മംഗളൂരു:കാവി ഷാൾ അണിഞ്ഞ് തനിക്ക് ചുറ്റും വലയം തീർത്ത ആൾക്കൂട്ടത്തിൽ നിന്ന് തന്നെ രക്ഷിച്ചത് പ്രിൻസിപ്പലും അദ്ധ്യാപകരുമാണെന്ന് മാണ്ട്യ പി.ഇ.എസ് കോളജ് ബികോം രണ്ടാം വർഷ വിദ്യാർത്ഥിനി മസ്കൻ പറഞ്ഞു. തനിയെ സ്കൂട്ടറിൽ വന്നിറങ്ങിയ പർദ്ദ ധാരിയായ വിദ്യാർത്ഥിനിയെ കാവി ഷാൾ ധരിച്ച ആൾക്കൂട്ടം ചൊവ്വാഴ്ച ജയ് ശ്രീറാം വിളിച്ച് വളഞ്ഞത് ദേശീയ ശ്രദ്ധ നേടിയിരുന്നു.
സ്കൂട്ടർ നിറുത്തി കോളജിലേക്ക് കയറുകയായിരുന്ന തന്നെ കോളജിലെ ആൺകുട്ടികളിൽ ചിലരും പുറത്തു നിന്നുള്ളവരും അടങ്ങിയ സംഘം പിന്തുടർന്ന് കാവിഷാൾ വീശി വളയുകയാണ് ചെയ്തത്.കുട്ടികളേക്കാൾ മുതിർന്നവരായിരുന്നു കൂടുതൽ.അവർ ജയ് ശ്രീറാം എന്ന് ആർത്തപ്പോൾ താൻ അല്ലാഹു അക്ബർ വിളിച്ചു.ആത്മധൈര്യം പകർന്ന നിമിഷങ്ങൾ.മാധ്യമ പ്രവർത്തകരോട് താൻ ഉച്ചത്തിൽ വിളിച്ചു ചോദിച്ചു, തന്നെ തടയാൻ ഇവർക്ക് എന്തധികാരം?
പ്രിൻസിപ്പലും അദ്ധ്യാപകരും ഇറങ്ങിവന്നാണ് ഗ്രൗണ്ടിൽ ആൾക്കൂട്ടത്തിൽ ഏകയായ തന്നെ കോളജിലേക്ക് കയറ്റിക്കൊണ്ടുപോയത്.ഈ കോളജിൽ ഇതുവരെ ഈ വേഷം ആരും വിലക്കിയിട്ടില്ല.യൂനിഫോമിന് മുകളിൽ ധരിക്കുന്ന പർദ്ദ ക്ലാസിൽ കയറുമ്പോൾ അഴിക്കും.മുടി മറയുന്ന തുണിക്കഷണം തലയിലുണ്ടാവും-മസ്കൻ പറഞ്ഞു.
മാണ്ട്യയിൽ വിദ്യാർത്ഥിനിയെ കാവിഷാൾ ധാരികൾ വളഞ്ഞ സംഭവം “ദ ടെലിഗ്രാഫ്”പത്രത്തിൽ ഇന്ന് ലീഡ് വാർത്തയായി.ദേശീയ, അന്തർദേശീയ ചാനലുകൾ വലിയ പ്രാധാന്യമാണ് നൽകിയത്.
*കാവിയുടെ ചേരിതിരിവിൽ മർദ്ദനമേറ്റ
വിദ്യാർത്ഥി ചികിത്സയിൽ
മംഗളൂരു:കുടക് ജില്ലയിലെ കുശാൽ നഗറിൽ ശിരോവസ്ത്രം ഉപരോധിക്കാൻ കാവിഷാൾ അണിയാൻ വിസമ്മതിച്ചതിന് മർദ്ദനമേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു.കുശാൽ നഗർ സുന്ദർ നഗർ കോളജിലെ അവസാന വർഷ വിദ്യാർത്ഥി സന്ദീപ് (20) ആണ് ചൊവ്വാഴ്ച അക്രമത്തിനിരയായത്.
ഈ കോളജിലെ ഒരു സംഘം വിദ്യാർഥികൾ ശിരോവസ്ത്രം ഉപരോധിക്കാൻ കാവി ഷാൾ അണിഞ്ഞ് എത്തിയിരുന്നു.അതിൽ പങ്കാളിയാവാൻ ഒന്നാം വർഷ വിദ്യാർത്ഥി വിക്രം സന്ദീപിനെ നിർബന്ധിച്ചു.വഴങ്ങാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കായി.സന്ദീപിനേയും വിക്രമിനേയും പിന്തുണക്കുന്ന രണ്ട് ഗ്രൂപ്പുകൾ രൂപപ്പെട്ടു.വിക്രമിന്റെ സംഘം സന്ദീപിനെ വലിച്ചിഴച്ച് കൊണ്ടുപോയി മർദ്ദിച്ചതായി ദൃക്സാക്ഷി മൊഴികളെ ഉദ്ധരിച്ച് കുശാൽ നഗർ പൊലീസ് പറഞ്ഞു.ചുമലിലും പുറത്തും പരുക്കേറ്റ സന്ദീപിനെ പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്.വിക്രമിനെ കുശാൽ നഗർ ഗോപാൽ സർക്കിളിൽ നിന്ന് പൊലീസ് പിടികൂടി.



