കോഴിക്കോട്: കോര്‍പറേഷനില്‍ ഉദ്യോഗസ്ഥരുടെ പാസ്വേഡും യൂസര്‍നെയിമും ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. 15 കെട്ടിടങ്ങള്‍ക്ക് അനധികൃതമായി നമ്പര്‍ നല്‍കിയെന്നാണ് ഇതുവരെ അന്വേഷണത്തില്‍ വ്യക്തമായത്. 300 കെട്ടിടങ്ങള്‍ക്കെങ്കിലും നമ്പര്‍ നല്‍കിയിട്ടുണ്ടാവും എന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പിന്റെ ഭാഗമായി ഇതുവരെ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോര്‍പറേഷന്‍ ജീവനക്കാരും ഇടനിലക്കാരും ഉള്‍പ്പെടെ ഏഴുപേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റു സംഭവങ്ങളില്‍ അന്വേഷണം ആരംഭിച്ചിട്ടില്ല. കൂടുതല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലായിരിക്കും.
തട്ടിപ്പ് വ്യാപകമായതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം അനിവാര്യമാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ അഭിപ്രായപ്പെട്ടിരുന്നു. വിജിലന്‍സ് അന്വേഷണത്തേക്കാള്‍ ക്രൈംബ്രാഞ്ചിന് വിടുകയാണ് ഉചിതമെന്ന ആശയവും ഉയര്‍ന്നുവരികയുണ്ടായി. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ആദ്യ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കോര്‍പറേഷന്‍ മുന്‍ ജീവനക്കാരന്‍ പി.സി.കെ രാജന്‍, ഇടനിലക്കാരായ ഇ.കെ മുഹമ്മദ് ജിഫ്രി, എം. യാഷിര്‍ അലി, പി.കെ ഫൈസല്‍ അഹമ്മദ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ കേസ് ക്രൈംബ്രാഞ്ചിന് വി്ട്ടതോടെ ഇവരെ കോടതിയില്‍ തിരിച്ചേല്‍പിച്ചു.
മുന്‍ ഡെപ്യൂട്ടി സെക്രട്ടറി വി. അച്യുതന്‍, മുന്‍ റവന്യൂ ഓഫീസര്‍ സത്യബാബു എന്നിവരുടെ ഡിജിറ്റല്‍ ഒപ്പാണ് ദുരുപയോഗം ചെയ്തത്.
എലത്തൂര്‍ മേഖലാ ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടറുടെ ലോഗിനും പാസ് വേഡും ദുരുപയോഗം ചെയ്തതായി വ്യക്തമായി. തട്ടിപ്പ് നടത്തിയ അഞ്ചില്‍ ഒരെണ്ണത്തില്‍ മുന്‍ ഡെപ്യൂട്ടി സെക്രട്ടറിയുടെയും ബാക്കിയുള്ളവയിലെല്ലാം മുന്‍ റവന്യൂ ഓഫീസറുടെയും ഡിജിറ്റല്‍ ഒപ്പാണ് ഉപയോഗിച്ചിരിക്കുന്നത്.
അപേക്ഷകള്‍ അപ്രൂവ് ചെയ്തിരിക്കുന്നത് സസ്പെന്‍ഷനിലായ റവന്യൂ ഓഫീസര്‍ പി.വി. ശ്രീനിവാസനാണ്. വെരിഫൈ ചെയ്തിരിക്കുന്നത് സസ്പെന്‍ഷനിലായ ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ട് കെ.കെ. സുരേഷ്, റവന്യൂ ഇന്‍സ്പെക്ടര്‍ എന്‍.പി. മുസ്തഫ എന്നിവരും എലത്തൂരിലെ റവന്യൂ ഇന്‍സ്പെക്ടറുമാണ്. ഒജിന്റകത്ത് ഹാഷിം എന്നയാളുടെ അനധികൃത കെട്ടിടത്തിന് നന്പര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അലക്ഷ്യമായി പാസ് വേഡ് കൈകാര്യംചെയ്തതായാണ് കണ്ടെത്തിയത്.