മംഗളൂരു:ഉടുപ്പി ഗവ.വനിത പി.യു കോളജ് കാമ്പസിൽ ശിരോവസ്ത്രം ധരിക്കുന്ന വിദ്യാർത്ഥിനികൾക്കും മാധ്യമപ്രവർത്തകർക്കും ചൊവ്വാഴ്ച മുതൽ പ്രവേശനം അനുവദിക്കില്ലെന്ന് ഉടുപ്പി എം.എൽ.എയും ബി.ജെ.പി നേതാവുമായ കെ.രഘുപതി ഭട്ട് പറഞ്ഞു.തിങ്കളാഴ്ച പ്രശ്നം ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത യോത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോളജ് വികസന സമിതി ചെയർമാൻ കൂടിയായ ഭട്ട്.
ഹിജാബ് ധരിച്ച് ക്ലാസിൽ പ്രവേശിക്കുക എന്നത് അനുവദിക്കാനേ കഴിയില്ലെന്ന് എംഎൽഎ പറഞ്ഞു.സർക്കാറിന്റേയും കോളജ് കമ്മിറ്റിയുടേയും തീരുമാനമാണ്.ഹിജാബ് ധരിക്കാൻ ശാഠ്യം പിടിക്കുന്ന വിദ്യാർത്ഥിനികളുടെ ഉമ്മമാർ യോഗത്തിൽ പങ്കെത്തിരുന്നു.വീട്ടിലെ പുരുഷന്മാരുമായി ആലോചിക്കട്ടേ എന്നാണ് അവർ അറിയിച്ചത്.ഹിജാബിന്റെ പേരിൽ സമരം ചെയ്യാനാണ് ഭാവമെങ്കിൽ അവരെ കാമ്പസിൽ കടത്തില്ല.ഈ വിഷയവുമായി ബന്ധപ്പെട്ടാണെങ്കിൽ മാധ്യമപ്രവർത്തകരേയും സംഘടനകളേയും കാമ്പസിൽ പ്രവേശിപ്പിക്കില്ലെന്നും ഭട്ട് പറഞ്ഞു.
എട്ടു വിദ്യാർത്ഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കർണാടക സർക്കാറിനോട് ആവശ്യപ്പെട്ട റിപ്പോർട്ട് തയ്യാറാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ വിവരശേഖരം നടത്തുന്നതിനിടെയാണ് എംഎൽഎ യോഗം വിളിച്ചത്..മനുഷ്യാവകാശ, വിദ്യാഭ്യാസ അവകാശ ലംഘനങ്ങളാണ് വിദ്യാർത്ഥികൾ നേരിടുന്നതെന്ന് ലഭിച്ച പരാതിയിൽ നിന്ന് മനസ്സിലാവുന്നതായി നിരീക്ഷിച്ചാണ് റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി,ഉടുപ്പി ജില്ല ഡെപ്യൂട്ടി കമ്മീഷണർ (കളക്ടർ) എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകിയത്.കലബുറുഗിയിലെ മുഹമ്മദ് റിയാസുദ്ദീന്റേതാണ് പരാതി.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം 27 മുതൽ രണ്ടാം വർഷക്കാരായ ആറും ഒന്നാം വർഷ ക്ലാസുകളിലെ രണ്ടും കുട്ടികൾ ക്ലാസിന് പുറത്താണ്.വരാന്തയിൽ ഇരുന്ന് ക്ലാസുകൾ ശ്രദ്ധിച്ചും സഹപാഠികളുടെ നോട്ട്സ് വാങ്ങി പകർത്തിയുമാണ് കുട്ടികൾ മുന്നോട്ട് പോയിരുന്നത്.എന്നാൽ വരാന്ത പഠനം വിലക്കിയ കോളജ് അധികൃതർ ഈ കുട്ടികൾക്ക് നോട്ട്സ് കൈമാറരുതെന്ന് മറ്റു വിദ്യാർത്ഥികൾക്ക് താക്കീതും നൽകിയിരികിയതിന്റെ തുടർച്ചയായാണ് കാമ്പസിലേക്ക് തന്നെ വിലക്കേർപ്പെടുത്തി എം.എൽ.എയുടെ ഭീഷണി.. കർണാടകയിൽ കോളജുകളിൽ യൂനിഫോം നിർബന്ധം അല്ല.ഉടുപ്പി കോളജിൽ ഏർപ്പെടുത്തിയ യൂനിഫോം ക്ലാസുകളിൽ നിന്ന് പുറത്താക്കിയ കുട്ടികളും ധരിക്കുന്നുണ്ട്.ഹിജാബ് കൂടി ഉപയോഗിക്കുന്നതിന്റെ പേരിൽ അവരെ അവഹേളിക്കുന്നത് മനുഷ്യാവകാശ ലംഘനം എന്നതിനൊപ്പം ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള വിദ്യാഭ്യാസ അവകാശ നിഷേധവുമാണെന്നാണ് പരാതിക്കാരൻ ദേശീയ മനുഷ്യാവകാശ കമ്മീഷനെ ബോധിപ്പിച്ചത്.
ഓൺലൈൻ ക്ലാസിന് വഴങ്ങിയാൽ പുറത്തു നിറുത്തിയ ദിവസങ്ങളിലെ ഹാജർ നൽകാം എന്ന മെഗാ ഓഫറുമായി ബിജെപി എംഎൽഎ രംഗത്തുവന്നിരുന്നു.ആ നിർദേശം ഹിജാബ് ധാരിണികൾ തള്ളുകയാണുണ്ടായത്.



