സൂപ്പി വാണിമേൽ
മംഗളൂരു:ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങൾ കോളജ് ബാഗിൽ ഒളിപ്പിച്ച് മൗനം പാലിക്കുക എന്ന തലമറന്നുള്ള ത്യാഗത്തിന് തങ്ങൾ സന്നദ്ധരല്ലെന്ന് ഉടുപ്പി ഗവ.വനിത പി.യു കോളജ് വിദ്യാർത്ഥിനി ആലിയ ആസാദി.ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ 11,12 ക്ലാസുകളിൽ നിന്ന് പുറത്താക്കിയ എട്ടു കുട്ടികളിൽ ഒരാളാണ് ആലിയ.
കോളജ് അധികൃതരും ഭരണകൂടവും നേരിടേണ്ട ചോദ്യങ്ങളാണ് ഇരകളായ ഞങ്ങൾക്ക് നേരെ ഉയരുന്നത്.പ്രമുഖ ദേശീയ ചാനൽ അവതാരകൻ തന്നോട് വയസ് ചോദിച്ചു.17 എന്ന മറുപടിയിൽ പിടിച്ച് അദ്ദേഹം ആരാഞ്ഞത് ടീനേജിൽ എന്തിനീ കടുംപിടിത്തം എന്നാണ്.തലമറക്കേണ്ട സാഹചര്യം കാമ്പസിലും ക്ലാസിലും ഉണ്ട്.പുരുഷ അദ്ധ്യാപകർ, കോളജിൽ നിരന്തരം ബന്ധപ്പെടുന്ന മറ്റു പുരുഷന്മാർ ശിരോവസ്ത്രം അനിവാര്യമാക്കുന്നുണ്ടെന്ന് ആലിയ പറഞ്ഞു.
എഴുപത് മുസ്‌ലിം കുട്ടികളിൽ ആർക്കും ഇല്ലാത്ത ശാഠ്യം എട്ടുപേർക്ക് മാത്രം എന്തിന് എന്ന ചോദ്യം നിരർത്ഥകമാണ്.വ്യക്തിസ്വാതന്ത്ര്യമാണ് ഭരണഘടന ഉറപ്പു നൽകുന്നത്.അത് ലംഘിക്കുന്നതാണ് വിഷയം.കഴിഞ്ഞ മാസം 27 മുതൽ രണ്ടാം വർഷക്കാരായ ആറും ഒന്നാം വർഷ ക്ലാസുകളിലെ രണ്ടും കുട്ടികൾ ക്ലാസിന് പുറത്താണ്.വെളിയിൽ ഇരുന്ന് ക്ലാസ് ശ്രദ്ധിക്കുകയാണ് തങ്ങൾ.റജിസ്റ്ററുകളിൽ തങ്ങളുടെ ഹാജർ മാർക്ക് ചെയ്യുന്നില്ല.
കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന വിദ്യാർത്ഥി സംഘടനയുമായി ഈ പോരാട്ടം ചേർത്തു വെക്കേണ്ടതില്ല.അവർ തങ്ങളെ പിന്തുണക്കുന്നുണ്ട്.എസ്.ഐ.ഒ,ജി.ഐ.ഒ സംഘടനകളും പിന്തുണ തരുന്നു.ഹിജാബിൽ ഒതുങ്ങുന്നതല്ല കാര്യങ്ങൾ.അറബിക്, ഉർദു, ബ്യാരി ഭാഷകൾക്ക് എതിരേയും നീക്കങ്ങൾ ശക്തമാണ്.
*കേരള, ഗുജറാത്ത് ഹൈക്കോടതി
വിധികളുടെ ലംഘനം-ക്ലിഫ്ടൺ
സി.ബി.എസ്.സി എതിർ കക്ഷിയായി അംനബ് ബിന്ത് ബഷീർ ഫയൽ ചെയ്ത കേസിൽ കേരള ഹൈക്കോടതിയും യൂനുസ് ഭായ് ഉസ്മാൻ ഭായ് ഷെയ്ഖും ഗുജറാത്ത് സർക്കാറും തമ്മിലുള്ള കേസിൽ ഗുജറാത്ത് ഹൈക്കോടതിയും പുറപ്പെടുവിച്ച വിധികൾ ഉടുപ്പി കോളജിലും ബാധകമാണെന്ന് ആൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് ദേശീയ കൺവീനർ ക്ലിഫ്റ്റൺ ഡിസൂസ റൊസാരിയോ പി.യു.എജുക്കേഷൻ ഡയറക്ടർക്ക് അയച്ച രണ്ടു പേജ് കത്തിൽ പറഞ്ഞു.രാജ്യത്തും കർണാടകയിൽ സവിശേഷമായും വളരുന്ന ഇസ് ലാമോഫോബിയയുടെ ഭാഗമാണിതെല്ലാം എന്ന് പറഞ്ഞു.
ഹിജാബിനെതിരെ കാവിഷാൾ അണിഞ്ഞ് കുട്ടികളെ അണിനിരത്തുക എന്ന തന്ത്രമാണ് എ.ബി.വി.പി കാമ്പസുകളിൽ പയറ്റുന്നത്.2009ൽ മംഗളൂരു ബണ്ട്വാൾ ശ്രീ വെങ്കട്രമൺ സ്വാമി കോളജ് ഒന്നാം വർഷ ബികോം വിദ്യാർത്ഥി ആയിശ അഷ്മിൻ ശിരോവസ്ത്രം ധരിച്ചപ്പോൾ പരീക്ഷിച്ചു തുടങ്ങിയ ഏർപ്പാടാണത്.2016ൽ ബല്ലാരെ ശിവറാം കാരന്ത് കോളജിലും മംഗളൂരു ശ്രീനിവാസ കോളജിലും 2018ൽ ബല്ലാരെ സെന്റ് ആഗ്നസ് കോളജിലും ആവർത്തിച്ചു.ഏറ്റവും ഒടുവിൽ ചിക്കമംഗളൂറു ബലഗഡി ഗവ.കോളജിലാണ് എ.ബി.വി.പി ആൺകുട്ടികളേയും പെൺകുട്ടികളേയും ഇങ്ങിനെ രംഗത്തിറക്കിയത്.
ഹിജാബ് വിഷയത്തിൽ കാമ്പസ് ഫ്രണ്ടിന്റെ ഭാഷയും ശൈലിയും അല്ല എസ്.ഐ.ഒവിന്റേതെന്ന് ഉടുപ്പി ജില്ല സെക്രട്ടറി അഫ്വാൻ ഹൂദ് പറഞ്ഞു.ചർച്ചകളിലൂടെയും മുസ്‌ലിം സംഘടനകളുടെ പ്രതിനിധി സംഘത്തെ പ്രി-യൂനിവേഴ്സിറ്റി വിഭാഗം അധികൃതരുടെ മുന്നിൽ എത്തിച്ചും പരിഹാരം തേടാനാണ് ശ്രമം.



