അബ്ദുസ്സലാം മോങ്ങം
രാഷ്ട്രീയമായി ഏറെ പരിതാപകരമായ അവസ്ഥയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍; വിശിഷ്യാ മുസ്ലിംകള്‍. രാജ്യത്തിന്റെ ഭരണം ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ബിജെപി യുടെ കൈകളിലാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഹരിയാന, അസം, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ട്, മണിപ്പൂര്‍, ഗോവ, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നു. ജമ്മുകാശ്മീര്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഭരണ സഖ്യ കക്ഷിയാണ്. മുസ്ലിം ജനസംഖ്യയില്‍ മുന്നിലുള്ള 10 സംസ്ഥാനങ്ങളില്‍ നാലിടത്ത് ഒരു മുസ്ലിം പ്രതിനിധി പോലും അധികാരത്തിലില്ല. മിക്ക സംസ്ഥാനങ്ങളിലും കാബിനറ്റുകളിലെ മുസ്ലിം പ്രാതിനിധ്യം സമൂഹത്തിലെ ജനസംഖ്യയിലുള്ള മുസ്ലിംകളുടെ ശതമാനത്തെക്കാള്‍ വളരെ താഴെയാണ്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങള്‍ പോലും പ്രാതിനിധ്യം കുറച്ചു മാത്രമാണ് നല്‍കുന്നത്.

ഇന്ത്യയിലെ 80 ശതമാനം മുസ്ലിംകളും താമസിക്കുന്ന ആകെ 10 സംസ്ഥാനങ്ങളിലെ മന്ത്രിസഭകളിലായുള്ള മന്ത്രിമാരുടെ മൊത്തം എണ്ണം 281 ആണ്. അതില്‍ 16 പേര്‍ മാത്രമാണ് മുസ്ലിംകള്‍. മന്ത്രിസഭയില്‍ സമുദായത്തിന്റെ പ്രാതിനിധ്യം 5.7 ശതമാനം മാത്രം. ഈ 10 സംസ്ഥാനങ്ങളില്‍ നാലിടത്ത്, ബിജെപി ഭരിക്കുന്ന അസം, കര്‍ണാടക, ഗുജറാത്ത്, ബീഹാര്‍ എന്നിവിടങ്ങളില്‍ ഒരു മുസ്ലിം പ്രതിനിധിയും സര്‍ക്കാരില്‍ ഇല്ല. അസം-18, കര്‍ണാടക-18, ഗുജറാത്ത്-23 എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ ആകെ മന്ത്രിമാരുടെ എണ്ണം.
ഈ പത്ത് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലുള്ള മറ്റൊരു സംസ്ഥാനം ഉത്തര്‍ പ്രദേശാണ്. 54 അംഗ ഉത്തര്‍ പ്രദേശ് മന്ത്രിസഭയില്‍ ഒരു അംഗം മാത്രമാണ് മുസ്ലിം സമുദായത്തില്‍നിന്നുള്ളത്. ന്യൂനപക്ഷ ക്ഷേമ സഹമന്ത്രി മൊഹ്‌സിന്‍ റാസയാണ് യുപി സര്‍ക്കാരിലെ ഏക മുസ്ലിം മന്ത്രി. മുന്‍പുള്ള കണക്ക് പരിശോധിച്ചാല്‍ ഈ 10 സംസ്ഥാനങ്ങളില്‍ മുസ്ലിം മന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം ഗുജറാത്ത് മാത്രമായിരുന്നു. ഈ 10 സംസ്ഥാനങ്ങളിലെ മുസ്ലിം മന്ത്രിമാരുടെ എണ്ണം 2014 ന് മുമ്പ് ഇന്നുള്ളതിന്റെ ഇരട്ടിയിലധികമായിരുന്നു. അഥവാ 34 പേര്‍.
