Friday, June 20, 2025

അപരവത്കരണവും വംശീയതയും

Must Read

റഹ്മാന്‍ കുറ്റിക്കാട്ടൂര്‍

ഇന്ത്യയില്‍ വര്‍ണ്ണാശ്രമ ധര്‍മത്തിലൂടെ ബ്രാഹ്മണിക്കന്‍  വംശീയവാദികളാണ്  അപരവത്കരണത്തിന് തുടക്കം കുറിച്ചത്. ബ്രാഹ്മണന് കീഴില്‍ വന്ന ജാതി സമൂഹങ്ങളെ താഴെ തട്ടിലുള്ളവരാക്കി അവരെ   ക്ഷൂദ്രനും      മ്ലേഛനും പിന്നിട് കാട്ടാളനുമായി മുദ്ര കുത്തിയാണ് സവര്‍ണ ഫാസിസം അപര നിര്‍മിതി നടത്തിയത്.
ഇത്തരം ആളുകളുടെ ഭക്ഷണം, വസ്ത്രം പാര്‍പ്പിടം തുടങ്ങിയവ- ഭാഷാ പരമായിപ്പോലും- വര്‍ഗീകരിച്ചു  കൊണ്ടാണ് ഇവര്‍ സാംസ്‌കാരിക ആധിപത്യം സ്ഥാപിച്ചത്. അത് കൊണ്ടാണ് ചെറ്റയും, ചെറുമിയും , എച്ചിലും, തെണ്ടിയും പുലയനും ഉണ്ടാവുന്നത്. ചെറ്റക്കുടിലുകളില്‍ അന്തിയുറങ്ങുന്നവനെ ഭാഷാപരമായി വിളിക്കാന്‍ ഉപയോഗിക്കുന്ന സവര്‍ണ പ്രയോഗമാണ് ചെറ്റ എന്നത്. ഇന്ത്യയില്‍ പിറവിയെടുത്ത ബുദ്ധമതത്തെ വിഴുങ്ങാന്‍ ഇവിടെത്തെ സവര്‍ണ മിത്രങ്ങള്‍ക്ക് സാധിച്ചു.
സാധിക്കാതെ പോയവരെ നിരന്തരം കടന്നാക്രമിച്ചു. അതിന്റെ തുടര്‍ച്ചയാണ് മുസ് ലിം സ്വത്വങ്ങളെയും അവരുടെ മതകീയ ഭാഷാപ്രയോഗങ്ങളെയും കടന്നാക്രമിക്കുന്നത് .
ബാബറിന്റെ അനുയായികള്‍, പാകിസ്ഥാന്‍ വാദികള്‍ എന്നീ വിളിയിലൂടെ മ്ലേച്ഛ രാക്കി മാറ്റിയാല്‍ പിന്നെ അവരുടെ ഭക്ഷണത്തിനും ഭാഷക്കും അഴുകിയ വര്‍ണം നല്‍കാമെന്ന് സംഘ് പരിവാര്‍ കരുതുന്നു. അതിന്റെ തുടര്‍ച്ചയാണ്  ജിഹാദ് ,ജിഹാദി, ഹലാല്‍ എന്നീ പ്രയോഗങ്ങള്‍ കൊണ്ട് അപനിര്‍മിതി സൃഷടിച്ച് വെറുപ്പ് നിറക്കാനുള്ള ശ്രമം. ഈ ശ്രമത്തെ കേവല പ്രയോഗം എന്ന നിലക്ക് തള്ളിക്കളയാന്‍ കഴിയില്ല. ഈ അടുത്ത കാലത്ത് കേരളം ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത രീതിയില്‍ വിദ്വേഷ പ്രയോഗങ്ങള്‍ നടത്താന്‍ ചിലര്‍ക്ക് കഴിയുന്നത് എന്ത് കൊണ്ടാണ്? മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന സി.പി.