കോഴിക്കോട്: നഗരം കേന്ദ്രീകരിച്ച് നടന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസിലെ മൂന്നാംപ്രതി പൊറ്റമ്മല്‍ ഹരികൃഷ്ണയില്‍ എം.ജി കൃഷ്ണപ്രസാദ് കോടതിയില്‍ കീഴടങ്ങി. കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൃഷ്ണപ്രസാദ് കീഴടങ്ങിയത്.
കോഴിക്കോട്ടെ എക്സ്ചേഞ്ച് നടത്തിപ്പിലെ പ്രധാന ആസൂത്രകരില്‍ ഒരാളായിരുന്നു കൃഷ്ണപ്രസാദ്. ഇന്നലെ ഷബീറിനെ വയനാട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോയ സമയത്താണ് കൃഷ്ണപ്രസാദ് കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്. കൃഷ്ണപ്രസാദിന്റെ വയനാട്ടിലെ ഒളിത്താവളം സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയിരുന്നു. ഐ.ടി രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണപ്രസാദ് ആണ് എക്സ്ചേഞ്ച് നടത്തിപ്പിന് സാങ്കേതിക സഹായം നല്‍കിയിരുന്നത്. കോഴിക്കോട്ടെ ആറു കേസുകളിലും ഇയാള്‍ പ്രതിയാണ്.
അതേസമയം, കസ്റ്റഡിയില്‍ വാങ്ങിയ പ്രതി ഷബീറിനെ ഇന്നലെ വയനാട് എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതി ഒളിവില്‍ കഴിഞ്ഞ വയനാട് പൊഴുതന കുറുവാന്തോടുള്ള പണി പുരോഗമിക്കുന്ന റിസോര്‍ട്ടിലും പ്രതി മുന്‍പ് ഒളിവില്‍ കഴിഞ്ഞ വാടക വീട്ടിലും ആണ് തെളിവെടുപ്പ് നടത്തിയത് . പ്രതി ഷബീറിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് റിസോര്‍ട്ട് എന്ന് ആണ് പ്രാഥമികമായി അറിയാന്‍ കഴിയുന്നത് .റിസോര്‍ട്ടില്‍ ആഡംബര നീന്തല്‍ ക്കുളം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. റിസോര്‍ട്ടിന്റെ അനുമതി , രജിസ്ട്രേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട് .ഇക്കാര്യത്തിനായി വില്ലേജ് റവന്യൂ അധികാരികളുമായി പോലീസ് ഔദ്യോഗിക ആശയ വിനിമയം നടത്തും. പ്രതി ഒളിവില്‍ കഴിയുന്ന സമയത്ത് റിസോര്‍ട്ടില്‍ പല തവണ വന്നതായും താമസിച്ചതായും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട് . സമീപ പ്രദേശത്ത് ആള്‍ താമസമില്ലാത്തതിനാല്‍ തന്നെ പ്രതിക്ക് ആരുമറിയാതെ ഒളിവില്‍ കഴിയാന്‍ കഴിഞ്ഞതായി പോലീസ് പറയുന്നു.
പ്രതികളായ അബ്ദുള്‍ ഗഫൂറിനെയും കൃഷ്ണ പ്രസാദിനെയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തും . ഡിസ്ട്രിക്ട് ക്രൈം ബ്രാഞ്ച് അസി കമ്മീഷണര്‍ എ ജെ ജോണ്‍സന്റെ നേതൃത്വത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഷബീറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഗള്‍ഫിലേക്ക് കടന്ന അഞ്ചാംപ്രതി നിയാസ് കുട്ടശ്ശേരിയാണ് ഇനി പിടികിട്ടാനുള്ളത്.



