മംഗളൂരു:ഉടുപ്പി ഗവ.വനിത പി.യു കോളജിലെ എട്ടു വിദ്യാർത്ഥിനികളെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസുകളിൽ നിന്ന് പുറത്താക്കിയ നടപടി തെറ്റെന്ന് വിദ്യാഭ്യാസ വകുപ്പ്.കർണാടക പ്രൈമറി ആന്റ് സെക്കന്ററി എജുക്കേഷൻ പ്രിൻസിപ്പൽ സെക്രട്ടറി ഉടുപ്പി കോളജ് പ്രിൻസിപ്പലിന് അയച്ച നോട്ടീസിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉടുപ്പി കോളജിലെ വിദ്യാർത്ഥിനികൾ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന കാര്യങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പുമായി ബന്ധമില്ല.നാളിതുവരെ കർണാടകയിൽ കോളജിൽ സർക്കാർ യൂനിഫോം ഏർപ്പെടുത്തിയിട്ടില്ല.വിദ്യാർത്ഥികൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഓർമ്മപ്പെടുത്തി.ഉടുപ്പി കോളജ് പ്രശ്നവും
കർണാടകയിലെ കോളജിൽ യൂണിഫോം ഏർപ്പെടുത്തുന്ന വിഷയവും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു.എന്നാൽ ഇതിന്റെ അംഗങ്ങളേയോ തീയതിയോ തീരുമാനിച്ചിട്ടില്ല.
സംഭവം പിടിവിടുന്നു എന്നറിഞ്ഞതോടെ ഉടുപ്പി കോളജ് വികസന സമിതി ചെയർമാൻ കൂടിയായ ബിജെപി നേതാവ് മണ്ഡലം എംഎൽഎ രഘുപതി ഭട്ട് എട്ടു വിദ്യാർത്ഥിനികൾക്ക് ഓൺലൈൻ ക്ലാസ് എന്ന നിർദേശവുമായി മുന്നോട്ടു വന്നു.ഓൺലൈൻ ക്ലാസിന് വഴങ്ങിയാൽ ഇതുവരെ നഷ്ടമായ ഹാജർ എട്ടുപേർക്കും നൽകുമെന്ന് അദ്ദേഹം അറിയിച്ചു.ഹിജാബ് കോളജിലെ യൂണിഫോമിന്റെ ഭാഗം അല്ലെന്ന് എംഎൽഎ പറഞ്ഞു.
ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ കഴിഞ്ഞ മാസം 27 മുതൽ രണ്ടാം വർഷക്കാരായ ആറും ഒന്നാം വർഷ ക്ലാസുകളിലെ രണ്ടും കുട്ടികൾ ക്ലാസിന് പുറത്താണ്.വെളിയിൽ ഇരുന്ന് ക്ലാസ് ശ്രദ്ധിക്കുകയായിരുന്ന അവർ കോളജ് കവാടത്തിൽ പ്രതിഷേധം തുടങ്ങിയതോടെ ഈ മാസം 25വരെ പ്രിൻസിപ്പൽ കോളജിന് അവധി നൽകുകയായിരുന്നു.ആറ് കുട്ടികൾ കൊവിഡ് പോസിറ്റീവ് ആയെന്ന കാരണം പറഞ്ഞാണ് കോളജ് അടച്ചത്.റിപ്പബ്ലിക് ദിന അവധി കൂടി കഴിഞ്ഞ് നാളെ കോളജ് തുറക്കും.
സുപ്രിംകോടതിയും കേരള, ഗുജറാത്ത് ഹൈക്കോടതികളും പുറപ്പെടുവിച്ച വിധികൾ നിലനിൽക്കെ സർക്കാർ നിയോഗിക്കുന്ന വിദഗ്ധ സമിതിക്ക് ഹിജാബ് വിലക്കി റിപ്പോർട്ട് സമർപ്പിക്കാൻ ആവില്ലെന്ന് നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടു.ഉടുപ്പി കോളജിൽ ഏർപ്പെടുത്തിയ യൂനിഫോം ക്ലാസുകളിൽ നിന്ന് പുറത്താക്കിയ എട്ടു വിദ്യാർത്ഥിനികളും ധരിക്കുന്നുണ്ട്.ശിരോവസ്ത്രം കൂടി ധരിക്കുന്നതിനോടാണ് അധികൃതർക്ക് അലർജി.



