പാലക്കാട്: അട്ടപ്പാടി മധു കേസില്‍ മൊഴിയില്‍ ഉറച്ചു നിന്ന് 40ാം സാക്ഷി. പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് 40ാം സാക്ഷിയായ ലക്ഷ്മി കോടതിയിലും നല്‍കിയത്. അതേസമയം, 29ാം സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ചശക്തി പരിശോധിച്ച ഡോക്ടറെ മണ്ണാര്‍ക്കാട് എസ്സി-എസ്ടി കോടതി വിസ്തരിച്ചു. ഇദ്ദേഹത്തിന്റെ കാഴ്ചശക്തിക്ക് യാതൊരു തകരാറുമില്ലെന്നാണ് ഡോക്ടര്‍ കോടതിയെ അറിയിച്ചത്. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഇയാള്‍ക്കെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന് ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ആകെ 122 സാക്ഷികളുളള കേസില്‍ ഇതുവരെ 21 സാക്ഷികള്‍ കൂറുമാറി.
അതിനിടെ, കേസില്‍ കൂറുമാറിയ സാക്ഷികള്‍ കോടതിയില്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. മധുവിനെ ആക്രമിക്കുന്നത് കണ്ടില്ലെന്നും പ്രതികളെയാരെയും അറിയില്ലെന്നുമാണ് സാക്ഷികളായ സുനില്‍ കുമാര്‍, അബ്ദുള്‍ ലത്തീഫ് മനാഫ് എന്നിവര്‍ മൊഴി നല്‍കിയത്. എന്നാല്‍ ആള്‍ക്കൂട്ട ആക്രമണം നടക്കുമ്പോള്‍ സാക്ഷികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.
2018 ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 2.45 അട്ടപ്പാടി ആനവായ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി ജീപ്പിന്റെ പിറകില്‍ കയറുന്ന താത്കാലിക വാച്ചറായിരുന്ന 29ാം സാക്ഷി സുനില്‍ കുമാറിനെ ദൃശ്യങ്ങളില്‍ കാണാം. തൊട്ടുപിറകെ മധുവിനെ കാട്ടില്‍ നിന്ന് പിടിച്ച് കൊണ്ടു വരുന്ന ആള്‍ക്കൂട്ടത്തെയും സിസിടിവി ദൃശ്യങ്ങള്‍ കാണാം.
അതേസമയം, അട്ടപ്പാടി മുക്കാലി ജംഗ്ഷനില്‍ മധു ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയനാകുമ്പോള്‍, ആള്‍ക്കൂട്ടത്തില്‍ സുനില്‍ കുമാറും, 36ാം അബ്ദുള്‍ ലത്തീഫും നില്‍ക്കുന്നത് 8ാം പ്രതി ഉബൈദിന്റെ തൊട്ടടുത്ത്. ഹാജരായിരുന്ന പ്രതികളെയാരെയും അറിയില്ലെന്ന് കോടതിയില്‍ ആവര്‍ത്തിച്ച് പറഞ്ഞ അബ്ദുള്‍ ലത്തീഫ് നില്‍ക്കുന്നത് പ്രതി ഉബൈദിന്റെ തോളില്‍ കൈവെച്ചാണെന്ന് ദൃശ്യങ്ങള്‍ തെളിയിക്കുന്നു. ദൃശ്യങ്ങളില്‍ കാണുന്നത് താനല്ലെന്നാണ് കോടതിയ്ക്ക് മുന്നില്‍ തുടക്കം മുതലേ അബ്ദുള്‍ ലത്തീഫ് പറഞ്ഞത്.
മുക്കാലി ജംഗ്ഷനിലെ ഭണ്ഡാരത്തിനടുത്ത് നീല ഷര്‍ട്ടിട്ട് നില്ക്കുന്ന 32ാം സാക്ഷി മനാഫിനെയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. മധുവിനെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത് കണ്ടെന്ന പൊലീസിന് നല്കിയ മൊഴി കോടതിയില്‍ മനാഫും നിഷേധിച്ചിരുന്നു. മധുവിനെയോ പ്രതികളെയോ അറിയില്ലെന്നായിരുന്നു കോടതിയില്‍ നല്കിയ മൊഴി. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ സാക്ഷികള്‍ ശ്രമിച്ചെന്ന് തെളിയിക്കാന്‍ ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തി മുന്നോട്ട് പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.