ജോണി എം.എല്‍
കണ്ടതു മുതല്‍ ചില ചിന്തകള്‍ കുറിക്കണമെന്ന് കരുതിയതാണ്. അപ്പോള്‍ അതാ രാവിലെ പ്രശസ്ത പുരാവസ്തു ഗവേഷകനായ കെ.കൃഷ്ണരാജ് ചോദിക്കുന്നു, ‘എന്തു പറയുന്നു?’ ചോദ്യം ഇന്നലെ പുതിയ പാര്‍ലമെന്റ് വിസ്റ്റയില്‍ പ്രധാനമന്ത്രി അനാവരണം ചെയ്ത ഇന്ത്യന്‍ ദേശീയ ചിഹ്നമായ ലയണ്‍ കാപ്പിറ്റലിനെക്കുറിച്ചാണ്. ചിന്തകള്‍ കുറിയ്ക്കാം:
നത്തിങ് ഒഫിഷ്യല്‍ എബൗട്ട് ഇറ്റ് എന്ന പരസ്യവാചകമാണ് ഓര്‍മ്മ വരുന്നത്. ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ചക്രവര്‍ത്തി അശോകന്‍ സ്ഥാപിച്ച അശോകന്‍ പില്ലറുകളുടെ തലപ്പായിരുന്ന സിംഹ ബിംബങ്ങളെവിടെ ഡല്‍ഹിയില്‍ തുറന്നു വിട്ട വന്യജീവി പ്രതിമ എവിടെ?
മൗര്യസാമ്രാജ്യത്തിലെ കല ഗ്രീക്ക്-പേര്‍ഷ്യന്‍ ക്ലാസിക്കല്‍ കലകളുമായി കൊള്ളക്കൊടുക്കലുകള്‍ നടന്നിരുന്നു. ശില്പഭംഗി അതിനുദാഹരണം-മോഡലിംഗ്, കോണ്‍ടൂറുകളുടെ ഒഴുക്ക്, ശില്പമുഖത്തിന്റെ ഭാവവ്യഞ്ജകശക്തി ഇതൊക്കെ ഗ്രീക്ക് ക്ലാസിസത്തില്‍ നിന്ന് വരുന്നു.
അശോകചക്രവര്‍ത്തി തന്റെ ബുദ്ധപരിവര്‍ത്തനത്തെയും രാജ്യത്തിന്റെ ധാര്‍മ്മിക-നൈതിക നയങ്ങളെയും ചട്ടങ്ങളെയും പടര്‍ത്തുവാന്‍ സാമ്രാജ്യമെമ്പാടും സ്ഥാപിച്ച അശോകസ്തംഭങ്ങളില്‍ നമ്മള്‍ കാണുന്നത് അത്യധികം അലങ്കാരപുഷ്ടിയും ആശയ പ്രതിനിധാന ബിംബശക്തിയും കലര്‍ന്ന ശില്പങ്ങളാണ്. തലതിരിഞ്ഞ ഘണ്ടാകൃതിയിലുള്ള താമര, മൃഗരാജഗാംഭീര്യത്തോടെ നാലുദിക്കും നോക്കിനില്‍ക്കുന്ന ചക്രവര്‍ത്തി സാന്നിദ്ധ്യം, ബുദ്ധന്റെ ധര്‍മ്മചക്ര പ്രവര്‍ത്തനത്തെ പ്രതിനിധാനം ചെയ്യുന്ന അശോകചക്രം. നാലു തീര്‍ത്ഥങ്കരന്മാരെ പ്രതിനിധീകരിക്കുന്ന കുതിര, സിംഹം, വൃഷഭം, ആന എന്നിവ ചുറ്റിലും.
ഇനി പറയട്ടെ നത്തിങ് ഹിന്ദു എബൗട്ട് ഇറ്റ് ഈതര്‍. ഇത് ഹിന്ദുകലയുമല്ല. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് മൗര്യന്‍ പ്രൊപ്പഗാണ്ട ആര്‍ട്ട് ആയിരുന്നു: ഇന്ന് ഹൈമാസ്റ്റ് ലാമ്പും സിസിടിവിയും എന്നത് പോലെ എന്നും പറയാം. ഇനി മതപരമായി പറഞ്ഞാല്‍ അത് ജൈന-ബുദ്ധമതങ്ങളില്‍ നിന്നുള്ള ബിംബങ്ങള്‍ ആയിരുന്നു.
നൂറ്റാണ്ടുകള്‍ കടന്നു പോവുകയും ബുദ്ധ-ജൈനമതങ്ങള്‍ പാട്രനേജ് ഇല്ലാതെ ക്ഷയിക്കുകയും ചെയ്തപ്പോള്‍ ഈ സ്തംഭങ്ങള്‍ വിസ്മൃതിയിലാണ്ടു. 1904-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ഉദ്ഖനനങ്ങളുടെ ഫലമായാണ് ഈ അശോകന്‍ പില്ലര്‍ സാരനാഥില്‍ കണ്ടെടുക്കുന്നത്. സിംഹമകുടം വേര്‍പെട്ട നിലയിലായിരുന്നു അന്ന്. (സാരനാഥ് എന്ന പേര് തന്നെ ജൈനമത സൂചനയാണ്).
