരുടെ ധാർമിക ജീവിതം മലീമസമായിട്ടില്ല. സ്വസ്ഥമായ അന്തരീക്ഷം, മയക്കു മരുന്നുകൾ ജീവിതത്തിലേക്ക് എത്തിയിട്ടില്ല. ദാരിദ്ര്യം നിറഞ്ഞു നില്കുന്നയിടങ്ങളിൽ കാണാറുള്ള സ്വാർത്ഥതയൊ കുശുന്പോ വിരളം. വീണ്ടും ചിന്തിച്ചു; ഇവർ എന്തു കൊണ്ടാകാം കഷ്ടപ്പാടു കാരണം മരിച്ചു കളയാത്തത്? ഇവിടെ ഇലക്ട്രിസിറ്റി ഇല്ല. അത് കൊണ്ടു തന്നെ സ്ക്രീൻ സംസ്കാരം വന്നിട്ടില്ല. ഒരു കുടിലിലും ആന്റിനയൊ ടി വിയൊ ഇല്ല. ഒരു പക്ഷെ മേല്പറഞ്ഞതിന്റെയെല്ലാം കാരണം ഇതാവാം. അസമി ഭാഷ അറിയുന്ന വല്ലവരുമുണ്ടെങ്കിൽ ദയവായി അറിയിക്കുക. അസമികളിലേക്ക്, വിശേഷിച്ച് അവരുടെ സ്ത്രീകളിലേക്ക് ഒരു പാട് സന്ദേശങ്ങൾ എത്തേണ്ടതുണ്ട്. അതിന് അവരുടെ ഭാഷ സംസാരിക്കുന്നവർ തന്നെ വേണം.
ഈ ബഹളങ്ങൾക്കിടയിൽ ഒരു കുട്ടിയെ കണ്ടു. നീറ്റ് ക്വാളിഫൈ ചെയ്തവൻ; ഉറച്ച മനക്കരുത്തുള്ളവൻ! അസമിലെ തന്റെ സമൂഹത്തെ ഉയർത്തിക്കൊണ്ട് വരുമെന്ന് കട്ടായം പറയുന്നവൻ. അസം എംഎസ്എഫ്, ആ മിടുക്കനെ ആദരിച്ചപ്പോൾ അവന്റെ കണ്ണ് നിറഞ്ഞിരുന്നു.
കേരളത്തിൽ നിന്നുള്ള എംപി ഇ. ടി. മുഹമ്മദ് ബഷീർ അദ്ദേഹത്തിന് ആദരം നൽകുമ്പോൾ അവന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ അവൻ ഒരു എഞ്ചിനീയർ ആയിക്കഴിഞ്ഞിരുന്നു.
ഈ കുറിപ്പിന്റെ തുടർച്ച വായിക്കുന്നവരിൽ കുറെയധികം ആളുകൾ സഹായ വാഗ് ദത്തവുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട് നന്പർ ചോദിക്കുന്നുണ്ട് . നല്ല കാര്യമാണ്. എന്നാൽ അവിടെ ഇപ്പോൾ അടിയന്തിരമായും വേണ്ടത് പണമല്ല. മനുഷ്യ വിഭവ ശേഷിയാണ്; കൂടെ നിന്നു കൊടുക്കലാണ്. ഉയർന്ന ചിന്തകൾ വേണം, അഭിപ്രായങ്ങൾ വേണം. ഓരോരുത്തരും അവരവരുടെ ഭാഗം നിർവഹിക്കണം. നിങ്ങൾക്കു വാട്സപ്പ് ചെയ്യാം; തണലിനു മെയിൽ ചെയ്യാം thanaloffice@gmail.com
” നബിയെ പറയുക: നിങ്ങൾ പ്രവർത്തിച്ചു കൊള്ളുക. പടച്ചവനും അവന്റെ ദൂതനും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്തനം കണ്ടുകൊള്ളും. അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടും. നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപറ്റി അപ്പോൾ നിങ്ങൾക്ക് വിവരം നൽകുന്നതാണ് (വിശുദ്ധ ഖുർആൻ).