പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ ജാമ്യം നല്‍കണമെന്ന ആവശ്യവുമായി 11 പ്രതികള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. പാലക്കാട് മണ്ണാര്‍ക്കാട് വിചാരണ കോടതിയിലാണ് ഹര്‍ജി നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് കാണിച്ചാണ് കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയെന്ന് കാരണം പറഞ്ഞാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ഓഗസ്റ്റ് 20നാണ് 12 പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയത്. പ്രതികള്‍ നേരിട്ടും ഇടനിലക്കാര്‍ മുഖേനെയും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു വിചാരണ കോടതി കണ്ടെത്തല്‍. വിചാരണ കോടതി ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുവദിച്ചില്ല. എന്നാല്‍ 12ാം പ്രതിക്ക് മാത്രം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 19 നാണ് 11 പ്രതികള്‍ വിചാരണ കോടതിയില്‍ കീഴടങ്ങിയത്.
പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചെന്ന് കണ്ടെത്തിയായിരുന്നു പാലക്കാട്ടെ പ്രത്യേക കോടതി മുഴുവന്‍ പ്രതികളുടെയും ജാമ്യം റദ്ദാക്കിയത്. ഇതിനെതിരെയാണ് 12 പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാന്‍ കീഴ്കോടതിയ്ക്ക് കഴിയില്ലെന്നായിരുന്നു വാദം. എന്നാല്‍ ജാമ്യ വ്യവസ്ഥയിലെ ലംഘനം ഉണ്ടായാല്‍ വിചാരണ കോടതിയ്ക്ക് തുടര്‍ നടപടി ആകാമെന്ന് പ്രോസിക്യൂഷനും കോടതിയില്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയ കീഴ്ക്കോടതി ഉത്തരവ് ശരിവെച്ചത്.
മണ്ണാര്‍ക്കാട് എസ്സി എസ്ടി കോടതിയിലാണ് സാക്ഷി വിസ്താരം തുടരുന്നത്. 75 മുതല്‍ 80 വരെയുള്ള സാക്ഷികളെയാണ് വിസ്തരിക്കുക. വിദേശത്തുള്ള സാക്ഷികളില്‍ ഒരാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടുത്ത ദിവസം തീരുമാനമുണ്ടാകും. 29ാം സാക്ഷി സുനില്‍ കുമാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന ഹര്‍ജിയില്‍ വ്യാഴാഴ്ച വിധി പറയും.
വിചാരണ നടപടികള്‍ ചിത്രീകരിക്കണമെന്ന മധുവിന്റെ അമ്മയുടെ ഹര്‍ജിയിലും തീരുമാനം ഈ മാസം 29 ന് ഉണ്ടാകും. ഇതു കൂടാതെ കൂറുമാറിയ 36ാം സാക്ഷി അബ്ദുള്‍ ലത്തീഫിന്റെ ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധന നടത്തണമെന്ന ഹര്‍ജിയിലും തീരുമാനമുണ്ടാകും.