പ്രത്യേക ലേഖകന്‍
കണ്ണൂര്‍ യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് നിയമനം നല്‍കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാറും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള കടുത്ത പോരാട്ടത്തിന് വഴിവെച്ചിരിക്കുകയാണ്. ചട്ടങ്ങള്‍ ലംഘിച്ചുള്ള നിയമനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് ഖാന്റെ നിലപാട്. അതുകൊണ്ടുതന്നെ അദ്ദേഹം ചാന്‍സലര്‍ എന്ന പദവി ഉപയോഗിച്ച് നിയമനവുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ പേരില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ നീക്കം. പ്രിയ വര്‍ഗീസ് തന്നെ ഇതിനായി ഒരുങ്ങിയിറങ്ങിയിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള നീക്കം കൂടുതല്‍ അപകടം ഉണ്ടാക്കുമോ എന്നാണ് സി.പി.എമ്മിന്റെ സംശയം. വാസ്തവത്തില്‍ ഗവര്‍ണര്‍ക്കെതിരെ യുദ്ധം ചെയ്യുന്നത് സി.പി.എമ്മാണെന്ന് വ്യക്തം. തങ്ങള്‍ക്ക് പ്രിയപ്പെട്ടവരെ ഉന്നതവിദ്യാഭ്യാസരംഗത്തെ വലിയ തസ്തികകളില്‍ നിയമിക്കണം എന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ മനസ്സിലിരിപ്പ്.കണ്ണൂരില്‍ മാത്രമല്ല, കാലിക്കറ്റിലും കേരളയിലും അത് നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. പ്രിയ വര്‍ഗീസിനെക്കാള്‍ അക്കാദമിക് യോഗ്യതയുള്ളവരെ തഴഞ്ഞാണ് നിയമനത്തിന് കോപ്പു കൂട്ടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും പടവെട്ടുകയാണ് പ്രിയ വര്‍ഗീസ്.
ഉന്നത സ്ഥാനങ്ങളിലും മറ്റും സ്വന്തക്കാരെ തിരുകി കയറ്റുകയെന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും യഥേഷ്ടം നടന്നിട്ടുണ്ട്.അന്ന് സര്‍ക്കാറിനെ ഏറെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്നായിരുന്നു പിന്‍വാതില്‍ നിയമനം. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വരിനില്‍ക്കുന്നവരെ മറികടന്ന് സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും ഉദ്യോഗങ്ങളില്‍ തിരുകിക്കയറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ കെട്ടടങ്ങുകയാണുണ്ടായത്. കെ.ടി ജലീലിന്റെ മന്ത്രിക്കസേര പോലും തെറിച്ചത് നിയമന വിവാദക്കൊടുങ്കാറ്റിലാണ്. ഭരണത്തിന്റെ രണ്ടാമൂഴത്തിലും നിയമങ്ങള്‍ കാറ്റില്‍ പറത്തി പാര്‍ട്ടി സ്വന്തക്കാര്‍ക്ക് തസ്തിക നല്‍കാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് ഇടതുസര്‍ക്കാരെന്ന് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ നിയമനം വ്യക്തമാക്കുന്നു.
ഭരണ സ്വാധീനമുപയോഗിച്ച് നേതാക്കളുടെ ബന്ധുക്കള്‍ക്ക് ഉന്നത പദവികള്‍ ദാനം ചെയ്യുന്ന സംഭവം ആദ്യത്തേതല്ല. പി.കെ ബിജുവിന്റെ ഭാര്യ വിജി വിജയന് ഉയര്‍ന്ന യോഗ്യതയുള്ള നിരവധി പേരെ തഴഞ്ഞ് കേരള സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നല്‍കിയതും മുന്‍ എം.പി പി രാജീവിന്റെ ഭാര്യ വാണി കേസരിയെ കൊച്ചിന്‍ സര്‍വകലാശാല ലീഗ് ഓഫ് തോട്ടില്‍ ഡയറക്ടറാക്കിയതും എം.ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയെ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചതുമെല്ലാം യോഗ്യതകള്‍ അട്ടിമറിച്ചും അര്‍ഹരായവരെ തഴഞ്ഞുമാണെന്ന ആരോപണം ശക്തമാണ്. നേതാക്കളുടെ ഭാര്യമാരായതിന്റെ പേരിലല്ല അവരുടെ നിയമനം ചോദ്യം ചെയ്യപ്പെടുന്നത്. കൂടുതല്‍ യോഗ്യതയുള്ളവര്‍ അര്‍ഹത നേടിയിട്ടും അവരെ തഴഞ്ഞ് സ്വന്തക്കാരെ നിയമിക്കുന്നതിലാണ് പ്രതിഷേധമുള്ളത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ തൊഴിലില്ലാതെ അലയുമ്പോള്‍ റാങ്ക് പട്ടികയിലുള്ളവരെ പോലും നോക്കുകുത്തികളാക്കി സ്വന്തക്കാരെ പ്രതിഷ്ഠിക്കുന്നതിലാണ് ധാര്‍മികരോഷം പുകയുന്നത്.
നേരത്തെ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടറായി നിയമിച്ചതും വലിയ വിവാദമായിരുന്നു.
