മംഗളൂരു: കൃഷിയിടത്തിൽ നിന്ന് മാർക്കറ്റിൽ എത്തിച്ച പച്ചക്കറികളുടെ വിൽപ്പന തടഞ്ഞ പൊലീസുകാരോടുള്ള പ്രതിഷേധം മല്ലിയില കെട്ടുകൾ റോഡിൽ വിതറി പ്രകടിപ്പിച്ച് കർഷകൻ.വിജയപുര മാർക്കറ്റ് പരിസരത്ത് ഭീമഗൗഢ ബിരദർ എന്ന കർഷകനാണ് രോഷാകുലനായത്.
ഡൊമനൽ ഗ്രാമത്തിൽ നിന്നാണ് ഇദ്ദേഹം പച്ചക്കറികളുമായി എത്തിയത്.എന്നാൽ കൊവിഡ് കർഫ്യൂ കാരണം മാർക്കറ്റ് തുറക്കില്ലെന്നും വേഗം മടങ്ങിപ്പോവണം എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അറിയിച്ചു.കുറച്ചു നേരം വിൽപ്പന നടത്താൻ അനുവദിക്കണം എന്ന് കെഞ്ചിയെങ്കിലും ഫലമുണ്ടായില്ല.
“കൊവിഡിന്റെ പേരിൽ എന്തൊക്കെയാണീ ചെയ്തുകൂട്ടുന്നത്? കച്ചവടം ചെയ്യാതെ വെറുതെയിരുന്നാൽ എന്തെങ്കിലും തിന്നാൻ കിട്ടുമോ”-മല്ലിയിലക്കെട്ടുകൾ വലിച്ചെറിയുന്നതിനിടെ അയാൾ ഉറക്കെ ആരാഞ്ഞുകൊണ്ടിരുന്നു.പൊലീസുകാർ തികഞ്ഞ മൗനം പാലിച്ചു.



