പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ബൈപ്പാസിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അനുബന്ധമായിട്ടുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി . ഈ പദ്ധതി ഉടന്‍ തന്നെ ടെന്‍ഡര്‍ ചെയ്യാന്‍ കഴിയും. 15 കോടി രൂപയാണ് ഇതുവരെ ആളുകള്‍ക്കു വിതരണം ചെയ്തു സ്ഥലം ഏറ്റെടുത്തത്. ഏറ്റെടുത്ത ഭൂമി ആര് ബി ഡി സി ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.
60 പേരുടെ ഭൂമിയാണ് പെരുമ്പാവൂര്‍ ബൈപ്പാസിന്റെ ഒന്നാം ഘട്ട നിര്‍മ്മാണത്തിന് വേണ്ടി ഏറ്റെടുത്തിട്ടുള്ളത്. നിലവില്‍ രണ്ട് പേര് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും 90 ശതമാനം ആളുകളുടെയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞതിനാല്‍ നിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാവുന്നതാണ്.
2016 ലെ സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റിലൂടെയാണ് കേരളത്തിലെ നിരവധി ബൈപാസുകള്‍ക്ക് അംഗീകാരം നല്കിയപ്പോള് പെരുമ്പാവൂര്‍ ബൈപാസിനും അംഗീകാരം ലഭിച്ചത്.കേരളത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ സ്ഥലം ഏറ്റെടുക്കാന്‍ നടപടികള്‍ പൂര്‍ത്തിയായത് പെരുമ്പാവൂര്‍ ബൈപ്പാസിന് മാത്രമാണ്. നാല് കിലോമീറ്റര്‍ ദൂരം വരുന്ന പെരുമ്പാവൂര്‍ ബൈപാസ് രണ്ട് ഘട്ടങ്ങളായിട്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് . നിലവില്‍ പച്ചക്കറി ചന്തയുമായി ബന്ധപ്പെട്ട വരുന്ന സ്ഥലത്ത് എലിവേറ്റഡ് ഹൈവേ വേണമെന്ന് സര്‍ക്കാരിന്റെ ഉത്തരവ് ഉള്ളതിനാല്‍ അതുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കുവാന്‍ വേണ്ടിയാണ് ബൈപ്പാസ് രണ്ട് ഘട്ടങ്ങള്‍ ആക്കി മാറ്റിയിട്ടുള്ളത്.
നാല് കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പെരുമ്പാവൂര്‍ ബൈപാസിന്റെ ആദ്യഘട്ടത്തില്‍ ഒന്നര കിലോമീറ്റര്‍ ആണ് ദൂരം ഉള്ളത്. മരുത് കവല മുതല്‍ ഓള്‍ഡ് മൂവാറ്റുപുഴ റോഡ് വട്ടക്കാട്ടുപടി വരെയുള്ള മേഖലയിലാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പബ്ലിക് ഹിയറിങ്ങും അതോടൊപ്പം തന്നെയുള്ള നോട്ടിഫിക്കേഷന്‍ എല്ലാം പൂര്‍ത്തീകരിച്ച ശേഷം ആണ് ബൈപ്പാസ് നിര്‍മ്മാണ ഘട്ടത്തിലേക്ക് എത്തുന്നത്.
ബൈപ്പാസിന്റെ രണ്ടാംഘട്ടവുമായി ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നിന്നും അഗ്രികള്‍ച്ചറല്‍ ഡിപ്പാര്‍ട്ട്മെന്റ് നിന്നും അനുമതി ലഭ്യമായി. രണ്ടാംഘട്ട പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ ഇമ്പാക്ട് സ്റ്റഡി ടെന്‍ഡര്‍ ചെയ്യുകയും രാജഗിരി കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന് കോളേജിനെ തെരഞ്ഞെടുക്കുകയും ചെയ്തു. സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ഒന്നാംഘട്ടവുമായി ബന്ധപ്പെട്ട എല്ലാവിധ നോട്ടിഫികേഷനുകളും പൂര്‍ത്തീകരിച്ച തിനുശേഷമാണ് ഈ പദ്ധതി ആരംഭിക്കാന്‍ പോകുന്നത്.
