Thursday, June 19, 2025

അഴിമതിയുടെ വ്യാപനം തടയാനും വേണം ‘ബ്രെയ്ക്ക് ദ ചെയ്ന്‍’

Must Read

അഡ്വ. ഹരീഷ് വാസുദേവന്‍  


ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാനും പഠിക്കാനും തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനുമുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസില്‍         കാണുന്നുണ്ട്. ടൂറിസത്തിലും  കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ തുടങ്ങി. എല്ലായിടത്തും മന്ത്രി നേരില്‍പ്പോയി വിലയിരുത്തി മേല്‍നോട്ടം വഹിക്കും. അതിലെ ആത്മാര്‍ത്ഥതയും റിസള്‍ട്ടും ബോധ്യപ്പെടുന്നുണ്ട്. പി.ഡബ്ലിയു.ഡി. വകുപ്പ് ഒരു കറവപ്പശു ആണ്. കരാറുകാരും വകുപ്പുദ്യോഗസ്ഥരും ചേര്‍ന്ന് ഒരു വര്‍ഷം കോടിക്കണക്കിനു രൂപയാണ് ഖജനാവില്‍ നിന്ന് ചോര്‍ത്തുന്നതെന്ന കാര്യം രഹസ്യമല്ല. പലപ്പോഴും ഇതിനു ജനപ്രതിനിധികളുടെ ഒത്താശയോ മൗനാനുവാദമോ ഉണ്ട്. ചിലര്‍ക്കെങ്കിലും അതിന്റെ പങ്കും കിട്ടുന്നുണ്ട്. കഴിഞ്ഞ ഭരണത്തില്‍ ജി. സുധാകരന്‍ അഴിമതിവിരുദ്ധ വര്‍ത്തമാനം പറഞ്ഞെങ്കിലും ഫലത്തില്‍ അഴിമതി കുറഞ്ഞിരുന്നില്ല. റോഡ് നിര്‍മ്മാണ കരാറില്‍ 5 വര്‍ഷത്തെ മിനിമം പരിപാലനം കൂടി ഉള്‍പ്പെടുത്തി അല്ലാതെ കിഫ്ബി പണം മുടക്കില്ല എന്ന ഡോ. ടി. എം. തോമസ് ഐസക്കിന്റെ തീരുമാനമാണ് പൊതുമരാമത്ത് വകുപ്പിലെ അഴിമതിക്ക് ഈയടുത്ത കാലത്ത് കിട്ടിയ ഏറ്റവും വലിയ തിരിച്ചടി. ഒരേ റോഡ് പണിഞ്ഞും പൊളിച്ചും വീണ്ടും പണിഞ്ഞും കോടികള്‍ മുടിച്ചവര്‍ക്ക് തിരിച്ചടിയായി 5 വര്‍ഷത്തെ പരിപാലന കരാര്‍. അനാവശ്യ പൊളിക്കലും പണിയലും അവസാനിച്ചു.
കേരളത്തിലെ റോഡുകളില്‍ ‘റണ്ണിങ് കോണ്‍ട്രാക്റ്റ്’ നടപ്പാക്കും എന്ന മുഹമ്മദ് റിയാസിന്റെ പ്രഖ്യാപനമാണ് അത് കഴിഞ്ഞു വന്ന വലിയൊരു അഴിമതിവിരുദ്ധ തീരുമാനം.
നിലവിലെ റോഡ് പരിപാലിക്കാന്‍ പ്രത്യേകം കരാര്‍ നല്‍കുക,  കരാറുകാരന്റെയും എഞ്ചിനീയറുടെയും മൊബൈല്‍ നമ്പറുകള്‍ റോഡിന്റെ സൈഡില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുക എന്ന തീരുമാനം എത്ര വിപ്ലവകരമാണ് ! കുഴികള്‍ ജനങ്ങള്‍ വിളിച്ചുപറഞ്ഞു അടപ്പിക്കും, ഇല്ലെങ്കില്‍ കരാറുകാരന്റെ ബില്‍ മുടങ്ങും, അതുകൊണ്ട് റോഡ് മൊത്തത്തില്‍ കുത്തിപൊളിച്ചു പണിയുന്ന ചെലവ് സര്‍ക്കാരിന് ലാഭമുണ്ട്. കോടിക്കണക്കിനു രൂപയാണ് ഇതുവഴി ലാഭം. 2 വര്‍ഷത്തേക്ക് പരിപാലനകരാര്‍ ബാക്കിയുള്ള റോഡ്, അതിനിടെ പുതുക്കി പണിയാന്‍ വീണ്ടും  ടെന്‍ഡര്‍ ഇടുന്നത് പെരും തട്ടിപ്പാണ്. അതിനു എം എല്‍ എ ശിപാര്‍ശ ചെയ്യുന്നത് തട്ടിപ്പിന് കൂട്ടു നില്‍ക്കല്‍ അല്ലേ? ജനാധിപത്യത്തില്‍ അധികാരം എന്നാല്‍ ഉത്തരവാദിത്തം കൂടിയാണ്. തന്റെ മുന്നില്‍ ജനാവശ്യമായി വരുന്ന എല്ലാറ്റിനെയും പിന്തുണക്കേണ്ട ബാധ്യത എം എല്‍ എ  ക്കോ എം പിക്കോ ഇല്ല. ചെയ്യാനും പാടില്ല.
അതിലെ വസ്തുതകള്‍ പഠിക്കാനും സത്യസന്ധ്യത അളക്കാനും തള്ളേണ്ടത് ആ സ്റ്റേജില്‍ തന്നെ തള്ളാനും എം എല്‍ എമാര്‍ക്ക് കഴിയണം.ചില കരാറുകാര്‍ കാണിക്കുന്ന കള്ളത്തരത്തില്‍ എം എല്‍ എ മാര്‍ ബലിയാടാകരുത് എന്ന ജാഗ്രതാ നിര്‍ദ്ദേശമാണ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍ നല്‍കിയത്. അഴിമതിക്കെതിരെ വെറും വര്‍ത്തമാനമല്ല, കര്‍ശന  തീരുമാനങ്ങള്‍ തന്നെയാണ്  മന്ത്രി എടുക്കുന്നത് എന്നാണെന്റെ ബോധ്യം.
പി ഡബ്ലിയു ഡി ഇത്തരത്തില്‍ അഴിമതിരഹിതമാക്കി പരിഷ്‌കരിക്കുന്നതിനോട് ഏത് എം എല്‍ എക്ക് ആണ്, ഏത് നേതാവിനാണ് വിയോജിപ്പ്? എന്താണ് എതിരഭിപ്രായം? കാവല്‍ക്കാരാകേണ്ടവര്‍ കള്ളന്മാര്‍ക്ക് ശിപാര്‍ശ നല്‍കരുത് എന്നു കക്ഷിരാഷ്ട്രീയ ഭേദമന്യേ പറഞ്ഞ റിയാസിന് ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ നല്‍കണം.          
മന്ത്രി തെറ്റു ചെയ്താല്‍ വിമര്‍ശിക്കപെടുന്നത് പോലെ തന്നെ, അഴിമതി സംഘത്തോട് മല്ലിട്ട് മന്ത്രി ഒരു വലിയ ശരി ചെയ്യുമ്പോള്‍ പിന്തുണയും നല്‍കണം. കൊറോണയുടെ മാത്രമല്ല, അഴിമതിയുടെയും വ്യാപനം തടയാന്‍ ‘ ബ്രെയ്ക്ക് ദ ചെയ്ന്‍’   മുദ്രാവാക്യം നല്ലതാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img