കോഴിക്കോട്: അരീക്കാട് മുതല്‍ മീഞ്ചന്ത ജംഗ്ഷന്‍ വരെയും വട്ടക്കിണര്‍ ഭാഗത്തും നിരന്തരമായി ഉണ്ടാവുന്ന ഗതാഗതകുരുക്കിന് പരിഹാരമാവുന്ന വിധം മൂന്ന് സ്ഥലങ്ങളെയും ഉള്‍പ്പെടുത്തി മേല്‍പ്പാലം നിര്‍മിക്കാന്‍ തീരുമാനം. ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് മേല്‍പ്പാലം വരുന്നത്. ഇതിന് ധനകാര്യവകുപ്പിന്റെ അംഗീകാരം ലഭിച്ചു. 170.42 കോടി രൂപ ചെലവിലാണ് പാലം നിര്‍മിക്കുന്നത്. നാലുവരിപ്പാതയുടെ സൗകര്യത്തിലായിരിക്കും മേല്‍പ്പാലം പണിയുക. വട്ടക്കിണറില്‍ നിന്നാരംഭിച്ച് മീഞ്ചന്ത മിനി ബൈപ്പാസ് ജംഗ്ഷന്‍ വരെ നീളുന്ന നിലയിലായിരിക്കും പദ്ധതി. മേല്‍പ്പാലത്തിന്റെ ഇരുവശത്തും നടപ്പാതയുണ്ടാവും. അഞ്ചുമീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും ഉണ്ടാവും.
ദേശീയപാതയില്‍ ഏറ്റവും കൂടുതല്‍ തിരക്കും വാഹനങ്ങളുടെ ബാഹുല്യവും അനുഭവപ്പെടുന്ന പ്രദേശമായി മീഞ്ചന്ത മിനി ബൈപ്പാസ്-അരീക്കാട് റോഡ് മാറിയിരിക്കുകയാണ്. കല്ലായി റോഡില്‍ നിന്ന് വരുന്ന വാഹനങ്ങളും എതിര്‍വശത്ത് നിന്ന് വരുന്നവയും അതിന് പുറമെ മിനി ബൈപ്പാസില്‍ നിന്ന് എത്തുന്ന വാഹനങ്ങളുമാവുമ്പോള്‍ ഇവിടെ മണിക്കൂര്‍ കണക്കിന് ഗതാഗതകുരുക്ക് പതിവാണ്. ഫറോക്ക്, ഫാറോക്ക് കോളജ്, കടലുണ്ടി, ചാലിയം, പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസുകളെല്ലാം തിരക്കില്‍പെടുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളും കാറുകളും കൂടിയാകുമ്പോള്‍ ഗതാഗതകുരുക്ക് നിയന്ത്രണാതീതമാവും. തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിങ്ങനെയുള്ള റൂട്ടുകളിലേക്കുള്ള ദീര്‍ഘദൂര ബസുകളും കുരുക്കില്‍പെടുന്നത് പതിവാണ്.
നല്ലളം ബസാര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അരീക്കാട് ജംഗ്ഷനില്‍ നിന്നാണ് തിരിഞ്ഞുപോകുന്നത്. ഇതുവഴി നഗരത്തിലേക്കുള്ള വാഹനങ്ങള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുമ്പോഴും തിരക്ക് അനുഭവപ്പെടുന്നത് പതിവാണ്. രണ്ടു ബസുകള്‍ എതിര്‍ദിശയില്‍ വന്നാല്‍ ഗതാഗതം സ്തംഭിക്കുന്ന അവസ്ഥയാണുള്ളത്. റോഡിന് വീതി കുറവായതാണ് പ്രശ്നം. പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.