പത്ത് സംസ്ഥാനങ്ങളില്‍, കോണ്‍ഗ്രസ് ഭരണ മുന്നണിയുടെ ഭാഗമായ രണ്ട് സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഝാര്‍ഘണ്ഡ് എന്നിവിടങ്ങളില്‍ ഓരോ മുസ്ലിം അംഗങ്ങള്‍ മാത്രമാണ് മന്ത്രിസഭയില്‍. ആകെ 11 അംഗങ്ങളാണ് ഝാര്‍ഘണ്ഡ് മന്ത്രിസഭയിലുള്ളത്. രാജസ്ഥാനില്‍ 22 അംഗ മന്ത്രിസഭയാണ്. മുസ്ലിം ജനസംഖ്യ കുറവുള്ള പഞ്ചാബിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ ഓരോ മുസ്ലിം അംഗങ്ങളുണ്ട്. പഞ്ചാബില്‍ ആകെ മന്ത്രിമാരുടെ എണ്ണം 17 ആണ്. ഛത്തീസ്ഗഡില്‍ 13 ആണ് മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം.
ബിജെപി ഭരിക്കാത്ത ഏതാണ്ട് എല്ലാ പ്രധാന സംസ്ഥാനങ്ങളിലും ഒരു മുസ്ലിം മന്ത്രി എങ്കിലും ഉണ്ട്. പശ്ചിമ ബംഗാളില്‍ ആണ് മന്ത്രിസഭയില്‍ ഏറ്റവും ഉയര്‍ന്ന മുസ്ലിം പ്രാതിനിധ്യം. പശ്ചിമ ബംഗാളില്‍ 48 അംഗ മന്ത്രിസഭയില്‍ ഏഴ് പേര്‍ മുസ്ലിംകളാണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും കേരളവുമാണ്. മഹാരാഷ്ട്രയില്‍ 43 അംഗ മന്ത്രിസഭയില്‍ നാല് പേരാണ് മുസ്ലിം സമുദായാംഗങ്ങള്‍. കേരളത്തില്‍ ഇത് 20 അംഗ മന്ത്രി സഭയില്‍ രണ്ട് പേരാണ്.
ഇന്ത്യയിലുടനീളം തിരഞ്ഞെടുക്കപ്പെട്ട ഒരു മുസ്ലിം എംഎല്‍എ മാത്രമാണ് ബിജെപിക്ക് ഉള്ളത്: അസമിലെ സോനായില്‍ നിന്നുള്ള അമിനുല്‍ ഹക്ക് ലസ്‌കര്‍. അടുത്തിടെ അദ്ദേഹം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.ഉത്തര്‍പ്രദേശിലെ ഏക മുസ്ലിം മന്ത്രി മൊഹ്സിന്‍ റാസ എം എല്‍ എ യല്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കുകയായിരുന്നു.
ഇത്രയും ഓര്‍മിപ്പിച്ചത് ഇന്ത്യന്‍ മുസ്ലിംകളുടെ ഇന്നത്തെ രാഷ്ട്രീയാവസ്ഥ അവലോകനം ചെയ്യാന്‍ വേണ്ടി മാത്രമാണ്. അത്ഭുതകരമായ കാര്യം ഭരണാധികാരികളുടെ ഭീകരത താണ്ഡവമാടുന്ന അസമിലെ കഥയാണ് . ജനസംഖയുടെ മൂന്നിലൊന്നു മുസ്ലിംകളാണ്. 34 ജില്ലകളില്‍ 11 എണ്ണം മുസ്ലിം ഭൂരിപക്ഷ ജില്ലകള്‍ . ഇതില്‍ 95 ശതമാനം മുസലിംകളുള്ള ജില്ലയുണ്ട്! രാജ്യത്തെ മൊത്തം മുസ്ലിം ജനസംഖ്യയില്‍ 6.22 ശതമാനം അസമിലാണ്. മുസ്ലിംകളുടെ അവകാശം പേറുന്ന ഒരു പാര്‍ട്ടിയുണ്ട് ; എ.ഐ.യു.ഡി.എഫ്! രാജ്യത്തെ രണ്ടാമത്തെ പ്രബല മുസ്ലിം രാഷ്ട്രീയ പാര്‍ട്ടി. ലോക്സഭയില്‍ മൂന്ന് അംഗങ്ങളും അസം നിയമസഭയില്‍ 13 അംഗങ്ങളും ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന ഈ പാര്‍ട്ടിക്കുണ്ട്. പക്ഷെ മുസ്ലിംകള്‍ ഇവിടെയും ആട്ടിയോടിക്കപ്പെട്ടുന്നു! എന്തേ ഇത്?