ഇടുക്കി: ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദ്ധാനം ചെയ്ത് ബിജെ പി നേതാവ് വിവിധ ആളുകളില്‍ നിന്നായി കോടികള്‍ തട്ടിയെടുത്തതായി ആരോപണം.പാര്‍ട്ടിയുടെ മദ്ധ്യമേഖലാ ചുമതലയുള്ള കട്ടപ്പന സ്വദേശിയാണ് ആരോപണ വിധേയന്‍.39 പേരില്‍ നിന്നായി 6.5 ലക്ഷം രൂപ വീതം ഇയാള്‍ തട്ടിയെടുത്തുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.സംഭവത്തില്‍ കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിയും ബി.ജെ.പി ഉടുമ്പന്‍ചോല നിയോജകമണ്ഡലം പ്രസിഡന്റുമായ രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ,സംഘടന സെക്രട്ടറി എ.ഗണേഷ് എന്നിവര്‍ക്ക് പരാതി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലാണ് നിയോജക മണ്ഡലം പ്രസിഡന്റായ രാധാകൃഷ്ണന്റെ മകന്റെ കൈയ്യില്‍ നിന്നും അയല്‍വാസിയായ മറ്റൊരു ബി ജെ പി പ്രവര്‍ത്തകന്റെ പക്കല്‍ നിന്നും നേതാവ് പണം പിരിച്ചു തുടങ്ങിയത്.ഇരുവരുടെയും കൈയില്‍ നിന്നായി 13 ലക്ഷത്തോളം രൂപ കൈക്കലാക്കി.ഇത്തരത്തില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരില്‍ നിന്നാണ് ജില്ലാ നേതാവ് ജോലി വാഗ്ദ്ധാനം ചെയ്ത് പണം കൈക്കലാക്കിയത്. പണം ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ ജോലിയെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.പണം നല്‍കിയവര്‍ക്കായി തൃശ്ശൂര്‍, കോയമ്ബത്തൂര്‍ എന്നിവിടങ്ങളായി പ്രത്യേക ഇന്റര്‍വ്യൂ ഒരുക്കി.എന്നാല്‍ പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ആളുകള്‍ക്ക് തട്ടിപ്പാണോയെന്ന സംശയം ഉടലെടുത്തത്.
ഇക്കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ നേതാവ് ഒഴിഞ്ഞു മാറിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്.
സംസ്ഥാന നേതൃത്വത്തിന് ലഭിച്ച പരാതിയെ തുടര്‍ന്ന് ബി.ജെ.പി സംഘടനാ സെക്രട്ടറി എ.ഗണേഷ്, സഹസംഘടന സെക്രട്ടറി സുഭാഷ് എന്നിവര്‍ കഴിഞ്ഞ ദിവസം കട്ടപ്പനയിലെത്തി അന്വേഷണം നടത്തി മടങ്ങി.തട്ടിയെടുത്ത പണം തിരികെ നല്‍കിയില്ലെങ്കില്‍ നേതാവിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് വഞ്ചിക്കപ്പെട്ടവരുടെ തീരുമാനം. ആരോപണ വിധേയനായ നേതാവ് മുന്‍പും ഒട്ടനവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.അന്ന് ഇയാളെ സംഘടനയുടെ ചുമതലകളില്‍ നിന്നും ബി ജെ പി നേതൃത്വം മാറ്റുകയും ചെയ്തിരുന്നു.



