മൊഹാലി: ചണ്ഡിഗഡ് യൂണിവേഴ്‌സിറ്റിയുടെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍നിന്നു മറ്റൊരു വിഡിയോ കൂടി കണ്ടെടുത്തു. ഫോണില്‍ ഒരു വിഡിയോ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതു പെണ്‍കുട്ടിയുടെ തന്നെ ദൃശ്യങ്ങളാണെന്നുമായിരുന്നു കഴിഞ്ഞദിവസം വരെ പൊലീസും സര്‍വകലാശാല അധികൃതരും പറഞ്ഞിരുന്നത്.
സ്വന്തം സ്വകാര്യ വിഡിയോ കാമുകനുമായി പങ്കിടുന്നതു കുറ്റകരമല്ലെന്നായിരുന്നു എസ്എസ്പിയുടെ വിശദീകരണം. എന്നാല്‍ കൂടുതല്‍ പരിശോധനയില്‍ ഫോണില്‍ മറ്റൊരു വിഡിയോ കൂടി കണ്ടെത്തുകയായിരുന്നു. പക്ഷേ, ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലാത്തതിനാല്‍ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. അറസ്റ്റിലായ പെണ്‍കുട്ടിയടെ വിഡിയോ അല്ലെന്നു പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.
മൊബൈലില്‍നിന്നു ചില വിഡിയോകള്‍ ഡിലീറ്റായതായും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊബൈലുകള്‍ ചണ്ഡിഗഡിലെ സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കു (സിഎഫ്എസ്എല്‍) പരിശോധനയ്ക്കായി അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.
പെണ്‍കുട്ടിയുടെ 23 വയസ്സുകാരനായ കാമുകനും 31 വയസ്സുകാരനായ കൂട്ടാളിയുമാണ് അറസ്റ്റിലായ മറ്റു രണ്ടു പേര്‍. ഇവര്‍ അശ്ലീല വിഡിയോകള്‍ പോണ്‍ വെബ്‌സൈറ്റുകള്‍ക്കോ വിദേശത്തോ വില്‍ക്കുന്നവരാണെന്നു പൊലീസ് സംശയിക്കുന്നു. പ്രതികളെ ചോദ്യം ചെയ്തതില്‍ ഇരുവര്‍ക്കും ഒരു സഹായി കൂടി ഉണ്ടെന്ന് കണ്ടെത്തി. ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ അറസ്റ്റിലായ പെണ്‍കുട്ടിയെ കാമുകനും കൂട്ടാളിയും ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമോയെന്ന് ഭയന്നാണ് പെണ്‍കുട്ടി മറ്റുള്ളവരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് കരുതുന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തത്.



