ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ടി.ആര്‍.എസ്. വ്യക്തമാക്കി. കോണ്‍ഗ്രസുമായി വേദി പങ്കിടുന്നതിനും സഖ്യത്തിലേര്‍പ്പെടുന്നതിനും താത്പര്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പിന്‍മാറ്റം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കാണ് മമത യോഗം വിളിച്ചത്. ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പങ്കെടുക്കില്ല.
ബിജെപിക്ക് എതിരെയുള്ള സഖ്യത്തില്‍ മമതയ്ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ മുന്‍പ് ടിആര്‍എസ് താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ യോഗത്തിലേക്ക് കോണ്‍ഗ്രസിനെ ക്ഷണിച്ചതിലെ പ്രതിഷേധം അറിയിച്ചാണ് ടി.ആര്‍എസ് യോഗം ബഹിഷ്‌കരിക്കുന്നത്. പാര്‍ട്ടിയുടെ എതിര്‍പ്പിനെ മറികടന്നാണ് കോണ്‍ഗ്രസിനെ ക്ഷണിച്ചത്. അടുത്തിടെ തെലങ്കാനയിലെത്തിയ രാഹുല്‍ ഗാന്ധി ബിജെപിക്ക് എതിരെ ഒരു വാക്കുപോലും പറയാതെ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചതാണ് ടി.ആര്‍.എസിനെ പ്രകോപിപ്പിച്ചത്.
ഒരാളെ സ്ഥാനാര്‍ഥിയായി തീരുമാനിക്കുകയും അതിന് ശേഷം ഇക്കാര്യം അറിയിക്കുമ്പോള്‍ ആ വ്യക്തി പിന്‍മാറുകയും ചെയ്യുന്നു. അതിന് ശേഷം യോഗംചേരുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും ടിആര്‍എസ് ചോദിക്കുന്നു. യോഗംചേര്‍ന്ന് എല്ലാ കക്ഷികളുമായും അഭിപ്രായ സമന്വയം ഉണ്ടായശേഷമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കേണ്ടിയിരുന്നതെന്നും പാര്‍ട്ടി അഭിപ്രായപ്പെട്ടു. സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയിരുന്ന ശരദ് പവാര്‍, താന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.
സീതാറാം യെച്ചൂരി, ഡി. രാജ, പ്രഫുല്‍ പട്ടേല്‍, പി.സി ചാക്കോ തുടങ്ങിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പവാര്‍ അറിയിച്ചത്. ആരോഗ്യകാരണങ്ങള്‍ ഉന്നയിച്ചായിരുന്നു പവാറിന്റെ പിന്‍മാറ്റം. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥിയെ 20ന് പ്രഖ്യാപിക്കുമെന്നും യെച്ചൂരി പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതൃത്വം തൃണമൂല്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായല്ല മമത ഇത്തരമൊരു യോഗം വിളിച്ചതെന്ന് മമതയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ച ശേഷമാണ് ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്.
കോണ്‍ഗ്രസ് അല്ലാതെ മറ്റൊരു കക്ഷി നേതൃത്വം ഏറ്റെടുക്കുന്നതില്‍ താത്പര്യമില്ലെന്നും ചില കക്ഷികള്‍ അറിയിച്ചിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസിനെ യോഗത്തിലേക്ക് ക്ഷണിച്ചതിലെ വിയോജിപ്പ് കാരണം ടി.ആര്‍.എസ് യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.



