കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍പന നടത്തിയിരുന്ന പന്തീരങ്കാവ് സ്വദേശി ഹരിദാസന്‍ (60) പുതുജീവിതം പകര്‍ന്നുനല്‍കിയത് അഞ്ചുപേര്‍ക്ക്. മരണശേഷവും ഹരിദാസന്റെ അവയവങ്ങള്‍ ജീവിക്കുമെന്ന ആശ്വാസത്തിലാണ് കുടുംബം.
നിത്യജീവിതത്തിനായി ഉന്തുവണ്ടിയില്‍ പച്ചക്കറി കച്ചവടവുമായി കഴിഞ്ഞ ഹരിദാസനെ വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് 17നാണ് ബേബി മെമ്മോറിയല്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.
പരിശോധനകള്‍ക്കും സി. ടി. സ്‌കാന്‍ അവലോകനത്തിനും ശേഷം, തലച്ചോറിലുണ്ടായ രക്തസ്രാവമാണ് അബോധാവസ്ഥയിലാകാനുള്ള കാരണമെന്ന് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യുറോ സര്‍ജന്‍ ഡോ. ശിവകുമാര്‍ എസ് കണ്ടെത്തി. പിറ്റേന്ന് ഡോ. ഉമ്മര്‍ കെ, ഡോ. രവീന്ദ്രന്‍ സി, ഡോ. മോഹന്‍ ലെസ്ലി, ഡോ. ഗംഗാപ്രസാദ് എന്നിവരടങ്ങിയ വിദഗ്ധ സംഘം ഹരിദാസന് മസ്തിഷ്‌കമരണം സംഭവിച്ചതായി സ്ഥിരീകരിച്ചു.
ഹരിദാസന് ഭാര്യയും രണ്ട് കുട്ടികളുമാണുള്ളത്. മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനു ശേഷം, ഡോ. ശിവകുമാര്‍ അവയവദാനത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ഹരിദാസന്റെ കുടുംബത്തോട് സംസാരിക്കുകയും അവര്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ കേരള സര്‍ക്കാറിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടു. അതുവഴി യോഗ്യരായ സ്വീകര്‍ത്താക്കളെ കണ്ടെത്തുകയുമായിരുന്നു.
ഹരിദാസന്റെ അവയവങ്ങള്‍ 5 പേര്‍ക്കാണ് പുതുജീവിതമേകുക. തലശ്ശേരിയില്‍ നിന്നുള്ള 47കാരന് ഒരു കരള്‍ മാറ്റിവെച്ചു. ബേബി മെമ്മോറിയലിലെ ഡോ. ശൈലേഷ് ഐക്കോട്ട്, ഡോ. രാജേഷ് എം. സി, ഡോ. ബിജു ഐ. കെ. എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് നിന്നുള്ള 37കാരിക്ക് ബേബി മെമ്മോറിയലില്‍ വച്ച് ഡോ. പൗലോസ് ചാലിയും ഡോ. ജയമീന പിയും ചേര്‍ന്ന് വൃക്ക മാറ്റിവെച്ചു.
രണ്ടാമത്തെ വൃക്കയും കണ്ണുകളും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് നല്‍കി. ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ നിതിന്‍ രാജും അജേഷും ചേര്‍ന്നാണ് മൃതസഞ്ജീവനിയുമായുള്ള ഏകോപനം നിര്‍വഹിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.