ഇപ്പോള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ കടുത്ത നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന അധ്യാപനം പരിചയം ഇവര്‍ക്കില്ല. ഗവേഷണ കാലവും സ്റ്റുഡന്റ്‌സ് ഡീന്‍ ആയി പ്രവര്‍ത്തിച്ച കാലവുമെല്ലാം ഒരുമിച്ചുകൂട്ടിയാണ് പ്രിയക്ക് അധ്യാപന പരിചയമുണ്ടെന്ന് അധികൃതര്‍ വാദിക്കുന്നത്. മാത്രമല്ല, റിസര്‍ച്ച് സ്‌കോറിന്റെ വിശദാംശങ്ങള്‍ പരിഗണിക്കുമ്പോഴും ചുരുക്കപ്പട്ടികയിലുള്ള ആറ് ഉദ്യോഗാര്‍ത്ഥികളില്‍ രാഗേഷിന്റെ ഭാര്യ ഏറെ പിന്നിലാണ്. എന്നിട്ടും അവര്‍ ഇന്റര്‍വ്യൂവില്‍ ഏറെ മുന്നിലെത്തിയെന്നതാണ് ഏറെ വിചിത്രം.
ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലാണ് പ്രിയ പങ്കെടുത്തത്. അതിന്റെ റെക്കാര്‍ഡിങ് ലഭിച്ചാല്‍ ഗവര്‍ണര്‍ക്ക് പരിശോധിക്കാം. അപേക്ഷകരുടെ യോഗ്യത വിലയിരുത്തിയ സ്‌ക്രീനിങ് കമ്മിറ്റിയിലെ നാലുപേരില്‍ രണ്ടുപേര്‍ മലയാള വിദഗ്ധര്‍ ആയിരുന്നില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
ഗവര്‍ണറുടെ സ്്റ്റേ നിലനില്‍ക്കില്ലെന്നാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ വാദം. നിയമവിരുദ്ധമായി യൂണിവേഴ്സിറ്റി എന്തെങ്കിലും ചെയ്താല്‍ ഗവര്‍ണര്‍ക്ക് ഇടപെടാം. അതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം. ഇതാണ് കണ്ണൂര്‍ യൂണിവേഴ്സിറ്റി ആക്ടില്‍ പറയുന്നത്. യൂണിവേഴ്സിറ്റി ആക്ടിനും സ്റ്റാറ്റിയൂട്ടിനും വിരുദ്ധമായി ഒന്നും നടന്നിട്ടില്ല എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അധികൃതര്‍. ഏതായാലും വിദഗ്ധമായ നിയമോപദേശം ഇനിയും വേണ്ടിവരുമെന്നാണ് സൂചന.
സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും ഇടയുന്നത് പുതിയ സംഭവമല്ല. ബജറ്റ് അവതരണവേളയില്‍ ഗവര്‍ണര്‍ കടുത്ത എതിര്‍പ്പിലായിരുന്നു. പിന്നീട് അനുരഞ്ജനത്തിന്റെ പാതിയിലെത്തി. ബജറ്റ് പ്രസംഗം നടത്തി. എന്നാല്‍, വൈസ് ചാന്‍സലര്‍ നിയമനത്തിന് രാജ്്ഭവന്റെ പങ്കാളിത്തം വേണ്ട എന്ന വിധത്തില്‍ ഓര്‍ഡിനന്‍സ് തയാറാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങിയതോടെ ഗവര്‍ണര്‍ പിടിമുറുക്കി. 11 ഓര്‍ഡിനന്‍സുകളാണ് അദ്ദേഹം പിടിച്ചുവെച്ചിരിക്കുന്നത്. ക്ഷീര സംഘം സഹകരണ ബില്ലും ഇതില്‍പെടും. ക്ഷീര സഹകരണസംഘങ്ങളില്‍ ക്ഷീരകര്‍ഷകരുടെ പ്രതിനിധികള്‍ക്ക് പുറമെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്കും വോട്ടവകാശം നല്‍കുന്ന ബില്ലാണ് കൊണ്ടുവരുന്നത്. മില്‍മ പിടിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യം. ഇതിന്റെ പിന്നിലുള്ള രാഷ്ട്രീയ നീക്കവും ഗവര്‍ണറുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
ഏതായാലും പ്രിയ വര്‍ഗീസിന്റെ നിയമനപ്രശ്നത്തില്‍ സ്വജനപക്ഷപാതം നടന്നുവെന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. നിയമം പാലിക്കപ്പെടണമെന്നാണ് അദ്ദേഹം പറയുന്നത്. ചാന്‍സലര്‍ എന്ന നിലയിലുള്ള കടമ നിര്‍വഹിക്കാന്‍ സന്നദ്ധനാവുന്ന ഗവര്‍ണര്‍ തീര്‍ച്ചയായും നിയമവശങ്ങള്‍ പരിശോധിച്ചിരിക്കും. അതുകൊണ്ടാണ് മറുവശത്തുള്ളവര്‍ക്ക് കോടതിയെ സമീപിക്കാം എന്നദ്ദേഹം വെല്ലുവിളിക്കുന്നത്. ഏതായാലും സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് മാറിക്കഴിഞ്ഞു. പ്രിയ വര്‍ഗീസ് നിയമന പ്രശ്നത്തില്‍ യു.ഡി.എഫ് ഗവര്‍ണറെ പിന്തുണക്കുന്നുണ്ട്. ബി.ജെ.പി സംസ്ഥാന നേതൃത്വം അത്രത്തോളം ആവേശം കാണിക്കുന്നില്ല. കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഗവര്‍ണറെ പിന്തണച്ച് രംഗത്തെത്തിയിരുന്നു.