സൂപ്പി വാണിമേൽ
മംഗളൂരു: ന്യൂനപക്ഷ വിഭാഗങ്ങൾ നടത്തുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശിരോവസ്ത്രം വിലക്കി കർണാടക സർക്കാർ.ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്-വഖഫ് കാര്യ സെക്രട്ടറി മേജർ പി.മണിവർണൻ ഇറക്കിയ സർക്കുലർ പ്രകാരം ഹിജാബ്,സ്കാഫ്,കാവിഷാൾ തുടങ്ങി മത ചിഹ്നങ്ങൾ ക്ലാസിൽ ധരിക്കാൻ പാടില്ല. കർണാടക ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഇടക്കാല വാക്കാൽ ഉത്തരവ്
മൗലാന ആസാദ് ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ സ്കൂൾ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് എന്നിവയുടെ കീഴിലുള്ള സ്ഥാപനങ്ങൾക്കും ബാധകമാണെന്ന് പറയുന്നുണ്ടെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടി.
ആസാദ് സ്കൂൾ വിദ്യാർത്ഥിനികൾ ക്ലാസിൽ ഹിജാബ് ധരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് പുതിയ സർക്കുലർ.
അതേസമയം ക്ലാസുകളിൽ ഹിജാബ് ധരിക്കാനുള്ള മൗലികാവകാശം അനുവദിച്ചു കിട്ടണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച റിട്ട് ഹരജികളിലെ വാദം ഹൈക്കോടതി ഫുൾ ബെഞ്ച് മുമ്പാകെ തുടരുകയാണ്.വെള്ളിയാഴ്ച ഉച്ച 2.30നാണ് അടുത്ത ഹിയറിംഗ്.സർക്കാറിന്റെ അഭിപ്രായം ബോധിപ്പിക്കാൻ അഡ്വ.ജനറൽ പ്രഭുലിങ് നവഡ്ഗി സമയം ചോദിച്ചതിനാൽ വിധി പറയൽ നീണ്ടേക്കും.
വ്യാഴാഴ്ച ഉടുപ്പി ഡോ.ഡി.ശങ്കർ ഗവ.ഫസ്റ്റ് ഗ്രേഡ് കോളജിൽ ഹിജാബ് അഴിക്കണം എന്ന അധികൃതരുടെ നിർദ്ദേശത്തിന് വഴങ്ങാൻ കൂട്ടാക്കാതെ 60 കുട്ടികൾ വീടുകളിലേക്ക് മടങ്ങി.മംഗളൂറുവിൽ രണ്ടു കോളജുകളിലെ 28 കുട്ടികൾ ഹിജാബ് അഴിക്കാൻ വഴങ്ങാതെ മടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണർ എൻ.ശശികുമാർ പറഞ്ഞു.ശിരോവസ്ത്രം പ്രശ്നത്തിന് തുടക്കമിട്ട ഉടുപ്പി ഗവ.പി.യു വനിത കോളജിലെ എട്ടു വിദ്യാർത്ഥിനികൾ വ്യാഴാഴ്ച കോളജിൽ വന്നില്ല.ഉടുപ്പി, ദക്ഷിണ കന്നട ജില്ലകളിൽ കനത്ത പോലീസ് കാവലിലാണ് സ്കൂൾ, കോളജുകൾ പ്രവർത്തിക്കുന്നത്



