മംഗളൂരു:ഷിവമോഗ്ഗയിൽ ബജ്റംഗ്ദൾ പ്രവർത്തകനായ യുവാവ് ഞായറാഴ്ച രാത്രി പത്തോടെ അജ്ഞാത സംഘത്തിന്റെ അക്രമത്തിൽ കൊല്ലപ്പെട്ടു.ഷിവമോഗ്ഗ ടൗണിൽ തയ്യൽ ജോലിക്കാരനും ഭാരതി കോളനി രവിവർമ്മ ലൈനിൽ താമസക്കാരനുമായ ഹർഷയാണ്(23) മരിച്ചത്.സംഭവത്തിന് ഹിജാബ് പ്രശ്നങ്ങളുമായി എന്തെങ്കിലും ബന്ധമുള്ളതായി സൂചനയില്ലെന്ന് മരിച്ച യുവാവിന്റെ വീട് സന്ദർശിച്ച ശേഷം ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര പറഞ്ഞു.മയക്കുമരുന്ന് മാഫിയാ പോരാണ് കൊലപാതകത്തിന് പിന്നിൽ എന്ന് സംശയിക്കുന്നതായി പറഞ്ഞ ഭദ്രാവതി(ഷിവമോഗ്ഗ)എം.എൽ.എയും കോൺഗ്രസ് നേതാവുമായ ബി.കെ.സംഗമേഷ് മുഖ്യമന്ത്രിയുടെ ജില്ലയിൽ ഇന്റലിജൻസ് വിഭാഗത്തിന്റെ കഴിവുകേടാണ് പ്രടകടമാവുന്നതെന്ന് ആരോപിച്ചു.മേഖലയിൽ നിരോധാജ്ഞ പ്രഖ്യാപിച്ചു.ജില്ല പൊലീസ് സൂപ്രണ്ട് ലക്മിപ്രസാദിന്റെ നേതൃത്വത്തിൽ കനത്ത പൊലീസ് ബന്തവസ് ഏർപ്പെടുത്തി.ഭദ്രാവതി സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാലയങ്ങളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധി നൽകി.എസ്.എസ്.എൽ.സി പ്രിപ്പറേറ്ററി പരീക്ഷകളും മാറ്റിവെച്ചതായി തഹസിൽദാർ പ്രദീപിന്റെ നിരോധാജ്ഞ ഉത്തരവിൽ പറഞ്ഞു.ഇന്ന് രാവിലെ എട്ടിന് പ്രാബല്യത്തിൽ വന്ന നിരോധാജ്ഞ നാളെ രാത്രി 10 വരെയാണ്.രാത്രി 11നും പുലർച്ചെ അഞ്ചിനും ഇടയിൽ ഇരുചക്ര വാഹനങ്ങൾ ഉപയോഗിക്കരുത്.രാത്രി ഒമ്പതോടെ കടകളും തിയറ്ററുകളും അടക്കണം.
സംഭവത്തെത്തുടർന്നും തിങ്കളാഴ്ച മൃതദേഹം വഹിച്ചുള്ള വിലാപയാത്രയിലും അഴിച്ചുവിട്ട അക്രമങ്ങളിൽ സ്ഥാപനങ്ങളും വിഹനങ്ങളും തകർന്നു.ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ് മൃതദേഹം വിദ്യാനഗർ റോട്ടറി ശ്മശാനത്തിലേക്ക് വിലാപയാത്രയായി കൊണ്ടുപോവും വഴിയാണ് അക്രമങ്ങൾ അരങ്ങേറിയത്.അക്രമികൾ നടത്തിയ കല്ലേറിൽ മാധ്യമ ഫോട്ടോഗ്രാഫർ,വനിത പൊലീസ്, വഴിയാത്രക്കാർ എന്നിവർക്ക് പരുക്കേറ്റു.ഇരുപതോളം വാഹനങ്ങൾ അടിച്ചു തകർത്തും തീവെച്ചും നശിപ്പിച്ചു.കനത്ത പൊലീസ് സംഘം വിലാപയാത്രയുടെ മുന്നിലും പിറകിലും സഞ്ചരിക്കുമ്പോഴാണ് അക്രമികൾ അഴിഞ്ഞാടിയത്.
ബജ്റംഗ്ദൾ,വിശ്വഹിന്ദു പരിഷത്ത് സംഘടനകളുടെ മുന്നണിപ്പോരാളിയായ ഹർഷ ബജ്റംഗ്ദൾ ഷിവമോഗ്ഗ ജില്ല കോഓർഡിനേറ്ററായിരുന്നു.കാറിൽ വന്ന അഞ്ചംഗ സംഘം മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിയ ശേഷം അതേ വാഹനത്തിൽ രക്ഷപ്പെടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നതായി പൊലീസ് പറഞ്ഞു.പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.
മരണ വിവരം അറിഞ്ഞ് സംഘടിച്ചെത്തിയ സംഘ്പരിവാർ പ്രവർത്തകർ തെരുവിലിറങ്ങി.അടഞ്ഞുകിടന്ന കടകളുടെ ഷട്ടറുകൾ കേടുവരുത്തിയും നിറുത്തിയിട്ട വാഹനങ്ങൾ തകർത്തും സംഘം മുന്നേറുന്ന ദൃശ്യങ്ങൾ സി.സി.ടി.വികളിലുണ്ട്.ഷിവമോഗ്ഗ സിഗെഹട്ടി മേഖലയിലാണ് കൂടുതൽ നാശനഷ്ടം.
ഹിജാബ് പ്രശ്നവത്കരിച്ചതിനെത്തുടർന്ന് ഏറെ സംഭവങ്ങൾ അരങ്ങേറിയ പ്രദേശമാണ് ഷിവമോഗ്ഗ.ഹിജാബ് പ്രതിരോധിക്കാൻ കാവിഷാൾ അണിഞ്ഞ വിദ്യാർത്ഥികൾ കോളജ് ഫ്ലാഗ്പോസ്റ്റിൽ നിന്ന് ദേശീയ പതാക മാറ്റി പകരം കാവിക്കൊടി കെട്ടിയ സംഭവത്തിൽ ആർക്കെതിരേയും നടപടിയുണ്ടായിട്ടില്ല.ചെങ്കോട്ടയിൽ കാവിക്കൊടി പാറുന്ന കാലം വിദൂരമല്ലെന്ന മുതിർന്ന ബിജെപി നേതാവും ഗ്രാമവികസന-പഞ്ചായത്ത് മന്ത്രി കെ.എസ്.ഈശ്വരപ്പയുടെ പ്രഖ്യാപനമാണ് തുടർന്നു വന്നത്.ഈ വിഷയത്തിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാ സാമാജികർ സംയുക്ത സഭാ സമ്മേളനത്തിൽ രാത്രിയും പിരിയാതെ സമരത്തിലാണ്.ഹിജാബ് അഴിക്കാൻ പറഞ്ഞതിൽ പ്രതിഷേധിച്ച 58 വിദ്യാർത്ഥികളെ കൂട്ടത്തോടെ സസ്പെന്റ് ചെയ്ത സംഭവവും ഷിവമോഗ്ഗയിലാണുണ്ടായത്.ഈ സാഹചര്യത്തിൽ കൊല്ലപ്പെട്ട ഹർഷ പ്രത്യേക മത വിഭാഗത്തിന് അപകീർത്തികരമായ കാര്യങ്ങൾ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതും വിവാദമായി.ദൊഡ്ഡപേട്ട പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു.



