കോഴിക്കോട്: ജില്ലയില്‍ തെരുവ്‌നായകളുടെ വാക്‌സിനേഷന്‍ 20ന് തുടങ്ങും. ഒരുമാസത്തിനകം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. തെരുവ്‌നായ നിയന്ത്രണം സംബന്ധിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ ഹോട്ട് സ്‌പോട്ടുകളിലാണ് വാക്‌സിനേഷന്‍ നടപ്പാക്കുക. വാക്‌സിനേറ്റര്‍, രണ്ട് നായപിടിത്തക്കാര്‍, ഒരു സന്നദ്ധ പ്രവര്‍ത്തകന്‍ എന്നിങ്ങനെയുള്ള ടീമാണ് ക്യാമ്പില്‍ ഉണ്ടാവുക. മൃഗസ്‌നേഹികളുടെയും സംഘടനകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നായപിടിത്തക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പഞ്ചായത്ത് തലത്തിലാണ് തീരുമാനിക്കേണ്ടത്. ഇവര്‍ക്ക് മൃഗസംരക്ഷണവകുപ്പ് പരിശീലനം നല്‍കും.
വാക്‌സിന്‍ ചെയ്ത നായകള്‍ക്ക് പ്രത്യേകം അടയാളം വെക്കും. ഇണങ്ങുന്ന നായകളെയും ഇണക്കമില്ലാത്തവയെയും പ്രത്യേകം വേര്‍തിരിച്ചാണ് വാക്‌സിനേഷന്‍. വാഹനസൗകര്യം, നായപിടിത്തക്കാരുടെ വേതനം എന്നിവ തദ്ദേശസ്ഥാപനങ്ങള്‍ നല്‍കണം. നായകള്‍ക്ക് പുറമെ പൂച്ചകള്‍ക്കും വാക്‌സിനേഷന്‍ നല്‍കും. ജില്ലയില്‍ ഇതുവരെ 5352 മൃഗങ്ങള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് തെരുവ്‌നായകള്‍ക്ക് അഭയകേന്ദ്രങ്ങള്‍ തുടങ്ങും. സ്ഥലം കണ്ടെത്താന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ചെലവ് ത്രിതല പഞ്ചായത്തുകള്‍ വഹിക്കണം. സ്ഥലലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കും.
തെരുവ്‌നായകള്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യാപാരിവ്യവസായികള്‍, മാംസ വ്യാപാരികള്‍ എന്നിവര്‍ക്ക് ബോധവല്‍ക്കരണം നടത്തും.കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായിരുന്നു. ജില്ലാ കലക്ടര്‍ എന്‍. തേജ് ലോഹിത് റെഡ്ഡി, പഞ്ചായത്ത് വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡി. സജു, മൃഗസംരക്ഷണവകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡോ. ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



