കോഴിക്കോട്: ഇടക്കിടെ പെയ്യുന്ന മഴ അലോസരം സൃഷ്ടിക്കുന്നുണ്ടെങ്കിലും മലയാളികള്‍ തിരുവോണം ആഘോഷിക്കുന്ന അവസാനത്തെ ഒരുക്കത്തിലാണ് ഉത്രാടദിനമായ ഇന്ന്. പൂക്കളങ്ങള്‍ തീര്‍ത്തും പുതുവസ്ത്രങ്ങള്‍ വാങ്ങിയും ഓണത്തെ വരവേല്‍ക്കുകയാണ് എങ്ങുമുള്ള മലയാളികള്‍. കൊവിഡ് കഴിഞ്ഞ രണ്ടുവര്‍ഷത്തെ ആഘോഷപരിപാടികളെ പ്രതികൂലമായി ബാധിച്ചിരുന്നു. സാമൂഹിക അകലം എന്ന മുന്‍കരുതല്‍ ഉളളതിനാല്‍ എങ്ങും പൊതുവിലുള്ള ആഘോഷം ഉണ്ടായിരുന്നില്ല. ഇത്തവണ കൊവിഡ് ഭീഷണി ഏറെക്കുറെ ഒഴിഞ്ഞതോടെ ആഘോഷങ്ങള്‍ക്ക് പൊലിമ പകര്‍ന്നുകിട്ടിയിരിക്കുകയാണ്.
തുമ്പപ്പൂവിന്റെ വെണ്‍മയും കാക്കപ്പൂവിന്റെ നീലിമയും തേടിപ്പോവുന്ന ബാല്യങ്ങള്‍ ഇന്ന് അപൂര്‍വമാണ്. ബംഗളുരുവില്‍നിന്നും കോയമ്പത്തൂര് നിന്നും എത്തുന്ന പൂക്കളാണ് വര്‍ഷങ്ങളായി നാം ഉപയോഗിക്കുന്നത്. ഗ്രാമാന്തരങ്ങളില്‍ പൂവട്ടിയുമായി പൂവിറിക്കാന്‍ പോകുന്ന കുട്ടികളെ കണ്ടേക്കാം. എങ്കിലും ഓണത്തിന്റെ മഹത്വവും കൂട്ടായ്മയും ഈ വര്‍ഷവും ജനമനസ്സുകളില്‍ നന്മയുടെ പൂക്കാലം ഒരുക്കുന്നുണ്ട്.
കാലത്തിന്റെ കുത്തൊഴുക്കില്‍ ഓണാഘോഷവും വിപണിയുടെ ഉത്സവമായി മാറിയിട്ടുണ്ട് എന്നത് അതിശയോക്തിയല്ല. പൂവ് പോലും വിപണിയില്‍ നിന്ന് വാങ്ങുമ്പോള്‍ ഓണസങ്കല്‍പങ്ങള്‍ പലതും കൈമോശം വരുന്നത് സ്വാഭാവികം. ഇലക്ട്രോണിക് സാമഗ്രികള്‍ മുതല്‍ വാഹനങ്ങള്‍ വരെ കൂടുതല്‍ വിറ്റഴിയുന്ന കാലമാണിത്. കൊവിഡും പ്രളയവും കാലാവസ്ഥാ വ്യതിയാനവും ജനജീവിതത്തെ വല്ലാതെ തളര്‍ത്തിയ രണ്ടു വര്‍ഷങ്ങളാണ് കടന്നുപോയത്. സാമ്പത്തികമേഖലയിലും വലിയ തളര്‍ച്ച നേരിട്ടു. എല്ലാ തൊഴില്‍മേഖലയും സ്തംഭിച്ചു. അതുകൊണ്ടുതന്നെ ഈ ഓണക്കാലം ഉയര്‍ത്തെഴുന്നേല്‍പിന്റെ സന്ദേശവുമായാണ് എത്തുന്നത്. ഓണത്തിന്റെ ഐതീഹ്യങ്ങളും മിത്തുകളും കഥകളായും നോവലായും കവിതയായും പാട്ടായും നാം അനുഭവിക്കുന്നുണ്ട്. അങ്ങനെ ജാതിമത ഭേദമെന്യേ ഓണം ആഘോഷിക്കുന്നു. ഓണപതിപ്പുകള്‍ നമ്മുടെ വായനയെ നവീകരിക്കുന്നു. ഊഞ്ഞാലാട്ടവും പുലിക്കളിയും ആഘോഷത്തെ വര്‍ണശബളമാക്കുന്നു. ജില്ലാഭരണകൂടങ്ങളുടെ ആഭിമുഖ്യത്തില്‍ വിവിധ ജില്ലകളില്‍ കലാപരിപാടികളും സാംസ്‌കാരികോത്സവങ്ങളും നടക്കുന്നുണ്ട്. അങ്ങനെ എല്ലാം മറന്നുള്ള ഉല്ലാസത്തിന്റെയും ആഹ്ലാദത്തിന്റെയും വേളയാണ് മലയാളികള്‍ക്ക് ഓണം.