എം രാഷ്ട്രീയ നേട്ടത്തിന് നടത്തിയ പ്രയോഗങ്ങള്‍ അപനിര്‍മിതിക്കുള്ള ഭാഷ ഉപയോഗിച്ച് കൊണ്ടായിരുന്നു എന്നത് കാണാതിരുന്നു കൂട. കുഞ്ഞാലിക്കുട്ടി, അമീര്‍, ഹസന്‍ എന്ന പ്രയോഗം സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നടത്തിയപ്പോള്‍ കേരളം ഭരിക്കാന്‍ ഒരു സമുദായം വരുന്നേ എന്ന വംശീയ മുന്നറിയിപ്പായിരുന്നു അത്- ഭൂരിപക്ഷ സമുദായത്തില്‍ ആശങ്ക പരത്തി അവരുടെ വോട്ടുകൂടി  നേടാനുള്ള കല്‍പ്പിച്ചു കൂട്ടിയുള്ള ആരോപണം. യു.ഡി.എഫ് വരും എന്നതിന് പകരം പ്രയോഗിച്ച ഈ ഭാഷയില്‍ ഒരു മരുന്നിട്ടു കൊടുക്കലുണ്ട്. 2025 ല്‍ കേരളം മുസ് ലിം ഭൂരിപക്ഷമാവും എന്ന വി എസ് അച്ചുതാനന്ദന്റെ ദുഷ്ട ലാക്കോടെയുള്ള ആരോപണവും  വംശീയ പേടി ഉണ്ടാക്കല്‍ ലക്ഷ്യം വെച്ച് ഉള്ളതായിരുന്നു. ഇത് ഏറ്റു പിടിച്ചത് യു .പി യില്‍ യോഗി ആദിത്യനാഥായിരുന്നു. കേരളത്തില്‍ ഒറ്റക്കെട്ടായി നടത്തിയ എന്‍ ആര്‍ സി സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിട്ടുണ്ട്  എന്ന പിണറായി വിജയന്റെ    ആരോപണം    പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റു പിടിച്ചതും നമ്മള്‍ കണ്ടു. ഈ മരുന്നിട്ട് കൊടുക്കല്‍സം ഘ് പരിവാര്‍ നടത്തുന്ന അപരവത്കരണ വിദ്വേഷപ്രചാരണത്തിന് ആക്കം കൂട്ടി എന്നത് കാണാതിരുന്നു കൂട. എല്ലാ നിയമ, അന്വേഷണ സംവിധാനവും തള്ളിക്കളഞ്ഞ ലൗ ജിഹാദ് സി പി എം നയിക്കുന്ന മുന്നണിയിലെ ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാവ് ജോസ് കെ മാണിയും പാലാ ബിഷപ്പും ഉയര്‍ത്തി കൊണ്ട് വരുന്നു. ബിഷപ്പിന്റെ ആരോപണം      തള്ളിക്കളയുന്നതിനു പകരം മന്ത്രി വി എന്‍ വാസവന്‍ ബിഷപ്പിന്റെ അരമനയില്‍ സൗഹൃദ സന്ദര്‍ശനം നടത്തുന്നു.
വാസവന്‍ ബിഷപ്പിനെ പിന്തുണക്കുന്ന പ്രതീതിയാണ് അതുണ്ടാക്കിയത്.   സംഘ് പരിവാര്‍ ബിഷപ്പിന്റെ ആരോപണം ഏറ്റുപിടിക്കുന്നു. മുസ് ലിം സംഘടനകള്‍, മതേതര കൂട്ടായ്മകള്‍ എന്നിവര്‍ പ്രതിഷേധം കനപ്പിച്ചപ്പോഴാണ് ലൗ ജിഹാദിനു അടിസ്ഥാനമില്ലെന്ന പ്രതികരണം മുഖ്യമന്ത്രി  നടത്തിയത് തന്നെ.
