വടകര: പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണു മരിച്ച സംഭവത്തില്‍ വടകര പോലീസ് സ്റ്റേഷനിലെ എല്ലാ പോലീസുകാര്‍ക്കും സ്ഥലം മാറ്റം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എസ്‌ഐ അടക്കം മൂന്നു പേരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മറ്റുള്ളവരെയെല്ലാം മാറ്റാനാണ് നിര്‍ദേശം. പകരം വരേണ്ടവര്‍ക്ക് അടക്കമുള്ളവരുടെ സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് ഉത്തരവ് റൂറല്‍ എസ്പിയുടെ പക്കല്‍ എത്തിയതായാണ് വിവരം. അദ്ദേഹം ഒപ്പിടുന്നതോടെ പോലീസുദ്യോഗസ്ഥര്‍ വടകരയില്‍ നിന്നു മാറണം. സ്ഥലം മാറ്റം സംബന്ധിച്ച കടലാസു ജോലികള്‍ കഴിഞ്ഞ ദിവസം വടകരയില്‍ പൂര്‍ത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്.
വടകരയില്‍ പോലീസ് സ്റ്റേഷന്‍ വളപ്പില്‍ മരിച്ച സജീവ(42)ന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐജിയുടെ കണ്ടെത്തല്‍. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പോലീസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.
വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച് വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പോലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്നു കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്‌പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു. കസ്റ്റഡി മരണത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് വിഭാഗം നടത്തിവരികയാണ്.



