തിരുവന്തപുരം: ജപ്തി നടപടിയില്‍ മനംനൊന്ത് ശൂരനാട് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെ ന്യായീകരിച്ച് കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍. അഭിരാമിയുടെ ആത്മഹത്യയില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരില്‍ തന്നെയാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ എന്നതില്‍ വിശദമായ പരിശോധന ഉണ്ടാകും. ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയെന്നും കേരള ബാങ്ക് ചെയര്‍മാന്‍ വ്യക്തമാക്കി. ജപ്തി ബോര്‍ഡ് സ്ഥാപിക്കുന്നതില്‍ അനാവശ്യ ധൃതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായോ എന്ന് പരിശോധിക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി. കേരള ബാങ്കിന് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍ വ്യക്തമാക്കി. സംഭവം നിര്‍ഭാഗ്യകരമാണ്. കേരള ബാങ്ക് പ്രവര്‍ത്തിക്കുന്നത് ആര്‍ബിഐ മാനദണ്ഡമനുസരിച്ചാണ്. അതുകൊണ്ടാണ് സര്‍ഫാസി ആക്ട് അനുസരിച്ച് നോട്ടീസ് അയക്കേണ്ടി വന്നതെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ഫാസി ആക്ടിന് അന്നും ഇന്നും സംസ്ഥാന സര്‍ക്കാര്‍ എതിരാണെന്നും വാസവന്‍ പറഞ്ഞു.
വീട്ടിന്റെ വാതില്‍ക്കല്‍ ജപ്തി നോട്ടീസ് പതിച്ചതില്‍ മനം നൊന്ത്, കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമി (18) ഇന്നലെയാണ് ജീവനൊടുക്കിയത്. ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കരയിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ അഭിരാമി വൈകിട്ട് കോളേജില്‍ നിന്നും വീട്ടിലെത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം അറിഞ്ഞത്. ഇതില്‍ വലിയ മനോവിഷമത്തിലായിരുന്ന കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. നാല് വര്‍ഷം മുമ്പാണ് വീടുപണിക്ക് വേണ്ടി കുടുംബം കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചില്‍ നിന്ന് 10 ലക്ഷം രൂപ വായ്പ എടുത്തത്. പലിശയടക്കം തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തിയിലേക്ക് എത്തിയത്. കേരളാ ബാങ്കിന്റെ പതാരം ബ്രാഞ്ചിലേക്ക് വിവിധ സംഘടനകള്‍ ഇന്ന് പ്രതിഷേധവുമായി എത്തി.