ന്യൂഡല്‍ഹി: എന്‍ജിനിയറിങ്ങിനു പിന്നാലെ നിയമപഠനവും പ്രാദേശിക ഭാഷയിലാക്കാനുള്ള പദ്ധതി 2023’24 വര്‍ഷത്തോടെ പ്രാബല്യത്തില്‍ വന്നേക്കും.ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ യു.ജി.സി.യും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പന്ത്രണ്ടംഗ സമിതിക്ക് രൂപം നല്‍കി. സുപ്രീംകോടതി മുന്‍ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് സമിതിയുടെ അധ്യക്ഷന്‍. പട്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഡി, യു.ജി.സി. അധ്യക്ഷന്‍ പ്രൊഫ. എം. ജഗദീഷ് കുമാര്‍, കൊല്‍ക്കത്ത ജുഡീഷ്യറി സയന്‍സ് ദേശീയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഈശ്വര ഭട്ട്, മുതിര്‍ന്ന അഭിഭാഷകരായ അഞ്ജലി വിജയ് ഠാക്കൂര്‍, അശോക് മേത്ത, അന്‍ജുല്‍ ദ്വിവേദി തുടങ്ങിയവര്‍ സമിതിയിലെ അംഗങ്ങളാണ്.
ഹിന്ദി, ഗുജറാത്തി, അസമീസ്, തമിഴ്, ബംഗാളി, തെലുഗു തുടങ്ങി 12 ഭാഷകളിലാകും ആദ്യഘട്ടത്തില്‍ കോഴ്സുകള്‍ ആരംഭിക്കുക.
പാഠപുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യേണ്ടതാണ് പ്രധാനപ്പെട്ട ജോലിയെന്നും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായും മുതിര്‍ന്ന അഭിഭാഷകനും ബി.സി.ഐ. ചെയര്‍മാനുമായ മനന്‍ കുമാര്‍ മിശ്ര അറിയിച്ചു. 2023’24 വര്‍ഷത്തോടെ ഇത് പൂര്‍ത്തിയാക്കും. ആദ്യവര്‍ഷം 1000 കോളേജുകളില്‍ ഇത് നടപ്പാക്കും.
പ്രാദേശിക പഠനം പ്രോത്സാഹിപ്പിക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ലോ കോളേജുകളില്‍ പ്രാദേശിക ഭാഷകളില്‍ നിയമം പഠിപ്പിക്കാനൊരുങ്ങുന്നത്. ഒപ്പം 90 ശതമാനം ആളുകള്‍ക്കും നീതി നിഷേധിക്കപ്പെടുന്നത് അവരുടെ ജീവിതത്തെ ബാധിക്കുന്ന നിയമങ്ങളും വിധികളും മനസ്സിലാക്കുന്നതിലുള്ള അപാകംകാരണമാണെന്നും നിയമവിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഇതിനൊരു മാറ്റം വരണമെങ്കില്‍ നിയമപുസ്തകങ്ങള്‍ പ്രാദേശിക ഭാഷകളിലുണ്ടാകാന്‍ പ്രോത്സാഹിപ്പിക്കണം.
പ്രാദേശിക ഭാഷകളില്‍ വിധിന്യായങ്ങള്‍ വിവര്‍ത്തനം ചെയ്യാന്‍ കോടതികളില്‍ സമ്മര്‍ദം ഉണ്ടാകുന്നത് പതിവാണ്. നിലവില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അഭിഭാഷകര്‍ പ്രധാനമായും ഇംഗ്ലീഷിലാണ് വാദിക്കുന്നത്. കീഴ്ക്കോടതികളില്‍ പ്രാദേശിക ഭാഷകളിലും.
പ്രാദേശിക ഭാഷയില്‍ എന്‍ജിനിയറിങ് പഠനം ആരംഭിച്ചെങ്കിലും പ്രതീക്ഷിച്ചത്ര സ്വീകാര്യത ലഭിച്ചിട്ടില്ല. 2021’22 അധ്യയനവര്‍ഷം എട്ടു സംസ്ഥാനങ്ങളിലെ 19 എന്‍ജിനിയറിങ് കോളേജുകളില്‍ പ്രാദേശിക എന്‍ജിനിയറിങ് കോഴ്സുകള്‍ ആരംഭിച്ചിരുന്നു. വിവിധ കോഴ്സുകളിലായി 1,230 സീറ്റ് മാറ്റിവെച്ചെങ്കിലും 255 സീറ്റുകളിലാണ് ആകെ പ്രവേശനം നടന്നത്.



