Thursday, June 19, 2025

അബുല്‍കലാം ആസാദിനെ പുനര്‍വായനക്കെടുക്കുമ്പോള്‍

Must Read

ഡോ: ഖാസിമുല്‍ ഖാസിമി

ചരിത്ര പുരുഷന്മാര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, രക്ത സാക്ഷികള്‍ തുടങ്ങി രാജ്യം എന്നും നന്ദിയോടെ ഓര്‍ക്കേണ്ട പലരും തമസ് കരിക്കപ്പെടുകയും, പകരം ചരിത്രം ഹൃദയപൂര്‍വം നെഞ്ചേറ്റാന്‍ ഇഷ്ടപ്പെടാത്തവരെ വാഴ്ത്തുകയും ചെയ്യുന്ന നൊമ്പരങ്ങളുടെ കാലമാണിത്. രാജ്യത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് അങ്കം വെട്ടിയവര്‍ക്കു പകരം പുതിയ തലമുറയെ നമ്മള്‍ പഠിപ്പിക്കുന്നത് രാജ്യത്തിന്റെ ഒറ്റുകാരെ പ്രതീകവത് കരിക്കുന്ന ചരിത്രമാണ് എന്നത് എന്തു മാത്രം ദുഖകരമല്ല! പാഠ പുസ്തകങ്ങളില്‍ നിന്നും ചരിത്രത്തിന്റെ താളുകളില്‍ നിന്നും പറിച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനി മൗലാനാ അബുല്‍ കലാം ആസാദിന്റെ 133 ആമതു ജന്മ ദിനമാണ് ഇന്ന്. സ്വന്തം സമുദായത്തില്‍ നിന്നുപോലും അന്നും ഇന്നും അമ്പേല്‍ക്കേണ്ടി വന്ന ധീര നായകനാണദ്ദേഹം. ഈ പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തെ ലളിതമായി ഒന്നു വായനക്കെടുക്കുന്നത്  ഉചിതമായിരിക്കുമെന്നു കരുതുകയാണ്.


സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യഭ്യാസ മന്ത്രി, സ്വാതന്ത്ര്യസമര നായകന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡണ്ട്, ഖുര്‍ആന്‍ വ്യാഖ്യാതാവ്, അറബി/ ഉര്‍ദു/ പേര്‍ഷ്യന്‍ ഭാഷാ പണ്ഡിതന്‍, വാഗ്, എഴുത്തുകാരന്‍, പത്ര പ്രവര്‍ത്തകന്‍, വിദ്യാഭ്യാസ വിചക്ഷകന്‍, ദാര്‍ശനികന്‍, ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് പ്രസിഡണ്ട്, ഖിലാഫത്ത് പ്രസ്ഥാന ശില്‍പി എന്നീ നിലകളില്‍ പ്രസിദ്ധനാണ് മൗലാനാ അബുല്‍ കലാം ആസാദ്. ബാബര്‍ ചക്രവര്‍ത്തിയുടെ കാലത്താണ് പേര്‍ഷ്യയില്‍ നിന്നു കുടുംബ സമേതം ആഗ്രയിലും പിന്നീട് ഡല്‍ഹിയിലും അദ്ദേഹത്തിന്റെ പൂര്‍വ്വികര്‍ താമസമാക്കിയത്. മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് മത ഭൗതിക മേഖലകളില്‍ ഉന്നത പദവികള്‍ വഹിച്ചിരുന്നു. അതു കൊണ്ടാണ് അക്ബര്‍ ചക്രവര്‍ത്തിയുടെ ദീനി ഇലാഹി (മതവിരുദ്ധ ) നയങ്ങളെ ഇവരുടെ പിതാമഹന്‍ ശൈഖ് ജമാലുദ്ദീന്‍ ദഹ്ലവി ശക്തമായി എതിര്‍ത്തത്.
പിതാവ് മൗലാനാ ഖൈറുദ്ദീന്‍ സൂഫിവര്യനായ പണ്ഡിതനായിരുന്നു. ഖാദിരിയ്യ നഖ് ശബന്തി ത്വരീഖത്തുകാരനായ ഇദ്ദേഹം 10 വാല്യങ്ങളുള്ള മുസ് ലിം ചരിതം രചിച്ചിട്ടുണ്ട്.
മദീനയിലെ മുഫ്തി ശൈഖ് മുഹമ്മദ് സഗീറിന്റ മകള്‍ അലിയ്യയാണ് മൗലാനാ അബുല്‍ കലാം ആസാദിന്റ മാതാവ്. വിശുദ്ധ മക്കയിലാണ് ആസാദ് ജനിച്ചത്.
ബുദ്ധി കൂര്‍മതയും ഉല്‍സുകതയും ധൈര്യവും ചെറുപ്പം തൊട്ടേ സ്വായത്തമായിരുന്നു. അത് കൊണ്ടാണ് വയസ്സില്‍ കവിഞ്ഞ പക്വതയും കഴിവും അദ്ദേഹം കൈകാര്യം ചെയ്ത ഓരോ സംരംഭങ്ങളിലും പ്രകടമായത്. 11 മത്തെ വയസ്സില്‍ കവിതാ രചനയാരംഭിച്ചു. അതേ വയസ്സില്‍ തന്നെയാണ് നയിരംഗ ആലം എന്ന പത്രം തുടങ്ങിയത്. 12 മത്തെ വയസ്സില്‍ മിസ്ബാഹ് എന്ന വാരികയും തുടങ്ങി. അക്കാലത്തെ പ്രസിദ്ധമായ പ്രസിദ്ധീകരണങ്ങളിലെല്ലാം ഈടുറ്റ ലേഖന പമ്പരകള്‍ തന്നെ ചെയ്തു. ഇസ്ലാമിക വിഷയങ്ങളിലെ അവഗാഹ പാണ്ഡിത്യത്തിനു പുറമെ ക്രിസ്തുമതവും ആര്യസമാജവും നന്നായി പഠിച്ചു. ക്രിസ്ത്യന്‍ പാതിരികളുമായും ഖാദിയാനി സ്ഥാപകന്‍ മിര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയ്യമായും പലതവണ സംവാദങ്ങളിലേര്‍പ്പെട്ടു.
1907 ലായിരുന്നു വിവാഹം. ഭാര്യ, സുലൈഖ ബീഗം. ക്വിറ്റിന്ത്യാ സമരത്തില്‍ ജയില്‍വാസം അനുഭവിക്കവെ ഭാര്യ മരിച്ചു.1908 ല്‍ പിതാവും മരണപ്പെട്ടു.
1905 ല്‍ കഴ്‌സണ്‍ പ്രഭു ബംഗാള്‍ വിഭജിച്ചതാണ് ആസാദിന്റ ദേശീയ ബോധം ജ്വലിപ്പിച്ചത്. ഹിന്ദുക്കളെയും മുസ് ലിംകളെയും തമ്മില്‍ തല്ലിപ്പിക്കുക എന്ന ലക്ഷ്യമാണ് ബ്രിട്ടന് ഉള്ളതെന്നു മനസ്സിലാക്കിയ ആസാദ് ബ്രിട്ടീഷ് വാഴ്ചക്കെതിരെ സന്ധിയില്ലാ സമരത്തിലേര്‍പ്പെട്ടു.
അങ്ങനെയാണ് ജനങ്ങളില്‍ സ്വാതന്ത്ര്യ ബോധവും മുസ് ലിംകളില്‍ വിശേഷിച്ച് രാഷ്ട്രീയ ബോധവും, മതവിദ്യഭ്യാസം ശാസ്ത്രീയ രീതിയില്‍ നടത്തുകയെന്ന ലക്ഷ്യത്തിനുമായി  അല്‍ ഹിലാല്‍ പത്രം ആരംഭിച്ചത്. അത് ലക്ഷ്യം കാണുകയും ചെയ്തു.
അല്‍ ഹിലാല്‍ മൂര്‍ച്ചയുള്ള ഒരായുധമായിരുന്നു. ആസാദ് അല്‍ ഹിലാല്‍ പത്രത്തില്‍ എഴുതിയ രണ്ട് ലേഖനങ്ങളാണ് ആഗോള മുസ് ലിം ഐക്യത്തെയും ഇന്ത്യന്‍ മുസ്ലിംകളുടെ രാഷ് ട്രീയ ഭാഗധേയത്തെയും കൂട്ടിയിണക്കിയ ഖിലാഫത്ത് പ്രസ്ഥാനമായി ആവിര്‍ഭവിച്ചത്. അത് സ്വാതന്ത്ര്യ സമരത്തില്‍ അണിനിരക്കാനുള്ള വലിയ പ്രചോദനമായിത്തീരുകയായിരുന്നു.
ഇന്ത്യന്‍ മുസ് ലിംകളെ ദേശീയ പ്രസ്ഥാനവുമായി അടുപ്പിക്കാനുള്ള ഫലപ്രദമായ ഉപാധി എന്ന നിലയില്‍ ഖിലാഫത്ത് പ്രസ്ഥാനത്തെ ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പിന്തുണച്ചതോടെ  ഖിലാഫത്ത് പ്രക്ഷോപം ഹിന്ദു മുസ് ലിം സഹവര്‍ത്തിത്വത്തിന്റ ഉജ്ജ്വല മാതൃകയായി. അതാകട്ടെ മലബാറില്‍ കോണ്‍ഗ്രസ്സിനു ഏറെ ഗുണം ചെയ്തു.


