Thursday, June 19, 2025

അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 2.44 കോടി; അടിച്ചുപൊളിച്ച യുവാക്കള്‍ അറസ്റ്റില്‍

Must Read

തൃശൂര്‍: ഒറ്റ രാത്രി ഇരുട്ടിവെളുത്തപ്പോള്‍ യുവാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഊരുംപേരുമില്ലാതെ എത്തിയത് 2.44 കോടി രൂപ! അബദ്ധത്തിലെത്തിയ പണമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ 4 ആപ്പിള്‍ ഐഫോണുകള്‍ വാങ്ങിയും ബാങ്ക് ലോണുകള്‍ വീട്ടിയും ഓണ്‍ലൈന്‍ ട്രേഡിങ് നടത്തിയും യുവാക്കള്‍ പണം ചെലവാക്കിത്തീര്‍ത്തു. അമളി പറ്റിയ വിവരം ബാങ്ക് മനസ്സിലാക്കി വന്നപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടില്‍ ഒരു രൂപപോലും ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കളെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ അരിമ്പൂര്‍ സ്വദേശികളായ നിധിന്‍, മനു എന്നിവരാണു റിമാന്‍ഡിലായത്.

ഏതാനും ദിവസം മുന്‍പാണു സംഭവം. വര്‍ഷങ്ങളായി ഓണ്‍ലൈന്‍ ട്രേഡിങ് നടത്തുന്നവരാണു യുവാക്കള്‍. ഇതിലൊരാള്‍ മൊബൈല്‍ ഫോണ്‍ ഷോറൂമിലെ ജീവനക്കാരനുമാണ്. സ്വകാര്യ ബാങ്കിന്റെ സെര്‍വര്‍ മെര്‍ജിങ് നടപടികള്‍ നടക്കുന്ന സമയത്ത് യുവാക്കളിലൊരാളുടെ അക്കൗണ്ടിലേക്ക് 2.44 കോടി രൂപ അബദ്ധത്തില്‍ എത്തുകയായിരുന്നു. അത്യപൂര്‍വമായി ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ടെങ്കിലും മിക്കവാറുംപേര്‍ ബാങ്കിനെ വിവരമറിയിച്ചു തെറ്റുതിരുത്തുകയാണു പതിവ്.

എന്നാല്‍, യുവാക്കള്‍ രണ്ടുപേരും ചേര്‍ന്ന് ആദ്യം ചെയ്തത് തങ്ങളുടെ പേരിലുണ്ടായിരുന്ന വ്യക്തിഗത ലോണുകള്‍ ഒന്നിച്ച് അടച്ചുതീര്‍ക്കുകയാണ്. ഇതിനു ശേഷം രണ്ടുപേരും കൂടി ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ മോഡലിലുള്ള 4 ഫോണുകള്‍ വാങ്ങി. ഓഹരിവിപണിയിലായിരുന്നു അടുത്ത കമ്പം. ബാങ്ക് പണം തിരിച്ചെടുക്കും മുന്‍പു പണം ചെലവാക്കിത്തീര്‍ക്കാന്‍ വേണ്ടി ഇരുവരും മത്സരിച്ചു.

പല അക്കൗണ്ടുകളില്‍ നിന്നായി ഓഹരിവിപണിയിലും ഓണ്‍ലൈന്‍ ട്രേഡിങ്ങിലുമായി ലക്ഷക്കണക്കിനു രൂപ വീതം നിക്ഷേപിച്ചു. ഓണ്‍ലൈനായി പുതിയ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന് 19 ബാങ്കുകളിലെ 54 അക്കൗണ്ടുകളിലേക്കു പണം മാറ്റി. ഓണ്‍ലൈന്‍ ആയി 171 ഇടപാടുകളും നടത്തി. ഒടുവില്‍ ബാങ്ക് പിഴവു മനസ്സിലാക്കി പൊലീസിനു പരാതി നല്‍കിയപ്പോള്‍ യുവാക്കള്‍ കുടുങ്ങി. ഇവര്‍ക്കെതിരെ മറ്റു കേസുകളൊന്നും നിലവിലില്ലെന്നു സൈബര്‍ ക്രൈം എസ്എച്ച്ഒ ബ്രിജുകുമാര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img