പി കെ നിയാസ്
1992 ഡിസംബര്‍ 6 മാത്രമല്ല, 2019 നവംബർ 9ഉം മറക്കാനാവാത്ത ദിവസമാണ്. ഇന്ത്യൻ മതേതരത്വം ചവറ്റു കൊട്ടയിൽ എറിയപ്പെട്ട കൊടിയ നീതി നിഷേധത്തിന്റെ ദിനങ്ങളാണ് രണ്ടും.
1992 ഡിസംബർ ആറിന് പതിനായിരക്കണക്കിന് കര്‍സേവകര്‍ അയോധ്യയില്‍ ഒത്തുകൂടി ബാബരി മസ്ജിദ് തകര്‍ത്ത് താല്‍ക്കാലിക ക്ഷേത്രംസ്ഥാപിച്ചു. തുടർന്നുണ്ടായ കലാപങ്ങളിൽ കൊല്ലപ്പെട്ടത് ആയിരക്കണക്കിന് ആളുകൾ. തുടർന്നു വരുന്ന അനന്തരങ്ങൾ അതിലേറെ ഞെട്ടിക്കുന്നത്.400 വര്‍ഷത്തിലേറെ മുസ്‌ലിംകള്‍ ആരാധന നടത്തിയിരുന്ന ബാബരി മസ്ജിദിന്റെ 2.77 ഏക്കര്‍ ഭൂമി രാമേക്ഷത്ര നിര്‍മാണത്തിന് കൈമാറണമെന്ന 2019 നവംബര്‍ 9 ലെ സുപ്രീം കോടതി വിധി അപ്രതീക്ഷിതമായിരുന്നില്ല. ഒരു ഫാഷിസ്റ്റ് ഭരണകൂടം ജുഡീഷ്യറിയെ എങ്ങനെ വരുതിയിലാക്കുമെന്നതിന്റെ ഭീകരമായ ഉദാഹരണമായിരുന്നു അത്. നാലു മാസം കഴിഞ്ഞില്ല, മതേതരത്വത്തെ ചവറ്റു കൊട്ടയിൽ എറിഞ്ഞ വിധി പ്രസ്താവത്തിന് കാർമികത്വം വഹിച്ചയാൾ 2020 മാർച്ച് 16ന് രാജ്യസഭംഗമായി നോമിനേറ്റ് ചെയ്യപ്പെട്ടു!
1991 ജൂലൈ 11നാണ് ‘പ്ലേസസ് ഓഫ് വെര്‍ഷിപ് ആക്ട്’ നിലവില്‍ വന്നത്. രാജ്യത്തെ എല്ലാ ആരാധനാലയങ്ങളും 1947 ആഗസ്റ്റ് 15ന് എവ്വിധമായിരുന്നോ അതേപടി നിലനിര്‍ത്താൻ വ്യവസ്ഥ ചെയ്യുന്ന പ്രസ്തുത ആക്ടിൽനിന്ന് ബാബരി മസ്ജിദിനെ ഒഴിവാക്കുകയുണ്ടായി. തർക്കം കോടതിയുടെ പരിഗണനയിൽ ആയതിനാൽ എന്നതാണ് കാരണമായി പറഞ്ഞത്. ആരാധനാലയങ്ങൾ തകർക്കുകയോ കയ്യേറുകയോ മലിനമാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമായി പ്രഖ്യാപിക്കുന്ന ഇന്ത്യൻ പീനൽ കോഡിലെ 295 ആം വകുപ്പ് ഇപ്പോഴും അവിടെ കിടപ്പുണ്ട്.ബാബരി മസ്ജിദ് തകർത്ത് വഖഫ് ഭൂമി തട്ടിയെടുത്ത് അവിടെ ക്ഷേത്രം പണിയുന്നവർ മഥുരയിലെയും വരാണസിയിലെയും പള്ളികളും കൈവശപ്പെടുത്താൻ ഇറങ്ങിത്തിരിച്ചത് കാണുമ്പോൾ ഇതൊക്കെ ഓർമ വരുന്നു; വ്യസനം വരുന്നു.



