വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്: കെ. റെയിലിനെതിരെ ഉയര്‍ന്നുവരുന്ന ജനകീയ സമരം അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇന്നലെ കണ്ണൂരില്‍ അത്തരമൊരു ശ്രമമാണ് ഉണ്ടായതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയാണ് സംഭവവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്തത്. പദ്ധതി നടപ്പാക്കുന്നതിന് മുമ്പ്ജനങ്ങളുമായി ചര്‍ച്ച ചെയ്യുമെന്ന് പ്രഖ്യാപിച്ച മന്ത്രി എം.വി ഗോവിന്ദന്‍ പങ്കെടുത്ത യോഗത്തിലാണ് സമരക്കാരെ നിഷ്ഠൂരമായി കൈകാര്യം ചെയ്തത്. പൊലീസ് നോക്കിനില്‍ക്കെയാണ് ഡി.വൈ.എഫ്.ഐക്കാര്‍ സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലി ചതച്ചത്.
എന്തായാലും കെ. റെയിലുമായി മുന്നോട്ടുപോകുമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്. സി.പി.ഐ, എന്‍.സി.പി തുടങ്ങിയ ഘടകകക്ഷികള്‍ സി.പി.എമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പദ്ധതിയെ അനുകൂലിക്കുന്നുണ്ടെങ്കിലും അവരുടെ അണികളും പോഷകസംഘടനകളും എതിര്‍പ്പുമായി രംഗത്തുണ്ട്.
പദ്ധതിയുടെ ഡി.പി.ആര്‍ പുറത്തുവിട്ടതില്‍ തന്നെ ജനങ്ങള്‍ സംശയത്തോടെയയാണ് കാണുന്നത്. ഡി.പി.ആര്‍ രഹസ്യരേഖയാണെന്നും അത് പുറത്തുവിടാന്‍ ആവില്ലെന്നുമായിരുന്നു കെ. റെയില്‍ അധികാരികളുടെ നിലപാട്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ രേഖ പുറത്തുവിടുകയായിരുന്നു. സമൂഹത്തിലെ ഉന്നതരുമായി ചര്‍ച്ച നടത്തുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ പദ്ധതിയുടെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് നേതൃത്വത്തിനും സാധിച്ചിട്ടില്ല. പദ്ധതിയെ അനുകൂലിച്ചുകൊണ്ട് രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച എന്‍.സി.പി പോലുള്ള ഘടകകക്ഷികള്‍ ഇപ്പോഴും അണിയറയില്‍ തന്നെ നിലയുറപ്പിക്കുകയാണ്. സ്വന്തം അണികളെയും പൊതുജനങ്ങളെയും ഭയന്നാണ് അവരുടെ നില്‍പ്. സി.പി.ഐയുടെ പോഷകസംഘടനയായ യുവകലാസാഹിതി പദ്ധതിക്കെതിരെ ശക്തമായി പ്രതികരിക്കുകയുണ്ടായി. എല്‍.ജെ.ഡിയും പരസ്യമായി പദ്ധതിക്കുവേണ്ടി രംഗത്തുവരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അതേസമയം, പദ്ധതി എന്തായാലും നടപ്പാക്കണമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. പ്രക്ഷോഭങ്ങളെ കഴിയുന്നത്ര അടിച്ചൊതുക്കാനാണ് ആലോചിക്കുന്നത്. ഇതിനായി ഡി.വൈ.എഫ്.ഐയെയാണ് ഉപയോഗപ്പെടുത്തുന്നത്. അതേസമയം, സാമൂഹികാഘാത പഠനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിക്ക് ഉത്തരംമുട്ടുകയാണ്. പ്രക്ഷോഭരംഗത്ത് ശക്തമായി നിലകൊള്ളുന്ന കോണ്‍ഗ്രസിനെ ആക്രമിക്കുന്നതിന്റെ ഭാഗമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ പ്രത്യേകമായി ലക്ഷ്യം വെച്ചാണ് സി.പി.എം നീങ്ങുന്നത്. സുധാകരനെതിരെ വികാരമുയര്‍ത്തി കെ. റെയില്‍ സമരത്തില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്.
അതേസമയം, ഡി.പി.ആര്‍ തയാറാക്കിയശേഷം സര്‍വേ നടത്തുന്നത് എന്തിനാണെന്ന ഹൈക്കോടതിയുടെ ചോദ്യം സര്‍ക്കാറിന് പ്രഹരമായിരിക്കുകയാണ്. ഡി.പി.ആറില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നതും സംസ്ഥാന സര്‍ക്കാറിന് ഭീഷണിയാണ്. പതിനായിരകണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന പദ്ധതി എന്തിന് എന്ന ചോദ്യത്തെ നേരിടാന്‍ സര്‍ക്കാറിന്റെ കൈയില്‍ വാദമുഖങ്ങളില്ല. വികസനം എന്ന കാര്യം മാത്രമാണ് പറയാനുള്ളത്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് പകരം ഭൂമി നല്‍കാന്‍ കഴിയുമോ എന്ന് വ്യക്തമല്ല. പകരം നഷ്ടപരിഹാരം മാത്രം എന്ന ആശയത്തില്‍ നില്‍ക്കുകയാണെങ്കില്‍ സ്ഥലം നഷ്ടപ്പെടുന്നവര്‍ പെരുവഴിയിലാകും. കല്ലായി പുഴയില്‍ 18 മീറ്റര്‍ താഴ്ചയില്‍ തുരങ്കപാത ഉണ്ടാക്കുമെന്നെല്ലാമുള്ള പദ്ധതി രേഖ പാരിസ്ഥിതികമായി ഉണ്ടാവുന്ന ആഘാതത്തിന്റെ സൂചന നല്‍കുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് ജനങ്ങള്‍ പദ്ധതിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.