1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതോടെ രാജ്യത്തിന് സിംബോളിക് പ്രതിനിധാനങ്ങള്‍ വേണ്ടി വന്നു. അങ്ങനെയാണ് 1950ല്‍ സിംഹമകുടം രാജ്യത്തിന്റെ പ്രതിനിധാനബിംബമാകുന്നത്. അപ്പോഴേയ്ക്കും അത് മതാതീതമായ ഒരു ആശയപ്രതീകമായി മാറിക്കഴിഞ്ഞിരുന്നു. ദേശീയ മൃഗമായി തെരഞ്ഞെടുക്കപ്പെട്ടത് പക്ഷേ കടുവയെ ആയിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. കടുവ, സ്വാതന്ത്ര്യസമരത്തില്‍ പങ്കുവഹിച്ച ബംഗാളിനായകരുടെ പ്രതീകം കൂടിയായിരുന്നു. ബംഗാള്‍ കടുവ. ഒപ്പം കാളീ വാഹനവും.
ഗിര്‍ വനത്തിലാണ് ഇന്ത്യയില്‍ സിംഹങ്ങളുള്ളത്. ഗിര്‍ ഗുജറാത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഗുജറാത്തിയാണ്. മഹാരാഷ്ട്രയില്‍ ഉണ്ടായ ശിവസേന കടുവയെ തങ്ങളുടേതാക്കുന്നതോടെ ഹിന്ദുത്വവാദത്തിന് ഒരു മൃഗമില്ലാതായി. ഗുജറാത്ത്-ഗിര്‍-സിംഹം-അശോകസിംഹമകുടം-അശോകചക്രവര്‍ത്തി-ഹിന്ദുഹൃദയസാമ്രാട്ട്-നരേന്ദ്രമോഡി. ഈയൊരു കണക്ഷനാണ് മോദി കൃത്യമായി 2016-ഓടെ രംഗത്തിറക്കിയ മേക്ക് ഇന്‍ ഇന്ത്യയിലൂടെ എസ്റ്റാബ്ലിഷ് ചെയ്തത്. അതിന്റെ ചിഹ്നം സിംഹമായിരുന്നു.
1991ല്‍ രഥയാത്രയുമായി അദ്വാനി രംഗത്ത് ഇറങ്ങുന്നതോടെയാണ് വി എച്ച് പിയുടെയും ആര്‍ എസ് എസിന്റെയും ബാനറുകളില്‍, രാമനും ഹനുമാനുമെല്ലാം മര്യാദാപുരോഷത്തമസ്വത്വം വെടിഞ്ഞ് ആക്രാമക റാംബോകളായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. ആനന്ദ് പട്വര്‍ധന്റെ ‘രാം കെ നാം’ എന്ന ദീര്‍ഘഡോക്യുമെന്ററി ഈ പരിണാമത്തെ അടയാളപ്പെടുത്തുന്നുണ്ട്. ഈ മാറ്റം കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഏറെക്കുറെ എല്ലാ ഹിന്ദുദൈവങ്ങള്‍ക്കും സംഭവിപ്പിക്കുന്നതില്‍ ഹിന്ദുത്വ വിജയിച്ചു.
ശാന്തമൂര്‍ത്തിയായി, ചതുര്‍ദിങ്മുഖനായി, ഗംഭീരഭാവോദാരനായി നില്‍ക്കുന്ന അശോക സ്തംഭമകൂടത്തിലെ കേസരിപ്രവരനെ സര്‍വ്വദേഹബോംബാവിഷ്ടനായി സമകാല തീവ്രവാദിയുടെ ആക്രോശിക്കുന്ന മുഖത്തോടെ ശില്പീകരിക്കുന്ന പ്രധാനമന്ത്രിയുടെ ഇച്ഛ, കലിംഗശേഷം പശ്ചാത്താപവിവശനായി അഹിംസാമാര്‍ഗം കൂടിയ അശോകന്റേതല്ല, മറിച്ച് ഗോധ്രാ വിഷയത്തില്‍ സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും പശ്ചാത്തപലേശമന്യേ വൈരനിര്യാതനബുദ്ധിയോടെ മുന്നേറുകയും ചെയ്യുന്ന മധ്യകാല അധിനിവേശകന്റെതാണ്. ഈ ശില്പം നരേന്ദ്രമോദി തന്നെയാണ്.
ഐറണി കാണണം. 1999-ല്‍ ഡല്‍ഹിയില്‍ സുരേന്ദ്രന്‍ നായര്‍ വരച്ച ഒരു പെയിന്റിംഗ് ഇന്ത്യയുടെ ദേശീയസ്തംഭത്തെ അനാദരിച്ചു എന്ന പേരില്‍ താഴെയിറക്കുകയും പ്രദര്‍ശനം പൂട്ടിക്കുകയും ചെയ്തത് ഹിന്ദുത്വ വാദികള്‍ ആയിരുന്നു. പക്ഷേ കലാകാരന്മാര്‍ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല. റിയാസ് കോമു സിംഹമകുടത്തിന്റെ അര്‍ത്ഥവിപര്യത്തെ കുറെ നാളുകളായി ശില്പീകരിക്കുന്നു. ബ്ലോഡ്സോ എന്ന കലാകാരന്‍ അശോകസ്തംഭത്തിനെ മനുഷ്യസ്തംഭമായി അവതരിപ്പിച്ചിരുന്നു. ഇവ നമ്മള്‍ കാണാതെ പോകരുത്.