സ്വന്തം ലേഖകന്‍
മംഗളൂറു: മൂന്ന് കുരുന്നുകളെ കിണറിലെറിഞ്ഞു കൊന്ന സംഭവത്തില്‍ വെറുങ്ങലിച്ചു നില്‍ക്കുകയാണ് നഗരത്തോട് ചേര്‍ന്ന പത്മന്നൂര്‍ കിന്നിഗോളി ഗ്രാമം.അടുത്ത ചൊവ്വാഴ്ച രണ്ടാമത്തെ മകന്‍ ഉദയയുടെ പന്ത്രണ്ടാം ജന്മ ദിനത്തില്‍ മുറിക്കാനുള്ള കേക്ക് ഒരുക്കാന്‍ ബേക്കറിയില്‍ ഏര്‍പ്പാട് ചെയ്തിരുന്നു അമ്മ ബീഡിത്തൊഴിലാളി ലക്ഷ്മി.ഉദയന് പുനറൂര്‍ യു.പി സ്‌കൂളിലേക്കും മൂത്തമകള്‍ രശ്മിതക്ക്(14)കട്ടീല്‍ ഹൈസ്‌ക്കൂളിലേക്കുമുള്ള യൂനിഫോമുകള്‍ തയിച്ചുകിട്ടിയതിന്റെ സന്തോഷത്തിലുമായിരുന്നു ലക്ഷ്മി.ഏറ്റവും ഇളയ ആറു വയസ്സുകാരന്‍ ദക്ഷ പത്മന്നൂര്‍ അംഗണവാടിയിലാണ് പോയ്‌ക്കൊണ്ടിരുന്നത്.

കടമെടുത്ത പണം വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്തതിന്റെ കടുത്ത പിരിമുറുക്കത്തിലായിരുന്നു മക്കളെ മരണത്തിലേക്കെറിഞ്ഞ ഹിതേഷ് എന്ന് കിണറില്‍ നിന്ന് പരുക്കുകളോടെ രക്ഷപ്പെടുത്തിയ ഭാര്യ ലക്ഷ്മി പൊലീസിനോട് പറഞ്ഞു.ഒന്നര ലക്ഷം രൂപ മുടക്കി കട തുടങ്ങാനുള്ള ചെറിയ കെട്ടിടം പണിതെങ്കിലും ലൈസന്‍സ് ലഭിച്ചില്ല.
വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ നല്‍കിയ സ്‌നേഹവും പരിഗണനയും രണ്ടാമത്തെ മകന്‍ ജനിച്ചതോടെ ഹിതേഷില്‍ നിന്നുണ്ടായില്ല.മക്കളുടെ വൈകല്യങ്ങളും അലട്ടുന്നുണ്ടായിരുന്നു.
ഈയിടെയായി വീട്ടിലും പുറത്തും മൗനിയായിരുന്നു ഹിതേഷ്.എങ്കിലും ഇത്ര കടുംകൈ കാണിക്കുമെന്ന് കരുതിയില്ല.അയാളെ സംഭവത്തെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.



