Thursday, June 19, 2025

അസം: ആട്ടിയോടിക്കപ്പെടുന്നവന്റെ നിലവിളികള്‍

Must Read

അബ്ദുസ്സലാം മോങ്ങം

ഏഷ്യയിലെ വന്‍ നദികളിലൊന്നാണ് ബ്രഹ്മപുത്ര. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിലൂടെ ഒഴുകുന്ന ഈ നദി ടിബറ്റിലെ മാനസരോവര്‍ തടാകത്തിനു സമീപത്തുനിന്ന് ഉദ്ഭവിക്കുന്നു. ഹിമാലയത്തിന്റെ ചെരിവുകളിലൂടെ ഒഴുകി അരുണാചല്‍ പ്രദേശും അസമും കടന്ന് പടിഞ്ഞാറോട്ട് ഗമിക്കുന്ന ബ്രഹ്മപുത്ര, ബംഗ്ലാദേശില്‍ എത്തിച്ചേരുന്നു. അവിടെവച്ച് പദ്മ നദിയുമായി കൂടിച്ചേര്‍ന്ന്, മേഘ്‌ന എന്ന നദിയില്‍ ലയിച്ച് ആ പേരില്‍തന്നെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഏതാണ്ട് 2900 കിലോമീറ്റര്‍ നീളമുള്ള ബ്രഹ്മപുത്രയുടെ 916 കിലോമീറ്റര്‍ മാത്രമാണ് ഇന്ത്യ ഉള്‍വഹിക്കുന്നത്.
ബ്രഹ്മപുത്രയുടെ അസം തീരത്തു നിന്നാണ് ഈ കുറിപ്പ്. ഒറ്റക്കല്ല, കേരളത്തിലെ പ്രഗല്‍ഭനായ പാര്‍ലമെന്ററിയന്‍, പാര്‍ലമെന്റിലെ നിലവിലെ ഏറ്റവും ശക്തമായ ഇന്ത്യന്‍ ശബ്ദം ഇ. ടി. മുഹമ്മദ് ബഷീര്‍, കല്‍പകഞ്ചേരി തണല്‍ ചെയര്‍മാന്‍ എ. പി. അബ്ദുസ്സമദ് , സുഹൈല്‍ ഹുദവി (അസം), ബപ്പന്‍ കുട്ടി നടുവണ്ണൂര്‍, ദുബൈയിലെ ബിസിനസുകാരന്‍ വി. എ. റഹീം (നാദാപുരം), കല്‍പകഞ്ചേരി തണല്‍ കോ ഡിനേറ്റര്‍മാര്‍ ഹംസക്കോയ (തിരുരങ്ങാടി), ആസാദ് (ബീഹാര്‍), അസമിലെ മുസ് ലിം ലീഗ് നേതാക്കള്‍… അങ്ങനെ ഒരു സംഘം കാരുണ്യ പ്രവര്‍ത്തകരുണ്ട് കൂട്ടത്തില്‍. പല ദേശങ്ങളിലും നിന്നെത്തിയവര്‍ ഒട്ടേറെ നന്മകളുടെ നീരൊഴുക്കിലൂടെ ഈ പുഴയുടെ തീരത്ത് മറ്റൊരു കാരുണ്യപ്പുഴ തീര്‍ത്തു കൊണ്ടിരിക്കുകയാണ്.
കൃത്യമായി പറഞ്ഞാല്‍ ദരങ് ജില്ലയിലെ ധോല്‍പുര്‍ – ഗോരുക്കുതി മേഖലയില്‍, പ്രദേശത്തെ ന്യൂനപക്ഷസമുദായത്തെ നിഷ്‌കാസനം ചെയ്യാനുദ്ദേശിച്ചുള്ള സര്‍ക്കാരിന്റെ രഹസ്യ അജണ്ടകളാണ് ഭീകരമായി നടപ്പില്‍ വരുത്തിക്കൊണ്ടിരിക്കുന്നത്. ദശകങ്ങളായി ഈ പ്രദേശത്തു വസിക്കുന്ന ദരിദ്ര കര്‍ഷകരായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയാണ്, അനധികൃത കുടിയേറ്റക്കാരെന്ന് സംശയിക്കുന്നവരെ ഒഴിപ്പിക്കുന്നുവെന്ന പേരില്‍ സര്‍ക്കാര്‍ അതിക്രമം അഴിച്ചുവിട്ടത്. പ്രദേശത്തെ മുസ് ലിം ന്യൂനപക്ഷത്തെ ലക്ഷ്യമിട്ട് പൂര്‍ണമായും വര്‍ഗീയമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന പദ്ധതിയാണിത്. എല്ലാ പൗരന്മാര്‍ക്കും തുല്യതയും സുരക്ഷയും ഉറപ്പുനല്‍കുന്ന ഭരണഘടനക്കുനേരെയുള്ള നഗ്‌നമായ കടന്നാക്രമണം!
ദരങ് ജില്ലയിലെ ദോല്‍പുരില്‍ 50 വര്‍ഷമായി ജീവിക്കുന്നവരെയാണ് സര്‍ക്കാര്‍ ഒഴിപ്പിക്കുന്നത്. പൗരത്വം തെളിയിക്കാനുള്ള രേഖ ഇവരുടെ കൈവശമുണ്ട്. 1951ലെ എന്‍ ആര്‍ സിയില്‍ രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങള്‍ അടക്കമുള്ളവരാണ് ഒഴിപ്പിക്കപ്പെടുന്നത്. ധോല്‍പുര്‍ ബസാര്‍, വെസ്റ്റ് ചുംബ എന്നിവിടങ്ങളില്‍ നിന്നായി 1487 ഏക്കറില്‍ താമസിച്ചിരുന്ന 800ഓളം കുടുംബങ്ങളെ സെപ്തംബര്‍ 20 തിങ്കളാഴ്ച മാത്രം പൊലീസ് ഒഴിപ്പിച്ചിരുന്നു. നേരത്തെ ജൂണ്‍ മാസത്തില്‍ 49 മുസ്‌ലിം കുടുബങ്ങളെയും ഒരു ഹിന്ദു കുടുംബത്തെയും മേഖലയില്‍ നിന്ന് ഒഴിപ്പിച്ചു. 900ത്തില്‍ അധികം കുടുംബങ്ങളില്‍ നിന്നായി 20,000ല്‍ അധികം ആളുകളെയാണ് സര്‍ക്കാര്‍ ഈ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.
ഹ്യൂമന്‍ റൈറ്റ്‌സ് ലോ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തകനും അഭിഭാഷകനുമായ ഷൗരാദീപ് ദേയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം
ജൂണ്‍ മാസത്തില്‍ പ്രദേശം സന്ദര്‍ശിച്ചിരുന്നു. സംഘത്തിന്റെ കണ്ടെത്തലുകള്‍ പ്രകാരം എണ്‍പതുകളിലെ അസം കലാപകാലത്ത് ഈ മേഖലയിലേക്ക് പലായനം ചെയ്‌തെത്തിയവരാണ് ഇപ്പോള്‍ ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍. 2016 ലും 2021 ലുമായി, ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ പല തവണ നടത്തിയിരുന്നു. (തുടരും)

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img