അന്നു മലബാറില്‍ കോണ്‍ഗ്രസ്സ് ഏതാനും ജന്മിമാരുടെയും വക്കീലന്മരുടെയും മാത്രം സംഘടനയായിരുന്നുവെങ്കില്‍ ഖിലാഫത്ത് പ്രസ്ഥാനത്തോടെ  ജനകീയ സംഘടനയായി മാറി. 1920 ല്‍ മഞ്ചേരിയില്‍ ചേര്‍ന്ന മലബാര്‍ ജില്ലാ കോണ്‍ഫ്രന്‍സ് ഈശക്തിക്ക് സാക്ഷിയാണ്.
ലോകമുസ് ലിംകളെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഉസ്മാനിയ്യ ഖിലാഫത്തിനോട് ഒന്നാം ലോകയുദ്ധാനന്തരം ബ്രിട്ടന്‍ സ്വീകരിച്ച വഞ്ചനാപരമായ നയത്തില്‍ പ്രതിഷേധിച്ചാണ് അലി സഹോദരന്മാരും ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് പണ്ഡിതരും ഒന്നിച്ചത്. ഇവര്‍ നേതൃത്വം നല്‍കിയ ഖിലാഫത്ത് അതിന്റ താത്വിക അടിത്തറ വികസിപ്പിക്കുകയും അബുല്‍ കലാം ആസാദും അല്‍ഹിലാല്‍ പത്രവും അതിനു ബുദ്ധി പരമായ ദിശ നല്‍കുകയും ചെയ്തു.
ജം ഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് ലാഹോറില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മൗലാനാ ആസാദായിരുന്നു അദ്ധ്യക്ഷന്‍. അന്ന് ആസാദ് മുന്‍പോട്ടു വെച്ച വെച്ച തര്‍ക്കുല്‍ മുവാലാത്ത് ആണ് പിന്നീട് ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനമായി രൂപാന്തരപ്പെട്ടത്.
ഇന്ത്യന്‍ സ്വാതന്ത്ര്യ  സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മുസ് ലിം മതസംഘടനയാണ് ജം ഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ്. പഞ്ചാബിലെ അമൃതസറില്‍ ചേര്‍ന്ന ജംഇയ്യത്ത് സമ്മേളനത്തിലും 1920ല്‍  ശൈഖ് മഹ്മൂദ് ഹസന്‍ ദയൂബന്തിയുടെ അദ്ധ്യക്ഷതയില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന ജംഇയ്യത്ത് സമ്മേളനത്തില്‍ 500 പണ്ഡിതന്മാര്‍ ഒപ്പ് വെച്ച നിസ്സഹകരണ പ്രമേയം ചരിത്രത്തില്‍ നാഴികക്കല്ലായി മാറുകയുണ്ടായി. ജയില്‍ മോചിതനായി വന്ന ആസാദിനെ വീണ്ടും കര്‍മോല്‍സുകനാക്കിയത് ജംഇയ്യത് സമ്മേളനമാണ്.

1931 ഏപ്രില്‍ ഒന്നിന് അബുല്‍കലാം ആസാദിന്റെ അധ്യക്ഷതയില്‍ ജംഇയ്യത്ത്, കറാച്ചിയില്‍ ചേര്‍ന്ന സമ്മേളനമാണ് നിയമ ലംഘനം തല്‍ക്കാലം നിര്‍ത്തിവെച്ച് വളണ്ടിയര്‍കോര്‍ ശക്തിപ്പെടുത്താനും ലഹരി വിതരണ ഷാപ്പുകളും വിദേശ വസ്ത്രാലയങ്ങളും പിക്കറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.
1942 ല്‍ ജംഇയ്യത്ത് നടത്തിയ ഒരു വാര്‍ഷിക സമ്മേളനത്തില്‍ ഹുസൈന്‍ അഹ്മദ് മദനിയാണ് അദ്ധ്യക്ഷതവഹിച്ചത്. ഈ സമ്മേളനത്തില്‍ വെച്ച് ജംഇയ്യത്ത് അതിന്റെ പൂര്‍ണ്ണ സ്വതന്ത്ര നിലപാട് പ്രഖ്യാപിക്കുകയുണ്ടായി.
അന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ഈ പ്രഖ്യാപനം ആസാദിനും കോണ്‍ഗ്രസിനും കൂടുതല്‍ ഊര്‍ജം നല്‍കുന്ന ഒന്നായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img