സൂപ്പി വാണിമേൽ
മംഗളൂരു:മാണ്ട്യ ജില്ലയിലെ കൃഷ്ണ രാജ നഗറിൽ യുവതിയേയും നാലു കുട്ടികളേയും ഉറക്കത്തിൽ വെട്ടിക്കൊന്നു.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെറുകിട വ്യാപാരികൾ തിങ്ങിപ്പാർക്കുന്ന ബസാർ ലൈനിൽ വസ്ത്രവ്യാപാരി ഗംഗാറാമിന്റെ ഭാര്യ ലക്ഷ്മി (32), മക്കളായ രാജ്(12),കോമൾ(ഏഴ്),കുനൽ(നാല്),ബന്ധു ഗോവിന്ദ(എട്ട്) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.ഞായറാഴ്ച പുലർച്ചെ മൂന്നോടെയാവാം അക്രമം എന്നാണ് കെ.ആർ.എസ് പൊലീസിന് ലഭിച്ച സൂചന.
ഗംഗാറാം ചരക്കെടുക്കാനുള്ള യാത്രയിലായിരുന്നതിനാൽ വീട്ടിൽ ഉണ്ടായിരുന്നില്ല.
അഞ്ചു മണിയോടെ ഉണർന്ന് വീട്ടുജോലികൾ ആരംഭിക്കുന്ന ലക്ഷ്മി അയൽവാസികളെ ഉണർത്തുകയും ചെയ്യുമായിരുന്നു.പുലരുന്നതോടെ അവരുടെ മക്കൾ പുറത്തിറങ്ങുകയും ചെയ്യും.ഇന്ന് ആ പതിവ് തെറ്റിയതിനാൽ അയൽവാസികൾ വിളിക്കുകയും വാതിൽ മുട്ടുകയും ചെയ്തെങ്കിലും അകത്ത് അനക്കമുണ്ടായിരുന്നില്ല.ചാരിയ നിലയിൽ കിടന്ന വാതിൽ തുറന്ന് കടന്നപ്പോൾ കണ്ടത് ഹൃദയഭേദക കാഴ്ചകൾ.ലക്ഷ്മിയും മൂന്ന് മക്കളും ഒരു മുറിയിലും ഗംഗാറാമിന്റെ സഹോദരപുത്രൻ ഗോവിന്ദ മറ്റൊരു മുറിയിലും ചോരയിൽ കുളിച്ച് മരിച്ചു കിടക്കുകയായിരുന്നു.
അയൽവാസികൾ വിവരം നൽകിയതനുസരിച്ച് എത്തിയ പൊലീസ് ബസാർ ലൈനിലേക്കുള്ള ഇടുങ്ങിയ പാത അടച്ച് അക്രമം നടന്ന വീട്ടിൽ പരിശോധന നടത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.അലമാര തുറന്നിട്ട നിലയിലാണ്.
രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തരേന്ത്യയുടെ പലഭാഗങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ നാല്പത് വർഷത്തോളമായി ബസാർ ലൈനിൽ താമസിക്കുന്നു.അവിടങ്ങളിൽ നിന്നുള്ള വസ്ത്രങ്ങൾ കൊണ്ടുവന്ന് മൈസൂറുവിന്റെ വിവിധ ഭാഗങ്ങളിൽ വില്പന നടത്തുകയാണ് ചെയ്യുന്നത്.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി അന്വേഷണം ആരംഭിച്ചു.ദക്ഷിണ മേഖല ഐ.ജി പ്രവിൺ മധുകർ പവാർ,മാണ്ട്യ ജില്ല പൊലീസ് സൂപ്രണ്ട് എൻ.യതീഷ്, ശ്രീരംഗപട്ടണം ഡിവൈ.എസ്.പി എസ്.എൻ.സന്ദശ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.