ഹലാല്‍ ഭക്ഷണ ശാലക്കും ഹലാല്‍  പ്രയോഗത്തിനുമെതിരെ ക്രിസ്ത്യന്‍ തീവ്ര വിഭാഗ’വും  സംഘ് പരിവാറും സാമൂഹ്യ മാധ്യമങ്ങളിലും പൊതു ഇടങ്ങളിലും വെറുപ്പിന്റെ വിഷം തുപ്പിയത് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
തുടര്‍ന്ന് ഭക്ഷണത്തില്‍ പ്രത്യേകിച്ച് ബിരിയാണിയില്‍ തുപ്പുന്നവര്‍ എന്ന ഭക്ഷണ വംശീയതയാണ് തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ശബരിമലയില്‍ വന്ന ശര്‍ക്കരയുടെ പാക്കില്‍ ഹലാല്‍ സ്റ്റിക്കര്‍  വന്നു എന്നതിന്റെ പേരില്‍ തീവ്രവാദികളുടെ  വന്‍ ഗൂഢാലോചന  എന്നതായിരുന്നു ഭീതി പരത്താന്‍ ഉപയോഗിച്ച വാക്കുകള്‍. കഴിഞ്ഞ വര്‍ഷം യു.എ.പി.എ. ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹക്കും പിറകില്‍ മത തീവ്രവാദികളും ഉണ്ട് എന്ന്  സി പി എം നേതാവ്     ജയരാജന്‍  പറഞ്ഞത് അവരുടെ പേരില്‍ ഉള്ള വംശീയ നിറം നോക്കിയായിരുന്നു എന്ന് സംശയിക്കാം. കേരളത്തിലെ സാധാരണ മനുഷ്യരുടെ ചെറുത്ത് നില്‍പ്പും സമരത്തിനു വരെ തീവ്രവാദ മുദ്ര കുത്താന്‍ സി പി എം നടത്തുന്ന ശ്രമം  കേരള മതേതര ധൈഷണിക സമൂഹത്തിന് വലിയ പരിക്കാണ് ഏല്പിക്കുന്നത്.
തലശ്ശേരി പട്ടണത്തില്‍, പ്രകോപനമായ രീതിയില്‍ പള്ളിയും പ്രാര്‍ഥനയും ബാങ്കും ഇനി നടക്കില്ല എന്ന് പറഞ്ഞ് പ്രകടനം നടത്താനും പിന്നിട് വീണ്ടും നിരോധനാജ്ഞ ലംഘിക്കാനും സംഘ് പരിവാറിന്  ഇപ്പോള്‍ കഴിയുന്നത് എന്ത് കൊണ്ടാണ്?
പിണറായി ഭരിക്കുന്ന കേരളത്തില്‍ യാതൊരു വിധ മറയുമില്ലാതെ മുസ്ലിം വിരുദ്ധത പ്രസരിപ്പിക്കാന്‍ സംഘ് പരിവാറിനും കഴിയുന്നത് എന്ത് കൊണ്ടാണ്? വോട്ട് ബാങ്ക് പേടി കൊണ്ട്  മുസ് ലിം പേടിവളര്‍ത്തുന്നവരെ നേരിടാന്‍ ഇടതുപക്ഷത്തിന് കഴിയുകയില്ല എന്നത് ഓരോ ദിവസവും ബോധ്യപ്പെട്ടു വരികയാണോ? മുസ് ലിംകള്‍ നേരിടുന്ന വംശീയ ആക്രമണങ്ങള്‍ ഇന്ത്യയിലെ പിന്നാക്ക, ദലിത് , കീഴാള വിഭാഗത്തിന് നേരെ നടത്തിയ ഏക ശിലാ ബ്രാഹ്മണിക്കല്‍ വംശീയതയുടെ ആവര്‍ത്തനമാണ്.
സവര്‍ക്കറും ഗോള്‍ വാള്‍ക്കറും ശത്രുക്കളായി കണ്ട അപര ജനതയാണ് മുസ് ലിംകളും ക്രിസ്ത്യാനികളും  കമ്മ്യൂണിസ്റ്റ്കളും. ദലിതര്‍ നേരത്തെ അപരിഷ്‌കൃത വിഭാഗമായി മനു കണ്ടത് കൊണ്ട്സം ഘ് വ്യവസ്ഥക്ക് പുറത്താണ് അവര്‍. അത് കൊണ്ട് ഇപ്പോള്‍ മുസ് ലിം വംശീയ വെറുപ്പ് പരമാവധി വളര്‍ത്താന്‍ സംഘ് പരിവാറിന് അവസരം കൊടുക്കണോ എന്ന് മറ്റുള്ളവര്‍ പുനരാലോചന നടത്തുന്നതാണ് നല്ലത്.  സംഘ് പരിവാര്‍ വംശീയതയെ നാം നേരിടേണ്ടത്.  മുസ് ലിം പ്രശ്‌നങ്ങളായി കണ്ട് കൊണ്ടല്ല .സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ ഏകശിലാ വ്യവസ്ഥയിലേക്കുള്ള നിലം ഒരുക്കലാണന്ന് നാം തിരിച്ചറിയണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img