തിരുവനന്തപുരം: പേ വിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ വാക്സിന്റെ ഫലപ്രാപ്തിയും സംസ്ഥാനത്തെ വാക്സിനേഷന്‍ രീതികളും വിദഗ്ധസമിതി സമഗ്രമായി പരിശോധിക്കും. വാക്സിനേഷന്‍ നയം പുനഃപരിശോധിക്കാനും ആവശ്യമെങ്കില്‍ പരിഷ്‌കരണത്തിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാനും സമിതിയോട് ആവശ്യപ്പെട്ടു. യഥാസമയം വാക്സിന്‍ നല്‍കുന്നതില്‍ ആരോഗ്യസ്ഥാപനങ്ങള്‍ക്കോ, ജീവനക്കാരുടെ ഭാഗത്തോ വീഴ്ചയുണ്ടായോ എന്നതിലും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കടിയേറ്റ് ഇരുപതിലധികംപേര്‍ സംസ്ഥാനത്ത് മരിച്ച സാഹചര്യത്തിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ അധ്യക്ഷതയില്‍ വിദഗ്ധസമിതിയെ അന്വേഷണത്തിന് നിയോഗിച്ചത്. ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പേ വിഷബാധയേറ്റുള്ള മരണനിരക്ക് ഉയരുന്നതില്‍ വാക്സിന്‍ ഫലപ്രാപ്തിയെ മാത്രം കുറ്റംപറയാനാവില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു. വൈറസിന്റെ ജനിതകമാറ്റം, കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവയെല്ലാം വിലയിരുത്തേണ്ടിവരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ പേവിഷ പ്രതിരോധ വാക്സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചു. കേന്ദ്ര ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം വാക്സിന്റെ ഗുണനിലവാരം ഉറപ്പുവരുത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേന്ദ്ര ഡ്രഗ് ലബോറട്ടറിയാണ്. ഇവിടെ പരിശോധിച്ച് ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭിച്ച വാക്സിനും സിറവുമാണ് ആശുപത്രികളിലെത്തിയവര്‍ക്കും മരിച്ച അഞ്ചുപേര്‍ക്കും നല്‍കിയത്. എന്നിട്ടും പേവിഷബാധമരണം സംഭവിച്ചതു സംബന്ധിച്ച് പൊതുജനങ്ങളില്‍ ആശങ്കയുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് കത്തില്‍ ചൂണ്ടിക്കാട്ടി. ആശങ്ക പരിഹരിക്കാന്‍ പരിശോധന വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ആവശ്യപ്പെട്ടു.



