കോഴിക്കോട്: കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതിന്റെ പിന്നില്‍ വന്‍ മാഫിയയെന്ന് സൂചന. ജൂണ്‍ ഒന്നിന് ആറ് അപേക്ഷകള്‍ക്കാണ് ‘അംഗീകാരം’ നല്‍കിയത്. മേയ് 31ന് രാത്രി 11.30ന് കമ്പ്യൂട്ടറില്‍ ലോഗിന്‍ ചെയ്ത് കയറിയാണ് ഫയല്‍ പരിശോധിച്ച് തീര്‍പ്പാക്കിയത്. ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്.
പാസ് വേഡ് ദുരുപയോഗം സംബന്ധിച്ച് റവന്യൂ ഓഫീസര്‍ പി.വി ശ്രീനിവാസന്‍ ഇതു സംബന്ധിച്ച് സെക്രട്ടറിക്ക് മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയരുന്നതായി പറയുന്നു. മേയ് 31ന് രാത്രി കെ.കെ സുരേഷ് എന്ന ഉദ്യോഗസ്ഥന്‍ ഫയല്‍ വെരിഫൈ ചെയ്തതതായാണ് കാണുന്നത്. രാത്രി തന്നെ പി.വി ശ്രീനിവാസന്‍ ഫയല്‍ അംഗീകരിച്ചതായും കാണുന്നു. പി.വി ശ്രീനിവാസന്റെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് പ്രധാനമായും നടത്തിയിരിക്കുന്നത്. 236 കെട്ടിടങ്ങള്‍ക്ക് നേരത്തെ നമ്പര്‍ നല്‍കിയതായാണ് വിവരം. ഈ വിഷയം ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കിയെന്നാണ് ശ്രീനിവാസന്‍ പറയുന്നത്. പരാതിയില്‍ നടപടിയെടുക്കാതെ ഒത്തുകളിച്ച സെക്രട്ടറിയടക്കമുള്ളവര്‍ ഒടുവില്‍ പ്രശ്നം സങ്കീര്‍ണമായപ്പോള്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണമുണ്ട്. ശ്രീനിവാസന്‍ ഫെബ്രുവരിയിലാണ് പരാതി നല്‍കുന്നത്. കാര്യമായ അന്വേഷണം ഉണ്ടായില്ല. സഞ്ജയ് സോഫ്റ്റ്വെയറിലെ തകരാറാണ് പ്രശ്നം എന്നായിരുന്നു സെക്രട്ടറി ഉദ്യോഗസ്ഥരോട് വിശദീകരിച്ചത്. അത് പരിഹരിച്ചതായും പറഞ്ഞു. ഏപ്രിലിലും ഇതേ ക്രമക്കേട് ശ്രദ്ധയില്‍പെട്ടു. പിന്നീട് ഈ മാസം തട്ടിപ്പിന്റെ വ്യാപ്തി കൂടുതലായി ശ്രദ്ധയില്‍പെടുകയായിരുന്നു.
ബേപ്പൂര്‍ മേഖലാ ഓഫീസ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് കൂടുതലും നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എം.എ സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ബേപ്പൂര്‍ എസ്.ഐ വി. സജിത്ത് ആണ്് അന്വേഷണ ഉദ്യോഗസ്ഥന്‍. വ്യാജരേഖ ചമയ്ക്കല്‍ പ്രകാരമുള്ള വകുപ്പുകള്‍ അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്.



