കോഴിക്കോട്: അടിച്ചമർത്തപ്പെട്ട ജനവിഭാഗത്തിന്റെ, പുറത്തുകേൾക്കാതെ പോയ ശബ്ദത്തിനും കരച്ചിലിനുമെതിരെ അടിയന്തിരാവസ്ഥക്കാലത്തെ ക്ഷുഭിത യൗവനം ഒരുക്കിയ തീവ്ര ശബ്ദത്തിന്റെ ബാക്കിയിരിപ്പുകൾ വരും തലമുറ അറിയാതെയും പഠിക്കാതെയും പോകരുതെന്ന് പ്രമുഖ ആക്ടിവിസ്റ് എ. വാസു അഭിപ്രായപ്പെട്ടു. മനുഷ്യന്റെ എല്ലാ തലത്തിലുമുള്ള അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേരെ ചൂണ്ടിപ്പിടിച്ച ഇരട്ടക്കുഴൽ തോക്കായിരുന്നു അത്. പലയിടങ്ങളിലും അത് പൊട്ടി. പതിനായിരക്കണക്കിന് സാധാരണക്കാരും രാഷ്ട്രീയക്കാരും മനുഷ്യാവകാശ പ്രവർത്തകരും ജയിലിലടക്കപ്പെട്ടു. എന്നാൽ ചെറുത്തു നിൽപു കൊണ്ട് ഏതു ഭരണകൂട ഭീകരതയെയും ധിക്കാരത്തെയും തോൽപിക്കാൻ കഴിയുമെന്നതിന്റെ വലിയ തെളിവാണ് അടിയന്തിരാവസ്ഥയുടെ പതനവും തുടർന്നുണ്ടായ രാഷ്ട്രീയ അപജയങ്ങളുമെന്നും എ. വാസു വ്യക്തമാക്കി. ഗിരീഷ് മായനാടിന്റെ ‘ ഉഷ്ണ ജലം കൊണ്ട് സ്നാനം ചെയ്യപ്പെട്ടവർ’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ മുഖ്യ പ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാളയം കെ വി കോംപ്ലക്സ് ട്രെന്റ് ബുക്സ് അങ്കണത്തിൽ നടന്ന ചടങ്ങിൽ തത്സമയം ചീഫ് എഡിറ്റർ ടി. പി ചെറൂപ്പ അധ്യക്ഷത വഹിച്ചു. അടഞ്ഞ കാലത്തെ സാംസ്കാരിക കൂട്ടായ്മ സന്തോഷത്തോടൊപ്പം ആത്മ വിശ്വാസവും വർധിപ്പിക്കുന്നതായി പുസ്തക പ്രകാശനം നിർവഹിച്ച് ഡോ: കെ. ശ്രീകുമാർ അഭിപ്രായപ്പെട്ടു. തികഞ്ഞ ഒരു ചലച്ചിത്ര ഭാഷയുടെ വായനാനുഭവമാണ് ഗിരീഷിന്റെ പുസ്തകം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈക്യാട്രി സോഷ്യൽ വർക്കർ ഡോ: കുര്യൻ ജോർജ് പുസ്തകം ഏറ്റു വാങ്ങി. എഴുത്തുകാരി രേഷ്മ അക്ഷരി പുസ്തക പരിചയം നടത്തി. കഥാ പാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച ഗിരീഷിന്റെ പുസ്തകം തികച്ചും ഒരു ആത്മാവിഷ്കാര നോവൽ ആണെന്നും ഒരു രണ്ടാം ഭാഗത്തിലൂടെ മാത്രമെ അത് പൂർണ്ണതയിൽ എത്തുകയുള്ളൂവെന്നും രേഷ്മ വിലയിരുത്തി.പി. ഉഷാ ദേവി, സലീം കുമാർ, നൗഷാദ് ഇബ്രാഹീം, കലാ മണ്ഡലം സത്യവ്രതൻ സംസാരിച്ചു. ട്രെന്റ് ബുക്സ് എഡിറ്റർ സതീഷ് കെ. സതീഷ് സ്വാഗതവും നന്ദിയും പറഞ്ഞു.