കാസർകോട്:ഇന്ത്യ എന്നത് മഹത്തായ ആശയ സംഹിതകളുടെ ആകെത്തുകയാണെന്ന് തുറമുഖം, പുരാവസ്തു , പുരാരേഖ ,മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു കാസർകോട് വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ റിപ്പബ്ലിക് ദിന പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകത്തിന് വെളിച്ചം പകർന്ന മഹാന്മാരാണ് ആധുനിക ഇന്ത്യയ്ക്ക് ദിശാബോധവും മാർഗദർശനവും നൽകിയത്. ശാന്തിയും സമാധാനവും മാനവികഐക്യവും നിലനിൽക്കണമെന്ന് മനസ്സറിഞ്ഞ് ആഗ്രഹിക്കുന്നവരാണ് ഇന്ത്യക്കാർ . രാഷ്ട്ര പുരോഗതിയുടെ മുന്നിൽ സ്വാർത്ഥത കൈവെടിയണം. ജനാധിപത്യത്തിന്റെ രാജ പാതയിലൂടെ ഉത്കൃഷ്ടമായ വിചാരഗതിയുമായി സഞ്ചരിച്ചാലേ യഥാർത്ഥ ലക്ഷ്യത്തിലെത്താൻ സാധിക്കുകയുള്ളൂ.
അച്ചടക്കരാഹിത്യത്തിൽ അഭിരമിച്ചു കൊണ്ട് ഒരു ജനതക്ക് ബഹുദൂരം മുന്നോട്ടു സഞ്ചരിക്കാൻ സാധിക്കില്ല എന്ന് ഡോ.ബി.ആർ. അംബേദ്ക്കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാലപ്രവാഹത്തിൽ രാഷ്ട്രം വെല്ലുവിളികൾ നേരിടേണ്ടി വരുമ്പോൾ അതിജീവിക്കാനുള്ള കരുത്ത് പകരുന്നതാണ് നമ്മുടെ ഭരണഘടനയുടെ ജൈവികമായഘടന. പരിമിതികളുടെയും പിഴവുകളുടേയും ഇടയിലും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാനും പാരസ്പര്യത്തിന്റെ സംസ്കൃതിയെ ഏത് പ്രതിസന്ധിയിലും ഉയർത്തി കാട്ടാനും ധൈര്യം ലഭിക്കുന്നത് രാജ്യം കരുതിവെച്ച അടിസ്ഥാന മൂല്യങ്ങളുടെ കരുത്തു കൊണ്ടാണ്.
രാഷ്ട്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ ഭരണഘടനയും നിയമസംഹിതകളും ചലനാത്മകം ആകേണ്ടത് അനിവാര്യമാണ്. ഭരണഘടനാഭേദഗതിക്ക് വ്യക്തമായ വ്യവസ്ഥകൾ എഴുതിവച്ചിട്ടുണ്ട് .2021 ഒക്ടോബർ വരെ 105 ലേറെ ഭേദഗതികൾ കൊണ്ടുവരികയുണ്ടായി.നിയമത്തിന്റെ ജഡിലത നീക്കാൻ ഫലപ്രദമായ ഒരു ബലതന്ത്രം കണ്ടുപിടിച്ചിരിക്കുന്നുവെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
ആധുനിക ഇന്ത്യയുടെ ഭാഗധേയം കുറിച്ചിട്ട മഹത്തായ പ്രമാണമാണ് ഇന്ത്യൻ ഭരണഘടന . മനുഷ്യകുലം കണ്ട ഏറ്റവും ബൃഹത്തും സമഗ്രവുമായ ലിഖിത രേഖയാണ് ഇന്ത്യയുടെ ഭരണഘടന . ബ്രിട്ടീഷുകാരുടെ മേൽക്കോയ്മയിൽ നിന്ന് പോരാട്ടത്തിലൂടെ നേടിയെടുത്ത സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം ഏത് ദിശയിലൂടെ ആയിരിക്കണം എന്ന ചോദ്യത്തിനുമുന്നിൽ രാഷ്ട്ര ശിൽപികൾക്ക് സന്ദേഹം ഉണ്ടായിരുന്നില്ല രാഷ്ട്ര വിഭജനത്തിന്റെ കാർമേഘാവൃതമായ അന്തരീക്ഷത്തിൽ പോലും വൈവിധ്യങ്ങളേയും വൈജാത്യങ്ങളേയുംഅംഗീകരിച്ചു കൊണ്ടാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത് .നമ്മുടെ മുൻ തലമുറ കിനാക്കൾ പങ്കുവച്ചതും ഇന്ത്യൻ ജനതയെ ആ പാന്ഥാവിലൂടെ നടത്തിച്ചതും ഇന്ത്യൻ ഭരണഘടനയുടെ ചരിത്രം തന്നെ ഒരു മഹത്തായ രാജ്യത്തിൻറെ , നാഗരികതയുടെ ഔന്നത്യം തേടിയുള്ള പ്രൗഢമായ പ്രയാണത്തിന്റെ ലക്ഷ്യപ്രാപ്തി യാണെന്ന്മന്ത്രി അഹമദ് ദേവർകോവിൽ പറഞ്ഞു.



