കോഴിക്കോട്: മാവൂര്‍റോഡിലെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് ബലക്ഷയം പരിഹരിക്കുന്നതിന്റെ മുന്നോടിയായി പൈലിങ്ങിന്റെ ബല പരിശോധന തുടങ്ങി. ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് പരിശോധന. ഭൂനിരപ്പിലുള്ള തൂണിന്റെ അടിവശം തുരന്നാണ് പരിശോധന. കമ്പികളുടെയും കോണ്‍ക്രീറ്റിന്റെയും ബലമാണ് പരിശോധിക്കുന്നത്. തൂണുകള്‍ സ്റ്റീല്‍ബെല്‍ട്ടും കോണ്‍ക്രീറ്റും ഉപയോഗിച്ച് ബലപ്പെടുത്തുമ്പോള്‍ അടിത്തറ താങ്ങുമോ എന്നാണ് പരിശോധിക്കുന്നത്. ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും മറ്റു നടപടികള്‍ തുടങ്ങുക.
ടെര്‍മിനലിന്റെ തൂണുകളില്‍ 70 ശതമാനവും ബലപ്പെടുത്തേണ്ടതാണെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. ഇതിന് 20 കോടി രൂപ ചെലവ് വരും. ചെലവ് ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ വഹിക്കും. 2015ല്‍ ഉദ്ഘാടനം ചെയ്ത ടെര്‍മിനലിന്റെ ബലക്ഷയം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തുന്നത്. ചെന്നൈ ഐ.ഐ.ടിയിലെ വിദഗ്ധരുടെ പരിശോധനയിലാണ് തൂണുകളുടെ ബലക്ഷയം വ്യക്തമായത്. കെട്ടിടത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ അറ്റകുറ്റപണി നടത്തേണ്ടിവരും എത്ര തുക ഇതിനായി ചെലവ് വരും എന്നതെല്ലാം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് അടുത്തമാസം ചെന്നൈ ഐ.ഐ.ടി തയാറാക്കും. അതനുസരിച്ചായിരിക്കും ബാക്കിയുള്ള നടപടി. ബസ് സ്റ്റാന്റ് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവരുമെന്നാണ് കരുതുന്നത്. അങ്ങനെയല്ലാതെ ജോലി നടത്താന്‍ പറ്റുമോ എന്നാണ് കെ.എസ്.ആര്‍.ടി.സി ആലോചിക്കുന്നത്. മറ്റിടങ്ങളിലേക്ക് മാറ്റുമ്പോള്‍ മൂന്ന് കോടി രൂപ അധിക ചെലവ് വരും. ഇത് ആര് വഹിക്കും എന്നതും ചര്‍ച്ചയാണ്. കെ.ടി.ഡി.എഫ്.സി ഈ തുകയും വഹിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെടുന്നത്. എന്നാല്‍ കെ.ടി.ഡി.എഫ്.സി നിലപാട് വ്യക്തമാക്കിയിട്ടില്ല.
ടെര്‍മിനലിന്റെ 90 ശതമാനം തൂണുകളും ബലപ്പെടുത്തണമെന്നായിരുന്നു ഐ.ഐ.ടിയുടെ പ്രഥമ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനുശേഷം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി 25 ശതമാനം തൂണുകള്‍ ബലപ്പെടുത്തിയാല്‍ മതിയാവും എന്ന നിഗമനത്തിലെത്തി. ടണ്‍ കണക്കിന് കോണ്‍ക്രീറ്റും സ്റ്റീലും ഉപയോഗിച്ച് കെട്ടിടം ബലപ്പെടുത്തുമ്പോള്‍ അതിന്റെ ഭാരം താങ്ങാന്‍ തൂണുകള്‍ക്ക് സാധിക്കുമോ എന്ന സംശയം വിദഗ്ധര്‍ ഉന്നയിക്കുന്നുണ്ട്. ഏതായാലും ജോലി തുടങ്ങിയാല്‍ ബസ് സര്‍വീസ് മൊഫ്യൂസല്‍ സ്റ്റാന്റിലേക്ക് മാറ്റേണ്ടിവരും. ടെര്‍മിനലിലെ വ്യാപാരസമുച്ചയം വാടക്ക് എടുത്ത കമ്പനിക്ക് ഒന്നര വര്‍ഷത്തേക്ക് വാടക ഇളവ് നല്‍കിയിരിക്കുകയാണ്.



