ന്യൂഡല്‍ഹി: പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ജൈവകൃഷിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക പരിസ്ഥിതിദിനത്തില്‍ ഇഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ‘സേവ് സോയില്‍’ (മണ്ണിനെ സംരക്ഷിക്കൂ) പരിപാടിയില്‍ സംസാരിക്കയായിരുന്നു അദ്ദേഹം. ഗംഗാനദിയുടെ തീരത്തുള്ള ഗ്രാമങ്ങളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ ഈ വര്‍ഷത്തെ കേന്ദ്രബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. പദ്ധതി നടപ്പാവുന്നതിലൂടെ കൃഷിഭൂമി രാസവസ്തുവിമുക്തമാകും. ജൈവകൃഷിയുടെ പ്രധാന ഇടനാഴിയായി ഗംഗാതീരം മാറും. 2030-ഓടെ 26 ദശലക്ഷം ഹെക്ടര്‍ ഫലഭൂയിഷ്ഠഭൂമി പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
എട്ടുവര്‍ഷത്തിനിടെ ഇന്ത്യയില്‍ നടപ്പാക്കിയ എല്ലാ പദ്ധതികളും പരിസ്ഥിതിസംരക്ഷണത്തിന് ഊന്നല്‍ നല്‍കിയുള്ളതാണ്. മണ്ണിനെ രാസരഹിതമാക്കല്‍, സൂക്ഷ്മജീവികളുടെ സംരക്ഷണം, ജലലഭ്യതകൂട്ടി മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തല്‍, ഭൂഗര്‍ഭജലത്തിന്റെ കുറവുമൂലം മണ്ണിനുസംഭവിച്ച കേടുപാടുകള്‍ പരിഹരിക്കല്‍, തുടര്‍ച്ചയായുണ്ടാകുന്ന മണ്ണൊലിപ്പ് തടയല്‍ എന്നിങ്ങനെ മണ്ണുസംരക്ഷണത്തിനായി അഞ്ചുകാര്യങ്ങളിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇതിനായി കാര്‍ഷികമേഖലയിലും ശ്രമങ്ങള്‍ നടത്തുന്നുണ്ട്. മണ്ണിന്റെ അപര്യാപ്തതകള്‍ പരിഹരിക്കാന്‍ കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് നല്‍കാനുള്ള നടപടികള്‍ തുടങ്ങി. നദീതടങ്ങളില്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചാല്‍ വനവിസ്തൃതി 7400 ചതുരശ്ര കിലോമീറ്റര്‍ വര്‍ധിക്കും. എട്ടുവര്‍ഷത്തിനിടെ രാജ്യത്ത് 20,000 ചതുരശ്ര കിലോമീറ്റര്‍ വനമാണ് വര്‍ധിച്ചത്. ഇത് വന്യജീവികളുടെ എണ്ണം വര്‍ധിപ്പിച്ചതായും മോദി ചൂണ്ടിക്കാട്ടി.
പരിസ്ഥിതിയുമായി മനുഷ്യന്‍ സഹവര്‍ത്തിച്ച് ജീവിക്കണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു ട്വിറ്ററില്‍ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ പരിസ്ഥിതിദിന പ്രമേയം സൂചിപ്പിക്കുന്നതുപോലെ ഭൂമി ഏകഭവനമാണെന്നും വരും തലമുറകളുടെ ക്ഷേമത്തിനായി പ്രകൃതിയുമായി ഇണങ്ങി ജീവിക്കണമെന്നും നായിഡു കുറിച്ചു.