അഞ്ചുവര്‍ഷംകൊണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട പഠനവും അതോടൊപ്പം തന്നെ വിവിധ നോട്ടിഫികേഷനുകളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഗസറ്റ് വിജ്ഞാപനവും ഇറക്കിയതിനു ശേഷമാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളത്. നാല് ഗ്രൂപ്പ് തിരിച്ചാണ് ഇതിന്റെ ഭൂമിയുടെ വില നിശ്ചയിച്ചിട്ടുള്ളത്. ഒന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ആര് ഒന്നിന് 29 ലക്ഷം രൂപ വീതവും രണ്ടര ശതമാനം പലിശയും, രണ്ടാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ആളുകള്‍ക്ക് ആര് ഒന്നിന് 13 ലക്ഷം രൂപയും പലിശയും മൂന്നാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ആള്‍ക്ക് 1 ലക്ഷം രൂപയും പലിശയും, നാലാം ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന ആളുകള്‍ക്ക് 24000 രൂപയും പലിശയുമാണ് ശരാശരി വില നിശ്ചയിച്ച് നല്‍കിയിട്ടുള്ളത്.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളുമായി സംസാരിച്ച് അവരുടെ തുകകള്‍ കൈമാറിയെങ്കിലും കൂടുതല്‍ തുക ആവശ്യപ്പെട്ടുകൊണ്ട് അവര്‍ക്ക് കോടതിയെ സമീപിക്കാനുള്ള അവകാശവും ഭൂഉടമകള്‍ക്ക് ലഭ്യമായിട്ടുണ്ട്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് മീറ്റിങ്ങുകള്‍ വിളിച്ചുകൂട്ടുകയും ഇപ്പോഴത്തെ കളക്ടര്‍ ജാഫര്‍ മാലിക് പ്രത്യേകം താല്‍പ്പര്യമെടുത്ത് മികച്ച ഉദ്യോഗസ്ഥരെ ഈ പദ്ധതി നിര്‍വഹണത്തിന് വേണ്ടി എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം നിയമിക്കുകയാണ് ചെയ്തിട്ടുള്ളത്.
ആലുവ മൂന്നാര്‍ റോഡ് നാലുവരിപ്പാത ആക്കുന്ന പദ്ധതിക്ക് 900 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ അനുവദിച്ചിട്ടുള്ളതും അതിന്റെ ഫോര്‍ വണ്‍ നോട്ടിഫിക്കേഷന്‍ ലേക്ക് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നതുമാണ്. ആലുവ മൂന്നാര്‍ റോഡ് നാലുവരിപ്പാത ആകുന്നത് പാലക്കാട്താഴം മുതല്‍ ഈ റോഡ് നാലുവരിപാത ആയിട്ട് തന്നെയാണ് ഇപ്പോള്‍ വിഭാവനം ചെയ്തിട്ടുള്ളത്. പെരുമ്പാവൂര്‍ ടൗണിലെ ഭൂമി ഏറ്റെടുക്കലും വികസനവും വലിയതോതില്‍ ചിലവ് വരും എന്നുള്ളതിനാല്‍ പെരുമ്പാവൂര്‍ ടൗണ്‍ നാലുവരിയില്‍ നിന്ന് 3 വരി ആക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ആലുവയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പെരുമ്പാവൂര്‍ ബൈപ്പാസ് വഴി മരുത് ജംഗ്ഷനിലേക്ക് കടത്തിവിടുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം. 101 കോടി രൂപയാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെങ്കിലും തുക ഭാവിയില്‍ കാലോചിതമായ വര്‍ധനവും സര്‍ക്കാര്‍ നല്‍കും.
പാലക്കാട് താഴം മുതല്‍ ആരംഭിക്കുന്ന പദ്ധതിയുടെ കുറെ ഭാഗം റോഡും പിന്നീട് എലിവേറ്റഡ് ഹൈവേ യുമായി പിപി റോഡിനെ ക്രോസ് ചെയ്ത് ലാന്‍ഡിങ് കൂടിയിട്ടാണ് ഈറോഡ് മുന്നോട്ടുപോകുന്നത്. നിലവിലെ നിയമമനുസരിച്ച് 80 ശതമാനം ഭൂമി ഏറ്റെടുത്തു കഴിഞ്ഞാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവുന്നതാണ് സംസ്ഥാന ഗവണ്മെന്റ് നിര്‍ദ്ദേശവും കിഫ്ബി യുടെ അനുമതിയും കൂടി ലഭ്യമായാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാവുന്നതാണ് . റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പ്പറേഷന് ഓഫ് കേരള ക്കാണ് നിര്‍മാണ ചുമതല ഉള്ളത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടിയന്തര മീറ്റിംഗ് കൂടി ടെന്‍ഡര്‍ നടപടികളിലേക്ക് മുന്നേറുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അറിയിച്ചു.